Search This Blog

Sunday, January 29, 2017

Electricity bill- legal rights - Kerala- Article

ബില്‍
sherryjthomas@gmail.com

കേരള സംസ്ഥാന വൈദ്യുതി വകുപ്പിനെപ്പറ്റി മാധവസ്വാമിക്ക് നല്ല മതിപ്പായിരുന്നു; മൂന്ന് ലക്ഷം രൂപയുടെ കുടിശ്ശിക ബില്‍ കിട്ടുന്നതുവരെ. ഓണ്‍ലൈന്‍ ആയി പണമടയ്ക്കാം, വൈദ്യുതി ഓഫീസില്‍ പോയി ക്യൂ നില്‍ക്കേണ്ടതില്ല, ചില്ലറ നല്‍കേണ്ടതില്ല അങ്ങനെ സേവനങ്ങള്‍ പലവിധമായിരുന്നു. പക്ഷെ അനീതി നിറഞ്ഞ ആ ബില്‍ വന്നതോടുകൂടി സ്വാമിക്ക്  വൈദ്യുതിവകുപ്പിനെക്കുറിച്ചുണ്ടായ സകല മതിപ്പും പോയി. ധാരാളം വായനക്കാരുള്ള ഒരു മാസികയുടെ പ്രീ പ്രെസ്സ് ജോലികള്‍ സ്വാമി തന്‍റെ ആശ്രമത്തില്‍ തന്നെ രണ്ടു മുറികളിലായി ചെയ്തുപോരുകയായിരുന്നു. അതിന് രണ്ടു താരിഫിലുള്ള വൈദ്യുതി കണക്ഷനുമുണ്ട്. ഒന്ന് താമസത്തിനുള്ളതും രണ്ട് വാണിജ്യആവശ്യത്തിനുള്ളതും. രണ്ടു ബില്ലും കൃത്യമായി അടച്ചുപോരുന്നു. 

അങ്ങനെയിരിക്കെ സ്വാമിയുടെ പഴക്കം ചെന്ന ആശ്രമത്തില്‍ കമ്പ്യൂട്ടര്‍ വെച്ചിരുന്ന മുറിയില്‍ ചോര്‍ച്ചവന്നതിനെത്തുടര്‍ന്ന് അകത്തെ മുറിയിലേക്ക് മാസികയുടെ ജോലി ചെയ്യുന്ന കമ്പ്യൂട്ടറുകള്‍ മാറ്റി വച്ചു. കഷ്ടകാലമെന്ന് പറയട്ടെ, പിറ്റെ ദിവസം തന്നെ വൈദ്യുതി വകുപ്പില്‍ നിന്ന് ആളുകള്‍ പരിശോധനയ്ക്ക് വന്നു. ആശ്രമത്തില്‍ മാസികയുടെ പണി തുടങ്ങിയ വര്‍ഷം മുതലുള്ള കുടിശ്ശിക എന്ന പേരില്‍ 3 ലക്ഷം രൂപയുടെ ഒരു ബില്ലും നല്‍കി. 10 ദിവസത്തിനുള്ളില്‍ അടച്ചില്ലെങ്കില്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കുമത്രെ. വാണിജ്യതാരിഫ് ഒടുക്കേണ്ടിയിരുന്ന ജോലികള്‍ക്ക് ഡൊമസ്റ്റിക് താരിഫ് നല്‍കി വൈദ്യുതിവകുപ്പിന് നഷ്ടമുണ്ടാക്കിയതിനാണ് ബില്ല്. ഒരു ദിവസം മുമ്പ് മാത്രം, മുറിയുടെ ചോര്‍ച്ചയെത്തുടര്‍ന്ന് മാറ്റിവച്ച കമ്പ്യൂട്ടറിന് എങ്ങനെ കഴിഞ്ഞ 10 വര്‍ഷത്തെ കുടിശ്ശിക ബില്‍ ഈടാക്കുമെന്ന് സ്വാമി ചോദിച്ചു. ഇത്രയും നാള്‍ താന്‍ വാണിജ്യ താരിഫ് തന്നെയാണ് ഒടുക്കിയിരുന്നത് ഒരു ദിവസം മുമ്പ് മാത്രമാണ് കമ്പ്യൂട്ടര്‍ മാറ്റിവച്ചത് എന്നൊക്കെ പറഞ്ഞു നോക്കിയെങ്കിലും ഫലമുണ്ടായില്ല.

താരിഫ് മാറ്റം - കൃത്യമായ അറിവില്ലെങ്കില്‍ ?

വാണിജ്യ താരിഫ് ഉപയോഗിക്കേണ്ടിടത്ത് ഡൊമസ്റ്റിക് താരിഫ് ഉപയോഗിച്ചാല്‍ അത് കണ്ടുപിടിക്കാനുള്ള ഉത്തരവാദിത്വം വൈദ്യുതി വകുപ്പിനാണ്. വൈദ്യുതി സപ്ളൈ കോഡ് 97 പ്രകാരം വൈദ്യുതിവകുപ്പിന് സ്വയമേവ താരിഫ് മാറ്റാനുള്ള അധികാരമുണ്ട്. പക്ഷെ മറുപടി ഫയലാക്കാനുള്ള അവസരം നല്‍കി 30 ദിവസക്കാലയളവിലെ നോട്ടീസ് ഉപഭോക്താവിന് നല്‍ണം. കൃത്യമായി എത്ര നാള്‍ തെറ്റായ താരിഫില്‍ ബില്‍ നല്‍കി എന്നതു മനസ്സിലാക്കി മാത്രമെ കുടിശ്ശിക ബില്‍ നല്‍കാവൂ. ഇതൊക്കെ അറിഞ്ഞോ അറിയാതെയൊ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നത് കണക്ഷന്‍ എടുത്ത തീയതി മുതല്‍ ഉള്ള കുടിശ്ശിക തെറ്റായ താരിഫില്‍ ആയിരുന്നുവെന്ന നിഗമനത്തില്‍ ഭീമമായ ബില്‍ അടിച്ചു നല്‍കുകയാണ്. ഇത്രയും നാള്‍ താന്‍ വാണിജ്യ താരിഫ് അടച്ചിരുന്നുവെന്നു കാണിക്കുന്ന ബില്ലുകള്‍ മാധവസ്വാമി ഉദ്യോഗസ്ഥരെ കാണിച്ചുവെങ്കിലും അതിനൊന്നും ഫലമുണ്ടായില്ല. 
എന്നു തൊട്ടാണ് തെറ്റായ താരിഫില്‍ ഉള്‍പ്പെടുത്തിയിരുന്നതെന്നതിന് കൃത്യമായ രേഖയില്ലെങ്കില്‍, കഴിഞ്ഞ 12 മാസക്കലയളവിലെ ബില്ല് അല്ലെങ്കില്‍ ഏറ്റവും അവസാനമായി പരിശോധന നടത്തിയ തീയതി മുതലുളള ബില്ല്-ഇതില്‍ ഏതാണോ കുറഞ്ഞ കാലളവ്, ആ ബില്‍ കുടിശ്ശിക മാത്രമെ ഈടാക്കാനാകൂ. പക്ഷെ കഴിഞ്ഞ 10 വര്‍ഷത്തെ കുടിശ്ശിക ബില്‍ ഈടാക്കിയ നടപടി തെറ്റാണെന്ന് മാധവ സ്വാമി തീര്‍ത്തും പറഞ്ഞു. അറിവ് സര്‍വ്വത്ര പകരുക എന്ന ഉദ്ദേശത്തോടെയാണ് നഷ്ടം സഹിച്ചും മാസിക പുറത്തിറക്കുന്നത്. അതുകൊണ്ട് തന്നെ ഈ അനീതിക്കെതിരെ മേലധികാരികള്‍ക്ക് സ്വാമി പരാതി നല്‍കി. 

കുടിശ്ശിക പിരിച്ചെടുക്കുന്നതിന് ഒരു മാനദണ്ഡവുമില്ലേ ?

സാധാരണ നിയമനടപടികളില്‍ അവകാശങ്ങള്‍ 3 വര്‍ഷം കഴിഞ്ഞാല്‍ പിന്നെ കാലഹരണപ്പെടും. വൈദ്യുതി വകുപ്പിന് അങ്ങനെയില്ലേ? വൈദ്യുതി താരിഫില്‍ തെറ്റുണ്ടെന്ന് കണ്ടെത്തിയാല്‍ അത് എന്നുമുതലാണ് തെറ്റ് വന്നത് ആ കാലയളവിലെ ബില്‍ കുടിശ്ശികയാണ് ചോദിക്കാവുന്നത്. അവിടെയും വൈദ്യുതി സപ്ളൈ കോഡ് കൃത്യം ഉത്തരം നല്‍കുന്നുണ്ട്. കോഡ് 136 പ്രകാരം കുടിശ്ശികയായി രണ്ടു വര്‍ഷം കഴിഞ്ഞാല്‍ പിന്നെ അത് എല്ലാ തവണയിലെയും ബില്ലില്‍ കാണിച്ചുപോന്നിട്ടില്ലെങ്കില്‍ അത് ഉപഭോക്താവില്‍ നിന്ന് ഈടാക്കാനാകില്ല. ഇങ്ങനെയൊക്കെ നിയമം നിലനില്‍ക്കെയാണ് കഴിഞ്ഞ പത്തു വര്‍ഷത്തെ കുടിശ്ശിക ഒറ്റയടിക്ക് ഈടാക്കിയെടുക്കാന്‍ അധികാരികള്‍ ശ്രമിക്കുന്നത്. 

ചുരുക്കത്തില്‍, ഒറ്റയടിക്ക് കണക്ഷന്‍ തുടങ്ങിയ കാലം മുതല്‍ക്കുള്ള ബില്ല് ഈടാക്കാനാകില്ല. താരിഫ് തെറ്റിയതാണെങ്കില്‍ എന്നു മുതലാണ് തെറ്റിയതെന്ന് കൃത്യമായ രേഖയില്ലെങ്കില്‍ കഴിഞ്ഞ 12 മാസത്തെ കുടിശ്ശിക അല്ലെങ്കില്‍ അവസാനമായി പരിശോധന നടത്തിയ തീയതി- ഇതില്‍ ഏതാണോ ആദ്യം അതുമാത്രമെ ഈടാക്കാനൂ. ഇക്കാര്യങ്ങള്‍ വൈദ്യുതിവകുപ്പിന് പറഞ്ഞുകൊടുത്ത് തല്‍ക്കാലം തന്‍റെ വൈദ്യുതി കണക്ഷന്‍ 3 ലക്ഷത്തിന്‍റെ കുടിശ്ശിക അടക്കാതെ തന്നെ നിലനിര്‍ത്തിയ ആശ്വാസത്തിയിരുന്നു മാധവ സ്വാമി.  

No comments:

Post a Comment