Search This Blog

Thursday, October 26, 2023

അവര്‍ക്കിനിയുമുണ്ട് ജീവിതം ബാക്കി ....... Article on Maintenace and Welfare of Parents and Senior Citizens Act - Kerala

 അവര്‍ക്കിനിയുമുണ്ട് ജീവിതം ബാക്കി .......


അഡ്വ. ഷെറി ജെ തോമസ്  
https://wa.me/919447200500
sherryjthomas@gmail.com

 
അവറാച്ചന്‍ അഭിമാനിയാണ്. എല്ലുമുറിയെ പണിയെടുത്ത് സാമാന്യം മെച്ചപ്പെട്ട നിലയില്‍ ജീവിച്ചുപോരാനുള്ള സംഗതികള്‍ ഉണ്ടാക്കിയതിന്‍റെ തെല്ല് അഹങ്കാരവുമണ്ട്. രണ്ട് മക്കളാണ് അവറാച്ചന് - ഒരാണും പെണ്ണും. മകളെ കല്യാണം കഴിപ്പിച്ചയച്ചു. നല്ല തുക പാരിതോഷികമായും കൈയ്യും കഴുത്തും മുഴുവന്‍ സ്വര്‍ണ്ണവും അണിയിച്ചാണ് മകളുടെ കല്യാണം നടത്തിയത്. പഴയ തറവാട് വീട്  വലിയ തുക മുടക്കി പുതുക്കിപ്പണിയാന്‍ മകന്‍ ഉത്സാഹം കാണിച്ചപ്പോള്‍ അതിനും അവറാച്ചന് സമ്മതമായിരുന്നു. വയസ്സായതിനാല്‍ ഇനി ബാങ്ക് ലോണ്‍ മകന്‍റെ പേരില്‍ ആകട്ടെയെന്നും കരുതി. ബാങ്ക് ലോണ്‍ കിട്ടണമെങ്കില്‍ ഭൂമി മകന്‍റെ പേരിലായിരിക്കണം. അതിനായി മകന്‍റെ പേരില്‍ ധനനിശ്ചയാധാരവും എഴുതി. അവറാച്ചന് ഇനി ആ ഭൂമിയില്‍ മരണം വരെ പെരുമാറാനുള്ള അവകാശം മാത്രം നില നിര്‍ത്തി. മകന്‍റെ പേരില്‍ ഭൂമി പോക്കുവരവും നടത്തി.  

മകന്‍റെയും വിവാഹം കഴിഞ്ഞു. അവറാച്ചന്‍ അപകടം മണത്തുതുടങ്ങി. താന്‍ ഉണ്ടാക്കിയ വസ്തുവകകളില്‍ അന്യനായി മാറുന്നതുപോലെ തോന്നിത്തുടങ്ങി. മാസങ്ങള്‍ക്കുള്ളില്‍ അന്യനായി മാറി. അവഗണന അവറാച്ചന് സഹിക്കാനായില്ല, അഹങ്കാരഭാവം അപമാനമായി മാറി. ഭൂമി എഴുതിക്കൊടുത്തതോടെ സകല അവകാശങ്ങളും ആ വീട്ടില്‍ ഇല്ലാതൊയെന്ന് അവറാച്ചന് മനസ്സിലായി. ഭൂമി  എഴുതി നല്‍കിയത് റദ്ദാക്കാന്‍ ശ്രമിച്ചെങ്കിലും പോക്കുവരവ് ചെയ്തുപോയതിനാല്‍ ഇനി അതിന് സാധ്യത കുറവാണെന്നും മനസ്സിലായി. 2008 സെപ്തംബര്‍ മാസത്തിനു ശേഷമാണ് ആധാരം ചെയ്തിരുന്നതെങ്കില്‍ ആര്‍ ഡി ഒ ക്ക് അപേക്ഷ നല്‍കിയാല്‍ ധനനിശ്ചയാധാരം റദ്ദാക്കാമായിരുന്നുവെന്ന് അറിഞ്ഞു. പക്ഷെ ഇത് അതിനു മുന്നെ ആയതിനാല്‍ ആ വഴിയും അടഞ്ഞു. പക്ഷെ എന്നാലും തന്നെപ്പോലെയുള്ള മുതിര്‍ന്ന പൗരന്‍മാരെ സംരക്ഷിക്കാന്‍ നിയമം ഉള്ള കാര്യം അന്ന് അവറാച്ചന്‍ അറിഞ്ഞു.



മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പ്രത്യേക അവകാശങ്ങള്‍

ഇന്ത്യ ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമാണ്. മാസങ്ങള്‍ക്ക് മുമ്പ് ചൈനയെ കടത്തിവെട്ടി ആ നേട്ടം നാം സ്വന്തമാക്കി. വെറും ജനസംഖ്യയുടെ നേട്ടം മാത്രമല്ല ഏറ്റവും കൂടുതല്‍ ചെറുപ്പക്കാര്‍ ഉള്ള രാജ്യം കൂടിയാണ് ഇന്ത്യ. തൊഴിലെടുക്കാന്‍ സന്നദ്ധതയുള്ള പ്രായത്തിലുള്ളവര്‍ ഏറ്റവും കൂടുതല്‍ ഇന്ന് നമ്മുടെ രാജ്യത്താണ് എന്നതുകൊണ്ട് തന്നെ ഇത്രയും മാനവ വിഭവ ശേഷി സമ്പത്ത് മറ്റൊരു രാജ്യത്തിനും ഇന്ന് അവകാശപ്പെടാനില്ല. അതേസമയം ലക്ഷക്കണക്കിന് ചെറുപ്പക്കാരാണ് ഓരോ വര്‍ഷവും പുറം നാടുകളിലേക്ക് ജോലിക്കും പഠനത്തിനുമായി പോകുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പറഞ്ഞു വരുമ്പോള്‍ മുതിര്‍ന്നവരുടെ ഒരു നാടായി നമ്മുടെ രാജ്യം മാറുമോ എന്നും ചോദിക്കാം.
പ്രായമേറിയാലുള്ള ജിവിതം കാലിക സമൂഹത്തില്‍ ഒരു വെല്ലുവിളിയായി മാറുകയാണ്. വിധവകളുള്‍പ്പെടെ ധാരാളം പ്രായമായവര്‍ ആരാലും പരിപാലിക്കപ്പെടാനില്ലാതെ അംഗീകൃതമായതും അല്ലാത്തതുമായ വൃദ്ധസദങ്ങളെ ആശ്രയിച്ച് കഴിയുന്നുണ്ട്. അവരെ സംരക്ഷിക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കാനുള്ള ബാധ്യത ഭരണകൂടത്തിനാണ്. ക്രിമിനല്‍ നടപടിക്രമത്തിലെ വകുപ്പ് 125 പ്രകാരം മുതിര്‍ന്നവര്‍ക്ക് മക്കളില്‍ നിന്ന് ജീവനാംശം ലഭിക്കുന്നതിന് അവകാശമുണ്ടെങ്കിലും അത്തരം നടപടികള്‍ സമയദൈര്‍ഘ്യവും പണച്ചിലവും ഏറിയതാണെന്ന നിഗമനത്തിലാണ് മുതിര്‍ന്നവര്‍ക്കും മാതാപിതാക്കള്‍ക്കും ജീവനാംശവും ക്ഷേമവും  ലഭിക്കാനുള്ള പുതിയ നിയമം (The Maintenance and Welfare of Parents and Senior Citizens Act 2007)  പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത്. മക്കള്‍ മാത്രമല്ല മുതിര്‍ന്നവരുടെ വസ്തുവഹകള്‍ അവരുടെ കാലശേഷം പിന്തുടര്‍ച്ചാവകാശനിയമപ്രകാരം ലഭിക്കുന്നവരും ഈ നിയമപ്രകാരം മുതിര്‍ന്നവരെ പരിപാടിക്കാന്‍ ബാധ്യസ്ഥരാണ്.  ഈ നിയമം കേരളത്തില്‍ 24-9-08 ല്‍ പ്രാബല്യത്തില്‍ വന്നു.

ആര്‍ക്കൊക്കെ ഈ നിയമത്തിന്‍റെ പ്രയോജനം ലഭിക്കും ?

മാതാപിതാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കുമാണ് ഈ നിയമപ്രകാരം മക്കളില്‍ നിന്നോ അനന്തരാവകാശികളില്‍ നിന്നോ ജീവനാംശവും ക്ഷേത്തിനായുള്ള മറ്റ് സൗകര്യങ്ങളും അവകാശപ്പെടാവുന്നത്. യഥാര്‍ത്ഥ മാതാപിതാക്കള്‍, ദത്തെടുക്കലിലൂടെയുള്ള മാതാപിതാക്കള്‍,  രണ്ടാനച്ഛന്‍/ രണ്ടാനമ്മ എന്നിവര്‍ക്ക്  ഈ നിയമത്തിന്‍റെ ആനുകൂല്യം ലഭിക്കും. മുതിര്‍ന്ന പൗരന്‍മാര്‍ എന്നതുകൊണ്ട് ഈ നിയമം ഉദ്ദേശിക്കുന്നത് 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരെയാണ്.
 
എങ്ങനെ പ്രയോജനം ലഭിക്കും ?
ീ സ്വയം വരുമാനം കണ്ടെത്തി ജീവിക്കാനാകാത്ത മുതിര്‍ന്ന പൗരന്‍മാര്‍ക്കും മാതാപിതാക്കള്‍ക്കും ഈ നിയമപ്രകാരം അപേക്ഷ നല്‍കാം. നിയമത്തിലെ വകുപ്പ് 5 പ്രകാരം ഇതിനായി പ്രത്യേകം സ്ഥാപിച്ച ട്രൈബ്യൂണലിലാണ് അപേക്ഷ നല്‍കേണ്ടത്.
ീ പ്രായപൂര്‍ത്തിയായ മക്കളും പേരക്കുട്ടികളും ഇതിന്‍റെ ഇതിന്‍റെ പരിധിയില്‍ വരും. മക്കളില്ലാത്ത മുതിര്‍ന്നവര്‍ക്ക്  കാലശേഷം തങ്ങളുടെ വസ്തുവഹകള്‍ പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം കൈവശം ലഭിക്കുന്നവരില്‍ നിന്നോ ജീവിതകാലം തന്നെ തങ്ങളുടെ വസ്തു കൈവശം വച്ച് ഉപയോഗിക്കുന്നവരില്‍ നിന്നോ (ബന്ധുക്കള്‍) ജീവനാംശവും ക്ഷേമവും ആവശ്യപ്പെടാം.
ീ സാധാരണയായ ഒരു ജീവിതം നയിക്കാന്‍ ഒരു മുതിര്‍ന്ന പൗരന് എന്തൊക്കെയാണോ ആവശ്യം; അവയെല്ലാം നല്‍കാന്‍ മക്കളോടൊ പേരക്കുട്ടികളോടൊ ഇതിന്‍റെ പരിധിയില്‍ വരുന്ന ബന്ധുക്കളോടൊ ആവശ്യപ്പെടാം. പരമാവധി പതിനായിരം രൂപവരെ ജീവനാംശമായി ലഭിക്കാം. ഈ നിയമത്തിലെ നിര്‍വ്വചനപ്രകാരമുള്ള ഒന്നിലധികം ബന്ധുക്കള്‍ ഉണ്ടെങ്കില്‍, പിന്തുടര്‍ച്ചാവകാശമനുസരിച്ച് അവര്‍ക്ക് ഏത് അളവിലാണോ വസ്തുവഹകള്‍ ലഭിക്കുന്നത്, അതേ അളവില്‍ ജീവനാംശം നല്‍കേണ്ടുന്ന തുകയും വീതിക്കാം.
ീ സ്വന്തമായി അപേക്ഷ നല്‍കാന്‍ സാധിക്കാത്തവര്‍ക്ക് മറ്റേതെങ്കിലും വ്യക്തികള്‍ മുഖേനയൊ രജിസ്റ്റര്‍ ചെയ്ത സംഘടനകള്‍ മുഖേനയോ ട്രൈബ്യൂണലില്‍ അപേക്ഷ നല്‍കാം. അതല്ലാതെയും ട്രൈബ്യൂണലിന് സ്വമേധയാ നടപടികളെടുക്കാനും അധികാരമുണ്ട്.
ീ ട്രൈബ്യൂണലില്‍ ജീവനാംശത്തിനായി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ എതിര്‍കക്ഷിക്ക് നോട്ടീസ് നല്‍കി 90 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കണം. ഒഴിച്ചുകൂടാനാകാത്ത സാഹചര്യങ്ങളില്‍ കാരണം രേഖപ്പെടുത്തിയ ശേഷം പരമാവധി 30 ദിവസം കൂടി സമയം നീട്ടീ നല്‍കാം. അപേക്ഷ തീര്‍പ്പാക്കുന്നതിനു മുമ്പുതന്നെ ഇടക്കാല ഉത്തരവിലൂടെയും ട്രൈബ്യൂണലിന് ജീവനാംശം അനുവദിക്കാവുന്നതാണ്.
ീ ട്രൈബ്യൂണലിന്‍റെ ഉത്തരവ് പ്രകാരം ജീവനാംശം നല്‍കാത്തവര്‍ക്കെതിരെ വാറന്‍റ് പുറപ്പെടുവിച്ച് ഒരു മാസം വരെയോ പണം അടയ്ക്കുന്നതുവരെയോ ജയില്‍ ശിക്ഷ വിധിക്കാം. ഉത്തരവുപ്രകാരം ലഭിക്കാനുള്ള തുക കുടിശ്ശിക വന്ന് 3 മാസത്തിനുള്ളില്‍ തന്നെ ട്രൈബ്യൂണലില്‍ അപേക്ഷ നല്‍കേണ്ടതാണ്
.
എവിടെ അപേക്ഷ നല്‍കണം ?

അപേക്ഷകന്‍ താമസിക്കുന്നതോ അവസാനം താമസിച്ചതോ ആയ ജില്ലയിലെ ട്രൈബ്യൂണലില്‍ ജീവനാംശത്തിനായി അപേക്ഷ നല്‍കാം. അതല്ലെങ്കില്‍ എതിര്‍കക്ഷി (മക്കള്‍/ബന്ധുക്കള്‍) താമസിക്കുന്ന ജില്ലയിലെ ട്രൈബ്യൂണലില്‍ അപേക്ഷ നല്‍കാം. ട്രൈബ്യൂണലില്‍ ലഭിക്കുന്ന അപേക്ഷകള്‍, ആവശ്യമെന്നുതോന്നിയാല്‍ കണ്‍സീലിയേഷന്‍ ഓഫീസര്‍ക്ക് അയച്ചുകൊടുക്കുന്നതും ഒരു മാസത്തിനം കണ്‍സീലിയേഷന്‍ ഓഫീസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുമാണ്. വിഷയം ഒത്തുതിര്‍പ്പാവുകയാണെങ്കിലും അക്കാര്യം രേഖപ്പെടുത്തി ട്രൈബ്യൂണലിന് ഉത്തരവിറക്കാവുന്നതാണ്. ജീവനാംശം നല്‍കാന്‍ ഉത്തവായിക്കഴിഞ്ഞാല്‍ എതിര്‍കക്ഷി 30 ദിവസത്തിനുള്ളില്‍ തുക കെട്ടിവയ്ക്കണം. 5 ശതമാനത്തില്‍ കുറയാത്തതും 18 ശതമാനത്തില്‍ കൂടാത്തതുമായ പലിശ സഹിതം പണം നല്‍കാനും ട്രൈബ്യൂണലിന് ഉത്തരവിടാം.   മുതിര്‍ന്ന പൗരന്‍മാരെ മനപൂര്‍വ്വം ഉപേക്ഷിക്കുന്നതോ അനാഥമാക്കുന്നതോ ഈ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. 3 മാസം തടവും 5000 രൂപ പിഴയും ശിക്ഷയായി ഈടാക്കാവുന്നതാണ്.

വസ്തു ഇടപാടുകളും അസാധുവാക്കാം

മുതിര്‍ന്നവര്‍ക്കും മാതാപിതാക്കള്‍ക്കും ജീവനാംശവും ക്ഷേമവും നല്‍കാനുള്ള നിയമത്തിലെ വകുപ്പ് 23 പ്രകാരം 24-9-08 നുശേഷം തങ്ങള്‍ നടത്തിയിട്ടുളള വസ്തു സംബന്ധമായ ക്രമയവിക്രയങ്ങള്‍ മുതിര്‍ന്നവരുടെ അപേക്ഷ പ്രകാരം ആവശ്യമെങ്കില്‍ ട്രൈബ്യൂടണലിന് റദ്ദാക്കാവുന്നതാണ്. തന്നെ പരിപാലിക്കുകയും ആവശ്യങ്ങള്‍ നിറവേറ്റിത്തരുകയും ചെയ്യണമെന്ന നിബന്ധനയോടെ എഴുതിയിട്ടുളള ഇഷ്ടധാനാധാരങ്ങളും മറ്റ് ആധാരങ്ങളും അതിലെ നിബന്ധനകള്‍ പാലിക്കാതെ വരുന്ന പക്ഷം  റദ്ദാക്കുന്നതിന് മുതിര്‍ന്ന പൗരന്‍മാര്‍ ട്രൈബ്യൂണലില്‍ അപേക്ഷ നല്‍കണം.
മുതിര്‍ന്നവര്‍ക്ക് ജീവനാംശം ലഭിക്കുന്നതിന് അര്‍ഹതയുള്ള വസ്തുവഹകള്‍ മറ്റ് അവകാശികള്‍ കൈമാറ്റം ചെയ്താല്‍ (വാങ്ങുന്നയാള്‍ക്ക് അറിവുണ്ടെങ്കില്‍) വസ്തു വാങ്ങിയ ആളില്‍ നിന്ന് ജീവനാംശം ഈടാക്കാം. സൗജന്യ കൈമാറ്റമാണെങ്കിലും ജീവനാംശം ഈടാക്കാം.

ആധാരം ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത്

സാധാരണയായി ആധാരങ്ങള്‍ എഴുതിക്കഴിഞ്ഞാല്‍ അത് റദ്ദാക്കുന്നത് വളരെയധികം ശ്രമകരമായ ജോലിയാണ്. ആധാരം എഴുതി കൊടുത്തയാള്‍ അത് എഴുതിയത് സ്വബോധമില്ലാതെയോ ഭീഷണി മൂലമോ അല്ലെങ്കില്‍ അത്തരത്തിലുള്ള നിയമപരമായി ഒഴിവുകള്‍ പറയാവുന്ന  കാരണങ്ങള്‍ ആണെന്ന് തെളിയിക്കാന്‍ ആയാല്‍ മാത്രമാണ്  സിവില്‍ കോടതിയില്‍ അന്യായം നല്‍കി റദ്ധാക്കാനാവുക. എന്നാല്‍ മുതിര്‍ന്ന പൗരന്മാരുടെ മേല്‍പ്പറഞ്ഞ അവകാശികള്‍ നിഷേധിക്കപ്പെട്ടാല്‍ വകുപ്പ് 23 പ്രകാരം എഴുതി കിട്ടിയ ആധാരങ്ങള്‍ റദ്ദാക്കാം. മുതിര്‍ന്ന പൗരനെ പരിപാലിക്കുകയും ആവശ്യങ്ങള്‍ നിറവേറ്റിത്തരുകയും ചെയ്യണമെന്ന വ്യസ്ഥയില്‍ എഴുതി നല്‍കിയ ആധാരങ്ങള്‍ നിലവിലുള്ളപ്പോള്‍ അത്തരത്തില്‍ നോക്കുന്നില്ല എന്ന് പരാതി വന്നാലാണ് റദ്ദാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ ആവുക. സാധാരണയായി സെറ്റില്‍മെന്‍റ് ആധാരങ്ങള്‍/ ധനനിശ്ചയദാരങ്ങള്‍ എന്നിവ എഴുതുമ്പോള്‍ ഉപയോഗിക്കുന്ന വാക്കുകള്‍ ' എന്നെ ആശ്രയിച്ചും പരിപാലിച്ചും കഴിയുന്ന മകനോടുള്ള / മകളോടുള്ള സ്നേഹ വാത്സല്യം നിമിത്തം ...' എന്നും മറ്റുമായിരിക്കും. ആധാരത്തില്‍ കണ്‍സിഡറേഷന്‍ ഇല്ല എന്നതിന്‍റെ അടിസ്ഥാനത്തിലും സ്റ്റാമ്പ് ഡ്യൂട്ടി കുറവാക്കി നിലനിര്‍ത്തുന്നതിനും ആണ് ഇത്തരത്തില്‍ വാക്കുകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ നിയമത്തിലെ വകുപ്പ് 23 ന്‍റെ പരിധിയില്‍ വരണമെങ്കില്‍ പരിപാലിക്കുകയും ആവശ്യങ്ങള്‍ നിറവേറ്റിത്തരുകയും ചെയ്യണമെന്ന വാക്കുകള്‍ ആധാരത്തില്‍ ഉണ്ടാകണം എന്ന് കേരള ഹൈക്കോടതിയുടെ ഫുള്‍ ബഞ്ച് വിധി പറയുകയും ചെയ്തിട്ടുള്ളതാണ്.  ആധാരം റദ്ദാക്കിയാല്‍ പോലും കൈവശം തിരികെ കിട്ടുന്നതിന് സിവില്‍ കോടതിയെ സമീപിക്കണം. സുപ്രീം കോടതിയും വകുപ്പ് 23 ഉപയോഗിക്കണമെങ്കില്‍ ഉണ്ടാകേണ്ട സാഹചര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.   അതുകൊണ്ടുതന്നെ നിലവിലെ അവസ്ഥയില്‍ അങ്ങനെ പ്രത്യേകം പരാമര്‍ശം ഇല്ലാത്ത ആധാരങ്ങള്‍ മാതാപിതാക്കളെ പരിപാലിച്ചില്ലെങ്കിലും റദ്ദാക്കാന്‍ ആകില്ല. അത്തരം ആശങ്കകള്‍ ഒഴിവാക്കണമെങ്കില്‍ ആധാരം എഴുതുമ്പോള്‍ മുതിര്‍ന്ന പൗരനെ പരിപാലിക്കുകയും ആവശ്യങ്ങള്‍ നിറവേറ്റിത്തരുകയും  ചെയ്യുമെന്ന കാര്യം കൂടി ആധാരത്തിലെ വാക്കുകളില്‍ ഉണ്ടാവണം.

ഏതൊക്കെ തരത്തില്‍ സ്വന്തം ഭൂമിയെ കുറിച്ച് എഴുതാം

ഇന്ത്യയില്‍ വ്യക്തി നിയമം നിലനില്‍ക്കുന്നതിനാല്‍  ഓരോ മതസ്ഥര്‍ക്കും വ്യത്യസ്തമായ രീതിയിലാണ് സ്വത്ത് വിഭജനം ചെയ്യപ്പെടുന്നത്. ക്രിസ്ത്യാനികളുടെ സ്വത്ത് ഇന്ത്യന്‍ പിന്തുര്‍ടച്ചാവകാശ നിയമപ്രകാരമാണ് വിഭജനം ചെയ്യപ്പെടുന്നത്. ആധാരങ്ങള്‍ ഒന്നും എഴുതിവെക്കാതെ മരിക്കുന്ന ഒരു വ്യക്തിയുടെ സ്വത്ത് ഭര്‍ത്താവാണ് മരിക്കുന്നതെങ്കില്‍ ഭാര്യയ്ക്ക് മുന്നില്‍ ഒന്നും ശേഷം മക്കള്‍ക്ക് തുല്യമായും ലഭിക്കും. അപ്പന്‍റെയും അമ്മയുടെയും കാലശേഷമാണെങ്കില്‍ മക്കള്‍ക്ക് തുല്യമായി ലഭിക്കും. അതേസമയം തങ്ങളുടെ സ്വത്ത് എങ്ങനെ വിഭജിക്കപ്പെടണം എന്ന് ഏതെങ്കിലും കാരണങ്ങളിലൂടെ എഴുതിവയ്ക്കുന്നവരുടെ വസ്തു വിഭജനം അതുപ്രകാരം ആയിരിക്കും നടക്കുക.  
വസ്തുവിജനം ചെയ്യുന്നതിനായി സെറ്റില്‍മെന്‍റ് അല്ലെങ്കില്‍ ധനനിശ്ചയ ആധാരങ്ങള്‍ എഴുതി വയ്ക്കാം. തീറാധാരങ്ങളെ അപേക്ഷിച്ച്  അതിന് സ്റ്റാമ്പ് ഡ്യൂട്ടി നന്നേകുറവാണ്. അത്തരത്തില്‍ ആധാരം എഴുതുമ്പോള്‍ നോക്കിക്കോളും എന്ന വാക്കുകള്‍ക്ക് പുറമേ ആധാരം എഴുതുന്നയാള്‍ക്ക് ജീവിതകാലം മുഴുവന്‍ വസ്തുവില്‍ താമസിക്കാനും ആദായം എടുക്കാനുമുള്ള അവകാശവും എഴുതാം. ഇഷ്ടദാനങ്ങള്‍ എഴുതുന്നതിനും ഇതേ സ്റ്റാമ്പ് ഡ്യൂട്ടി തന്നെയാണ് ആവുക. എന്നാല്‍ ഇഷ്ടദാനം ദാനമായി കിട്ടിയ ആള്‍ പോക്കുവരവ് ചെയ്ത് കഴിയുമ്പോഴാണ് പ്രബലത്തില്‍ ആവുക.

വില്‍പ്പത്രം

ജീവിച്ചിരിക്കുമ്പോള്‍ ഭൂമി കൈമാറ്റത്തിന് മേല്‍പറഞ്ഞ ആധാരങ്ങള്‍ ഉപയോഗപ്പെടും. എന്നാല്‍ മരണശേഷം മാത്രം വസ്തുകൈമാറിയാല്‍ മതിയെന്ന ധാരണയുള്ളവര്‍ക്ക് വില്‍പ്പത്രം എഴുതാം. ഓരോരുത്തരുടെയും സ്വത്തുവഹകള്‍ കാലശേഷം എങ്ങനെ അവകാശികള്‍ക്ക് വീതിക്കണം എന്നതിനെക്കുറിച്ച് അവകാശികള്‍ തമ്മില്‍ പിന്നീട് തര്‍ക്കമുണ്ടാകാതിരിക്കാന്‍ വില്‍പ്പത്രം പ്രയോജനപ്പെടും. വില്‍പ്പത്രം എഴുതാതെയാണ് മരിക്കുന്നതെങ്കില്‍ സ്വത്തുക്കള്‍ ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമപ്രകാരമോ വ്യക്തി നിയമപ്രകാരമോ അവകാശികള്‍ക്ക് ലഭിക്കും.  കാലശേഷം സ്വത്തുവകകള്‍ ആരിലൊക്കെ വന്നു ചേരുമെന്ന നിയമപരമായ പ്രഖ്യാപനമാണ് വില്‍പ്പത്രം.  അതിന്‍െറ നടത്തിപ്പും സാക്ഷ്യപ്പെടുത്തലും മററും നിയമപ്രകാരം തന്നെ നടക്കേണ്ടതുണ്ട്. തീറാധാരങ്ങളും സെറ്റില്‍മെന്‍റ് ആധാരങ്ങളും എഴുതി നല്‍കിയതിനു ശേഷം അവകാശികള്‍ മുതിര്‍ന്നവരെ തിരിഞ്ഞുനോക്കാത്ത സാഹചര്യം വില്‍പ്പത്രമാണെങ്കില്‍ ഉണ്ടാകില്ല; കാരണം വില്‍പ്പത്രം എപ്പോള്‍ വേണമെങ്കിലും പുതിയത് എഴുതാം. ഏറ്റവും ഒടുവില്‍ എഴുതുന്ന വില്‍പ്പത്രത്തിനാണ് നിയമസാധുത.

എങ്ങനെ വില്‍പ്പത്രം എഴുതും?

വില്‍പ്പത്രം എഴുതുന്നതിന് പ്രത്യേക മാതൃകയൊന്നും നിയമം അനുശാസിക്കുന്നില്ല,.മരണപത്രത്തില്‍ വില്‍പ്പത്രം എന്ന പദം ഉപയോഗിച്ചതുകൊണ്ട് മാത്രമായില്ല.  നിയമപരമായി ശീരീരിക-മാനസിക ബുദ്ധിമുട്ടുകള്‍ ഒന്നുമില്ലാത്ത ആളായിരിക്കണം വില്‍പ്പത്രം എഴുതുന്നയാള്‍.  വില്‍പ്പത്ര പ്രകാരം നല്‍കാന്‍ ഉദ്ദേശിക്കുന്ന സ്വത്തുവകകളെക്കുറിച്ചുളള വിവരണം വളരെ കൃത്യമായി നല്‍കിയിരിക്കണം.  തന്‍െറ മരണശേഷം മാത്രമായിരിക്കും വില്‍പ്പത്രം നടപ്പിലാക്കേണ്ടത് എന്ന ഉദ്ദേശത്തില്‍ ആയിരിക്കണം വില്‍പ്പത്രം എഴുതേണ്ടത്.  എഴുതുന്നയാളുടെ ജീവിതകാലത്ത് നടപ്പില്‍ വരണമെന്ന രീതിയിലുണ്ടാകുന്ന യാതൊന്നും വില്‍പ്പത്രമാവുകയില്ല. വില്‍പ്പത്രമെഴുതുന്നയാളുടെ ജീവിതകാലത്ത് എപ്പോള്‍ വേണമെങ്കിലും എഴുതിയത് റദ്ദ് ചെയ്യാവുന്നതാണ്.  
 
ഇന്ത്യന്‍ പിന്‍തുടര്‍ച്ചാവകാശ നിയമത്തില്‍ സൂചിപ്പിക്കുന്നതു പോലെ ശരിയാംവിധം ഒപ്പിട്ടിട്ടുളളതും സാക്ഷികളാല്‍ സാക്ഷ്യപ്പെടുത്തിയതു മായിരിക്കണം. (വില്‍പ്പത്രപ്രകാരം വസ്തു കിട്ടുന്നയാള്‍ സാക്ഷിയായി നില്‍ക്കരുത്).  വില്‍പ്പത്രം എഴുതുന്നയാളുടെ ഉദ്ദേശമാണ് പ്രധാനം.  സാധാരണ കരാറുകളും കത്തുകള്‍ പോലും വില്‍പ്പത്രമായി മാറാവുന്നതാണ്. വില്‍പ്പത്രം എഴുതുന്നതിന് പ്രത്യേക ശൈലിയോ ഭാഷയോ ഇല്ല എന്നു മാത്രമല്ല സാങ്കേതിക പദങ്ങള്‍ ഒന്നും തന്നെ പ്രയോഗിക്കണമെന്നില്ല.  എന്നിരുന്നാലും ഉപയോഗിച്ചിരിക്കുന്ന വാക്കുകള്‍ വില്‍പ്പത്രമെഴുതുന്നയാളുടെ മനസ്സ് വായിക്കാനുതകുന്ന തരത്തില്‍ സുതാര്യവും വ്യക്തവും ആയിരിക്കണം.  വില്‍പ്പത്രം സ്വന്തം കൈപ്പടയില്‍ എഴുതിയതോ, ടൈപ്പ് ചെയ്തതോ, കമ്പ്യൂട്ടര്‍ പ്രിന്‍േറാ ഏതു രീതിയില്‍ വേണമെങ്കിലും ആകാവുന്നതാണ്.  നിശ്ചിത സ്റ്റാമ്പ് മൂല്യം ആവശ്യമില്ലാത്തതിനാല്‍ വില്‍പ്പത്രം സ്റ്റാമ്പ് പേപ്പറില്‍ എഴുതണമെന്നും നിര്‍ബന്ധമില്ല.  ഭാവിയില്‍ ഉണ്ടായേക്കാവുന്ന തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ വില്‍പ്പത്രം രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

തികച്ചും അപരിചിതനായ ഒരാള്‍ക്കായി സ്വത്തുവകകള്‍ എഴുതിയതുകൊണ്ടു മാത്രം വില്‍പ്പത്രം അസാധുവാകുന്നില്ല.  നിയമപരമായ എല്ലാ ചട്ടങ്ങളും പാലിച്ചിട്ടുണ്ട് എങ്കില്‍ അവകാശികളെ തഴഞ്ഞ് മറെറാരാള്‍ക്ക് സ്വത്ത് നല്‍കിയതിന്‍െറ പേരില്‍ വില്‍പ്പത്രത്തിന്‍െറ സാധ്യത നഷ്ടപ്പെടുന്നില്ല.  വില്‍പ്പത്രം എഴുതുന്നയാള്‍ അതില്‍ രണ്ട് സാക്ഷികള്‍ കാണ്‍കെ ഒപ്പിട്ടിരിക്കണം.  വില്‍പ്പത്രം എഴുതന്നയാള്‍ക്ക് ഒപ്പിടാനായില്ലെങ്കില്‍ അദ്ദേഹത്തിന്‍െറ നിര്‍ദ്ദേശത്താലും സാന്നിദ്ധ്യത്തിലും മറെറാരാള്‍ക്ക് ഒപ്പിടാവുന്നതാണ്.  വില്‍പ്പത്രം സാക്ഷ്യപ്പെടുത്തുന്ന രണ്ടു സാക്ഷികള്‍ അതിന്‍െറ സാരാംശം അറിഞ്ഞിരിക്കണമെന്നില്ല.  യുദ്ധമുഖത്തെ പടപൊരുതുന്ന സൈനികനോ, നാവികനോ, വൈമാനികനോ വില്‍പ്പത്രം എഴുതുന്നതിന് പല പ്രത്യേക പരിഗണനകളും നിയമം അനുശാസിക്കുന്നുണ്ട്.  അപ്രകാരം എഴുതുന്ന വില്‍പ്പത്രം സാക്ഷികളാല്‍ അറ്റസ്റ്റു ചെയ്യാതിരിക്കുകയോ വില്‍പ്പത്രം എഴുതുന്നയാള്‍ ഒപ്പിടാതിരിക്കുകയോ ആണെങ്കില്‍ പോലും അത് നിയമപരമായി നിലനില്‍ക്കുന്നതായിരിക്കും. വില്‍പ്പത്രം നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് നിര്‍ബന്ധമില്ല എങ്കിലും മരണശേഷം പോക്കുവരവിനും മറ്റു കാര്യങ്ങള്‍ക്കുമായി എളുപ്പം കൈകാര്യം ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്ത വില്‍പ്പത്രങ്ങള്‍ ഉപകാരപ്പെടും. വില്‍പ്പത്രം ചോദ്യം ചെയ്യപ്പെടുന്ന സന്ദര്‍ഭങ്ങളിലും മറ്റും രജിസ്റ്റര്‍ ചെയ്ത വില്‍പ്പത്രമാണെങ്കില്‍ കുടുല്‍ ഗുണകരമാണ്.

#senior citizens act kerala
#rdo petition senior citizen kerala
#revocation of deed senior citizen
#maintenance for senior citizens and parents 

Thursday, October 12, 2023

How cautious to be; even while issuing a notice on a cheque bounce - section 141(1) of NI Act.


How cautious to be; even while issuing a notice on a cheque bounce

Bouncing of cheques and subsequent prosecutions are not alien to common man. Right from the beginning of issuance of notice till the final judgement in a complaint which is duly prosecuted before the magistrate, everything are highly technical too. Since there is presumption once the  execution is proved in these kind of cases, every room of technicality in getting an acquittal will be brooded over by the accused.  

The recent judgement of supreme Court of India in Siby Thomas V. M/s Somany Ceramics Ltd. 2023 KHC Online 6903,  reiterates by pointing out the concept that the complaint should contain mandatory averments required to be made in terms of section 141 (1) of negotiable instrument Act. It is held that it is the primary responsibility of the complainant to make specific averments in the complaint that accused concerned is a person who was incharge and responsible for the conduct of business of the company at the relevant time when the offence was committed so as to make the accused vicariously liable. The reasoning is that merely because somebody is managing the affairs of the company per se, he would not become in charge of the conduct of the business of the company or the person responsible to the company for the conduct of the business of Company. Therefore only by saying that a person was in charge of the company at the time when the offence was committed is not sufficient to attract Section 141(1) of Negotiable Instruments Act. Supreme court relied on various decisions especially the decision in Gunmala Sales Private Ltd V. Anu Mehta 2015 1 SCC 103. 

സാമൂഹിക സാമ്പത്തിക ജാതി സെൻസസ്

സാമൂഹിക സാമ്പത്തിക ജാതി സെൻസസ് (SECC)

ജാതി സെൻസസ് ഇന്ന് രാജ്യത്ത് ചർച്ചാവിഷയമാണ്. അടിച്ചമർത്തലിന്റെയും വർണ്ണ വിവേചനത്തിന്റെയും കാലഘട്ടത്തിൽ ജാതി പറയരുത് എന്ന് ആഗ്രഹിച്ചിരുന്നവർ ഇന്ന് പരമ്പരാഗതമായി അനുഭവിച്ചു പോന്നിരുന്ന വിവിധ മേഖലകളിലെ മേഖലകളിലെ പ്രാതിനിധ്യമില്ലായ്മയിൽ നിന്ന് അധികാരത്തിൽ പങ്കാളിത്തം നേടിയെടുക്കുന്നതിനാണ് ഇപ്പോൾ ജാതി സെൻസസ് നടത്തി സാമൂഹിക സാമ്പത്തിക വിവരങ്ങൾ പുറത്തുവിടണമെന്ന് ആവശ്യപ്പെടുന്നത് എന്നതാണ്  വ്യത്യാസം.

വിവിധ മതവിഭാഗങ്ങളും അതിനേക്കാൾ ഏറെ ജാതികളും ഒരുമിച്ച് ചേരുന്നതാണ് ഇന്ത്യ എന്ന രാജ്യം. നാനാത്വത്തിൽ ഏകത്വം എന്ന സങ്കല്പം വിവിധ വിഭാഗങ്ങൾക്ക് അവരുടേതായ നിയമപരമായ രീതികൾ തുടരുന്നതിനും പരിപാലിച്ചു പോരുന്നതിനുള്ള അവകാശവും അവസരവുമാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 340 പ്രകാരം പ്രസിഡണ്ടിന് രാജ്യത്ത് സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന  വിഭാഗങ്ങളുടെ അവസ്ഥ പഠിക്കുന്നതിന് കമ്മീഷനെ നിയമിക്കാം.

ഭരണഘടനയും ജാതിയും

ഇന്ത്യൻ ഭരണഘടനയിൽ വിവേചനങ്ങൾ ഉണ്ടാകരുത് എന്ന് പറയുന്ന ഭാഗത്ത് ജാതിയുടെ പേരിൽ യാതൊരു വിവേചനം ഉണ്ടാകരുത് എന്ന് എടുത്തു പറയുന്നുണ്ട്. വിദ്യാഭ്യാസ ഉന്നമനത്തിനു വേണ്ടിയും സർക്കാർ ഉദ്യോഗങ്ങളിൽ മതിയായ പ്രാതിനിത്യം ഇല്ല എന്നുവന്നാലും സാമൂഹികമായും വിദ്യാഭ്യാസമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും പട്ടികജാതികൾക്കും പട്ടികവർഗ്ഗങ്ങൾക്കും പ്രത്യേക അവസരങ്ങൾ ഉണ്ടാക്കുന്നതിന്, സംവരണം നൽകുന്നതിന് തുല്യത  (ആർട്ടിക്കിൾ 14) എന്ന നിർവചനം ഭരണകൂടത്തെ തടയുന്നില്ല. സാമൂഹികവും വിദ്യാഭ്യാസപരമായും  ഉള്ള പിന്നാക്ക അവസ്ഥ  എന്നതിനൊപ്പം പിന്നീട് ഭേദഗതിയിലൂടെ സാമ്പത്തികവും കൂടി കൂട്ടിച്ചേർത്തു.

ഏതാണ് ഈ 'വിഭാഗങ്ങൾ' ?

ഭരണഘടനയിൽ പറയുന്ന സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കം നൽകുന്ന വിഭാഗങ്ങൾ ഏതാണ് എന്ന ചോദ്യത്തിന് ഈ വിഭാഗങ്ങളെ കണ്ടെത്തുന്നത് ജാതിയുടെ അടിസ്ഥാനത്തിലാണ് എന്നതാണ് മറുപടി. ഇത്തരത്തിൽ സംവരണത്തിന് പ്രത്യേക പ്രാധിനിത്യത്തിന് അർഹത ലഭിക്കുന്ന വിഭാഗങ്ങളെ ഓരോ ജാതിയുടെ തലക്കെട്ടിലാണ് ഈ വിഭാഗങ്ങളുടെ പട്ടികയിലേക്ക് ഉൾപ്പെടുത്തുന്നത്. അവയിൽ തന്നെ പിന്നാക്ക വിഭാഗങ്ങൾക്ക് ക്രീമിലെയർ എന്ന മാനദണ്ഡം സൃഷ്ടിച്ച് അതിൻറെ പരിധിയിൽ താഴെ വരുന്ന ആളുകളെ മാത്രമായി ചുരുക്കി. ഉദാഹരണത്തിന് പിന്നാക്ക വിഭാഗം എന്ന നിലയിൽ കേരളത്തിൽ പൊതു നിയമനങ്ങളിൽ വിദ്യാലയ പ്രവേശനത്തിൽ അവസരം ലഭിക്കുന്നതിന് നിശ്ചിത ശതമാനം ഒഴിവുകൾ മാറ്റി വെച്ചിട്ടുള്ളത് ഏത് വിഭാഗത്തിനാണ് എന്നത് അതത് ജാതികളുടെ അടിസ്ഥാനത്തിലാണ് കണക്ക് വരുന്നത്. ഇങ്ങനെയുള്ള വിഭാഗങ്ങൾക്ക് ജനസംഖ്യ അനുസരിച്ച് മാത്രമാണ് സംവരണ കണക്ക് നിശ്ചയിക്കേണ്ടത് എന്ന് പറഞ്ഞാലും പൂർണ്ണമായും ശരിയല്ല. ഉദ്യോഗത്തിന്റെ വിവിധ തലങ്ങളിൽ ഓരോ വിഭാഗത്തിനും ഉള്ള പങ്കാളിത്തവും പ്രാതിനിധ്യവും കണക്കിലെടുത്തു കൂടി വേണം തോത് മാറ്റം നിശ്ചയിക്കാൻ. വിവിധ തലങ്ങളിലുള്ള ഉദ്യോഗങ്ങളിൽ പ്രാതിനിധ്യം ഇല്ലാതെ വരുന്നവർക്ക് പ്രത്യേക നിയമനം നൽകി അവസരസമത്വം ഉണ്ടാക്കിയെടുക്കുമ്പോഴാണ് അതിൻറെ അർത്ഥം പൂർണമാകുന്നത്. അതാണ് ഭരണഘടനയുടെ ആർട്ടിക്കിൾ 15 (4) ലും 16 (4) ലും പറയുന്നത്. രാജ്യത്ത് ഇങ്ങനെയുള്ള എല്ലാ വിഭാഗങ്ങൾക്കും അധികാരത്തിന്റെയും ഉദ്യോഗത്തിന്റെയും എല്ലാ ധാരയിലും പ്രാതിനിധ്യം  ലഭിക്കുന്നത് വരെയും ഇത്തരത്തിലുള്ള പ്രത്യേക അവസ്ഥ - പരിഗണന  തുടരണ്ടി വരും.

എന്നാണ്  സെൻസസ് സെൻസസ് ആരംഭിച്ചത്?

ഇന്ത്യയിൽ സെൻസസ് തുടക്കം കുറിച്ചത് 1881 ലാണ്. 1931 ൽ സാമൂഹിക സാമ്പത്തിക ജാതി സെൻസസ് (SECC) ആദ്യമായി നടത്തി. ജാതി സെൻസസ് കേവലം ജനസംഖ്യയെ പറ്റി വിവരം നൽകുമ്പോൾ സാമൂഹിക സാമ്പത്തിക ജാതി സെൻസസ് വിവിധ വിഭാഗങ്ങളുടെ നിലവിലെ അവസ്ഥയെപ്പറ്റിയുള്ള ചിത്രം  നൽകുന്നു. 1951ൽ ജാതി വിവരങ്ങൾ ശേഖരിക്കുന്ന സെൻസസ് നിർത്തിവച്ചു. അതിനു കാരണമായി അന്ന്  പറഞ്ഞത് വേർപിരിവ് ഉണ്ടാക്കാതിരിക്കാനും ദേശീയ അഖണ്ഡതയ്ക്കു വേണ്ടിയും എന്നാണ്. പക്ഷേ വിവിധ വിഭാഗങ്ങൾക്ക് സാമൂഹിക സാമ്പത്തിക തലത്തിലുള്ള സർക്കാർ പദ്ധതികളുടെ വിതരണം നീതിപൂർവ്വം നിർവഹിക്കാൻ ഇത്തരത്തിലുള്ള വിവരശേഖരണം അത്യാവശ്യമാണ് എന്ന  തിരിച്ചറിവും ഉണ്ടായി. മാറുന്ന ഓരോ വിഭാഗത്തിന്റെയും അധികാരത്തിലുള്ള പങ്കാളിത്തവും വിവിധ കേന്ദ്രങ്ങളിൽ ഉള്ള പ്രാതിനിധ്യവും തിരിച്ചറിഞ്ഞ് പരിഹാര നടപടികൾ നിർദ്ദേശിക്കുന്നതിന് ജാതി തിരിച്ചുള്ള സാമൂഹിക സാമ്പത്തിക സെൻസസ് അനിവാര്യമായി വന്നിരിക്കുന്നു.

ജാതി സെൻസസ് എങ്ങനെ ഉപയോഗപ്പെടാം

സമൂഹത്തിൽ നിലവിലുള്ള അവസരസമത്വമില്ലായ്മ പരിഹരിക്കുന്നതിന് ജാതി സെൻസസ് ഉപയോഗപ്പെടുത്താം. നയ രൂപീകരണത്തിൽ, ഉദ്യോഗ തലങ്ങളിലുള്ള പങ്കാളിത്തം എന്നിവയിൽ ഒക്കെ വിവിധ വിഭാഗങ്ങളുടെ പങ്കാളിത്തം എത്രമാത്രം ഉണ്ട് എന്ന് തിരിച്ചറിയാൻ ഇത് ഉപകരിക്കും.

അതുപോലെ വിഭവങ്ങൾ വിതരണം ചെയ്യുന്നതിന് ആർക്കൊക്കെ ഏതൊക്കെ അളവിൽ കൊടുക്കണം എന്നത് തീരുമാനിക്കുന്നതിനും വിവരങ്ങൾ ലഭ്യമാകുന്നത് ഉപകരിക്കും.

സർക്കാർ നയപരിപാടികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി നടത്തേണ്ട പഠനങ്ങളെ പറ്റിയും ഏതൊക്കെ മേഖലകളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് എന്നതിനെ പറ്റിയും ജാതി സംബന്ധമായി വിവിധ വിഭാഗങ്ങളുടെ അവസ്ഥ സംബന്ധിച്ച് ലഭിക്കുന്ന വിശദമായ വിവരങ്ങൾ ഉപകരിക്കപ്പെടും.

മതവും ജാതിയും

രാജ്യത്ത് മതത്തിൻറെ പേരിൽ ധ്രുവീകരണത്തിന് ശ്രമം നടക്കുന്നു എന്ന അനുഭവം ശക്തമായി വരുന്ന ഘട്ടത്തിലാണ് ജാതിയുടെ പേരിൽ അവസരം നിഷേധിക്കപ്പെട്ട ആളുകൾക്ക് അതേ ജാതിയുടെ പേര് പറഞ്ഞു തന്നെ അവസരങ്ങൾ നേടിയെടുക്കുന്നതിനും മുഖ്യധാരയിലേക്ക്  വരുന്നതിനും ചർച്ചകൾ ഉണ്ടായിട്ടുള്ളത്. ഇപ്പോൾ പറയുന്ന ജാതി ചർച്ചകൾ യഥാർത്ഥത്തിൽ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടിയല്ല എന്നും തെരഞ്ഞെടുപ്പ് രാഷ്ട്രീയമാണ് എന്നും മറുവാദം ഉണ്ടാകാം. മണ്ഡൽ  കമ്മീഷൻ ശുപാർശ നടപ്പിലാക്കുന്ന ഘട്ടത്തിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് രാജ്യം കണ്ട അരക്ഷിതാവസ്ഥയും ചരിത്രവുമായി നമ്മുടെ മുന്നിലുണ്ട്.

മതത്തിൻറെ പേരിൽ എങ്ങനെ കൂട്ടം ചേർന്നാലും അതിൽ ജാതി വരുമ്പോൾ അധികാര പങ്കാളിത്തവും പ്രാതിനിധ്യവും ചോദ്യചിഹ്നങ്ങൾ ആകുമ്പോൾ ആ കൂട്ടത്തിൽ ഭിന്നിപ്പ് ഉണ്ടാകും. ഒരുപക്ഷേ രാജ്യത്തിൻറെ ബഹുഭൂരിപക്ഷം വരുന്ന ശതമാനം വരുന്ന ദളിത് പിന്നാക്ക വിഭാഗങ്ങൾ തങ്ങളെ അധികാരത്തിൽനിന്ന്, പ്രാതിനിധ്യത്തിൽ നിന്ന് മാറ്റിനിർത്തിയിരിക്കുന്നു എന്ന് തിരിച്ചറിയുന്ന കാലം ഇനിയും വിദൂരമാകാം. മതപരമായ കൂടിച്ചേരലിന്  ആധ്യാത്മികതയും വിശ്വാസവുമൊക്കെ ബലം ഉണ്ടാക്കുന്ന ഘടകങ്ങളാണ്. അതേസമയം വ്യത്യസ്ത ജാതികൾ ലക്ഷ്യം ഒന്നാണ് എന്ന് തിരിച്ചറിഞ്ഞ് ചേരുക എന്ന സാധ്യത മാത്രമാണ് ഉള്ളത്.

ബീഹാറിൽ ജാതി സെൻസസിന്റെ കണക്കുകൾ പുറത്തു വന്നപ്പോൾ 63% പിന്നാക്കർ ആരാണ് എന്നാണ് വെളിപ്പെട്ടത് അതിൽ തന്നെ 36% പേർക്ക് സർക്കാരിൻറെ യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കാത്ത അതിപിന്നാക്കക്കാരാണ്. 

സംവരണ വിഭാഗങ്ങൾക്കുള്ള സാമ്പത്തിക സംവരണത്തിൽ പരമാവധി 10% കൊടുക്കാം എന്ന് ഭരണഘടന ഭേദഗതി വന്ന ഉടൻ തന്നെ മുഴുവൻ 10% വും കൊടുത്ത അനുഭവമാണ് കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ഉള്ളത്. ജനസംഖ്യയുടെ എത്ര ശതമാനത്തിനു വേണ്ടിയാണ് അത്രയും കൊടുത്തത് എന്ന് ഈ കണക്കുകൾ പുറത്തു വരുമ്പോൾ വെളിപ്പെടും.

ജനസംഖ്യയുടെ കണക്ക് മാത്രം നോക്കി സംവരണത്തോത് പുനർ നിശ്ചയിക്കുമോ ?

നിലവിൽ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ പിന്നാക്ക വിഭാഗങ്ങൾക്ക് നൽകിവരുന്ന സംവരണത്തിന്റെ തോത് പുതുക്കിയ ജനസംഖ്യാന ശരണം പുനർ നിശ്ചയിക്കുമോ എന്നത് ഉയർന്നുവരുന്ന ഒരു ചോദ്യമാണ്. കേരളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എല്ലാ പിന്നാക്ക വിഭാഗങ്ങൾക്കും ഒരുപോലെയല്ല പിന്നാക്ക അവസ്ഥ ഉള്ളത്. 2001 ൽ  പുറത്തുവന്ന ജസ്റ്റിസ് നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് കേരളത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ ഉദ്യോഗത്തിലെ ചില തലങ്ങളിലെ പിന്നോക്കാവസ്ഥ പുറത്തുവിട്ടിട്ടുണ്ട്. ചില വിഭാഗങ്ങൾക്ക് സംവരണത്തോടു പൂർണമായും പ്രയോജനപ്പെടുത്താൻ ആയതുകൊണ്ട് സംവരണ നഷ്ടം. അതേസമയം ഉള്ള സംവരണം പോലും ശരിയായി ലഭ്യമാക്കാൻ ആകാതെ അതിലും നിരവധി ഒഴിവു വന്നിട്ടുള്ള പല വിഭാഗങ്ങളും പിന്നാക്ക വിഭാഗങ്ങളുടെ  പട്ടികയിൽ ഉണ്ട് എന്നതാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്. അത്തരത്തിൽ നോക്കിയാൽ കേവലം ജനസംഖ്യ അടിസ്ഥാനത്തിൽ മാത്രമല്ല, വിവിധ ശ്രേണികളിൽ നിലവിലുള്ള പ്രാതിനിധ്യത്തിൻറെ അടിസ്ഥാനം കൂടി  കണക്കിലെടുത്തുകൊണ്ടാകണം അത്തരം കാര്യങ്ങളെപ്പറ്റി തീരുമാനമെടുക്കേണ്ടത്. 

Sherry J Thomas 

RBI guidelines - Failure to Return documents - delay - ₹5000 per day compensation

വായ്പ തിരിച്ചടച്ചു കഴിഞ്ഞിട്ടും തിരികെ ആധാരങ്ങൾ കൊടുക്കാത്ത നിരവധി സംഭവങ്ങൾ ചില ബാങ്കുകൾക്കെതിരെ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ലോൺ തിരിച്ചടച്ചു കഴിഞ്ഞാൽ 30 ദിവസത്തിനുള്ളിൽ ആധാരങ്ങൾ തിരികെ നൽകണം. വൈകുന്ന ഓരോ ദിവസത്തിനും 5000 രൂപ പിഴ നൽകണം. ഈ വിഷയത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇറക്കിയ സർക്കുലർ.(13.09.2023)
#RBI_CIRCULAR_RELEASE_OF_DOCUMENTS


For similar legal news, follow Follow the Sherry J Thomas channel on WhatsApp: https://whatsapp.com/channel/0029VaAIqWtBA1ey1Eq2BZ29

Monday, October 2, 2023

വിവാഹബന്ധം വളരെ എളുപ്പം ഒഴിവാക്കുമ്പോൾ ! (ക്രൈസ്തവരുടെ പരസ്പര സമരപ്രകാരമുള്ള വിവാഹമോചനത്തിന് ഒരു വർഷം കാത്തിരിപ്പ് ആവശ്യമില്ല എന്ന കേരള ഹൈക്കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിലുള്ള അവലോകനം)



വിവാഹബന്ധം വളരെ എളുപ്പം ഒഴിവാക്കുമ്പോൾ ....

“അവർ മേലിൽ രണ്ടല്ല, ഒരു ദേഹമത്രേ; ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത്‌.”​—മത്തായി 19:6 എന്ന ബൈബിൾ വാക്യം ഉദ്ധരിച്ചുകൊണ്ട് കേരള ഹൈക്കോടതിയിൽ നിന്ന് പുറത്തു വന്ന വിധിന്യായം പരസ്പര സമ്മതപ്രകാരമുള്ള വിവാഹമോചനത്തിന്റെ കാത്തിരിപ്പ് കാലയളവ് മാറ്റിയിരിക്കുന്നു. ഒരുകാലത്ത് പരസ്പരസമതം പ്രകാരമുള്ള ക്രിസ്ത്യൻ വിവാഹമോചന  ഹർജി നൽകണമെങ്കിൽ വിവാഹം കഴിഞ്ഞ് രണ്ടുവർഷം എങ്കിലും വേർപിരിഞ്ഞ് താമസിക്കണമായിരുന്നു. അതേസമയം സ്പെഷ്യൽ മാരേജ് നിയമത്തിലും ഹിന്ദു വിവാഹ നിയമത്തിലും പാഴ്സി മാരേജ് ഡൈവോഴ്സ് നിയമത്തിലും അപ്രകാരമുള്ള കാലയളവ് ഒരു വർഷം മതി. അക്കാര്യങ്ങൾ പരിഗണിച്ച് 2010 ൽ ക്രൈസ്തവ വിവാഹമോചനത്തിനും വേർപിരിഞ്ഞു ഒരു വർഷം മതി എന്ന രീതിയിൽ കേരള ഹൈക്കോടതി വിധി പ്രസ്താവിച്ചിരുന്നു. (2010 1 KHC 811, 2010 1 KLT 869).  അതിന്റെ അടിസ്ഥാനത്തിൽ ഏതാനും നാളുകൾ വരെ ക്രൈസ്തവ വിവാഹങ്ങളും വേർപിരിഞ്ഞ് രണ്ടുവർഷം കാത്തു നിൽക്കാതെ ഒരു വർഷം കഴിഞ്ഞാൽ തന്നെ പരസ്പരസമ്മതപ്രകാരം വിവാഹമോചന ഹർജികൾ നൽകിവന്നിരുന്നു.

ഇപ്പോൾ എന്താണ് വിഷയം ?

ഇപ്പോൾ ചർച്ചയ്ക്ക് കാരണമായ വിഷയം അതല്ല. ക്രൈസ്തവ വിവാഹമോചനം വിവാഹം കഴിഞ്ഞ് (വേർപിരിഞ്ഞ്) വർഷം പോലും കാത്തുനിൽക്കാതെ വിവാഹത്തിനുശേഷം എപ്പോൾ വേണമെങ്കിലും പരസ്പരസമ്മത പ്രകാരം വിവാഹമോചനം ആകാമോ എന്നതാണ് ചോദ്യം.
വിവാഹം കഴിഞ്ഞ ഉടനെ തന്നെ വിവാഹമോചന ഹർജി നൽകിയ കേസിൽ എതിർകക്ഷിക്ക് എതിർപ്പില്ല എന്നതിൻറെ പേരിൽ പരസ്പര സമ്മത പ്രകാരം ആ  ഹർജി നൽകാനാകുമോ എന്ന് ചോദിച്ചാൽ നിലവിലെ നിയമപ്രകാരം പറ്റുമായിരുന്നില്ല.
ഹിന്ദു, പാഴ്സി, സ്പെഷ്യൽ മാരേജ് ആക്ട് എന്നീ നിയമങ്ങളിലൊക്കെ പറയുന്നതുപോലെ ഒരു വർഷം ക്രൈസ്തവർക്കും കാത്തിരിക്കണം.

മറ്റു നിയമങ്ങളിലെ വ്യവസ്ഥ

സ്പെഷ്യൽ മാരേജ് നിയമത്തിലെ വകുപ്പ് 29ലും ഹിന്ദു മാരേജ് നിയമത്തിലെ വകുപ്പ് 14 ലും  വിവാഹമോചന ഹർജികൾ വിവാഹ തീയതിക്ക് ഒരു വർഷത്തിനുള്ളിൽ ഫയൽ ചെയ്യാൻ പാടില്ല എന്ന് പറയുകയും, അതേസമയം നിശ്ചിത കാരണങ്ങൾ ഉണ്ടെങ്കിൽ വിവാഹ തീയതിക്ക് ശേഷം ഒരു വർഷത്തിനുള്ളിൽ തന്നെ ഹർജികൾ ഫയൽ ആക്കണമെങ്കിൽ കോടതിയുടെ പ്രത്യേക അനുവാദം വാങ്ങി ചെയ്യാനും വ്യവസ്ഥയുണ്ട്. ക്രൈസ്തവരുടെ വിവാഹമോചനം പറയുന്ന  ഡൈവേഴ്സ്  ആക്ടിൽ സാധാരണ വിവാഹമോചന ഹർജികൾ ഫയൽ ആക്കുന്നതിന് മേൽ പറഞ്ഞതുപോലെ ഒരു വർഷം കാത്തുനിൽക്കണമെന്നില്ല. അതുകൊണ്ടുതന്നെ സ്പെഷ്യൽ മാരേജ് നിയമത്തിലെയും ഹിന്ദു നിയമത്തിലെയും മേൽപ്പറഞ്ഞ വകുപ്പുകൾക്ക് സമാനമായ രീതിയിൽ പ്രത്യേക വ്യവസ്ഥ  ഡൈവേഴ്സ് ആക്ടിൽ ഇല്ല.

ഒരു കാര്യം ഇവിടെ വ്യക്തമാണ് - വിവാഹമോചന ഹർജി ഏതു രീതിയിലുള്ള ആയാലും, നൽകുന്നതിന്  ഒരു വർഷം കാത്തിരിക്കണം എന്ന വ്യവസ്ഥ സ്പെഷ്യൽ മാരേജ് നിയമത്തിലും ഹിന്ദു വിവാഹ നിയമത്തിലും ഉള്ളതുകൊണ്ടാണ് നിശ്ചിത കാരണങ്ങളുടെ അടിസ്ഥാനത്തിൽ അനുമതിയോടുകൂടി വേണമെങ്കിൽ ഒരു കാലയളവ് ഒഴിവാക്കി കിട്ടുന്ന കാര്യത്തിന് അവിടെ വ്യവസ്ഥകൾ ഉള്ളത്. അതേസമയം പരസ്പര സമരത്തോടുകൂടിയുള്ള വിവാഹത്തിന് ഹിന്ദു, സ്പെഷ്യൽ മാരേജ്, പാർസി, ക്രിസ്ത്യൻ  നിയമങ്ങളിൽ എല്ലാം ഇപ്പോഴും ഒരു വർഷം കാത്തിരിക്കണം എന്നാണ് നിയമം.

പരസ്പര വിവാഹമോചനത്തിൽ ക്രൈസ്തവർക്ക് മാത്രമല്ല ഒരു വർഷം എന്ന വ്യവസ്ഥ

സാഹചര്യം ഇതായിരിക്കെ ക്രൈസ്തവരുടെ വിവാഹമോചനം സംബന്ധിച്ച് ഡൈവേഴ്സ് ആക്ടിൽ 10 A വകുപ്പിൽ പറയുന്ന പരസ്പര സമ്മതത്തോടുകൂടിയുള്ള വിവാഹമോചന ഹർജി ഫയലാക്കാൻ വേർപിരിഞ്ഞ് ഒരു വർഷം ആകണം എന്ന വ്യവസ്ഥ നിയമവിരുദ്ധം എന്ന് ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതി റദ്ദാക്കി. വിവാഹം കഴിഞ്ഞുവെങ്കിലും ഇരുകൂട്ടരും ദാമ്പത്യബന്ധം പോലും ഇല്ലാതെ ജീവിക്കുന്ന സാഹചര്യത്തിൽ ഒരു വർഷം കാത്തിരിക്കണം എന്ന വ്യവസ്ഥ വ്യക്തി അവകാശത്തിന് എതിരാണ്  എന്ന പരിഗണനയിലാണ് ഒരു വർഷം കാലയളവ് പ്രവർത്തനങ്ങൾ വേണമെന്ന വ്യവസ്ഥ കഴിഞ്ഞ ഡിസംബറിൽ റദ്ദാക്കിയത്. (OPFC 398/2022 & WPC 28317/2022; 2022 7 KHC 532, 2022 6 KLT 902)

മറ്റു മതസ്ഥരുടെ നിയമത്തിൽ ഒരു വർഷത്തിനുള്ളിൽ തന്നെ വിവാഹമോചനം നടത്തുന്നതിന് പ്രത്യേക വ്യവസ്ഥകൾ ഉണ്ട് എന്നതിനാലും ക്രൈസ്തവരുടെ  ഡ്രൈവേഴ്സ് ആക്ടിൽ അങ്ങനെയില്ല  എന്നും ഈ വിധിന്യായത്തിന്  കാരണമായി പരാമർശം ഉണ്ട്.  യഥാർത്ഥത്തിൽ ഏതുതരം വിവാഹമോചനം ഹർജി ഫയൽ ആക്കുന്നതിനും ഒരു വർഷം കാത്തിരിപ്പ് കാലയളവ് ഉള്ള മതവിഭാഗങ്ങൾക്കിടയിലാണ് അത്തരത്തിൽ ഇളവിനുള്ള വ്യവസ്ഥ ഉള്ളത്. ക്രൈസ്തവ വിഭാഗങ്ങളുടെ പൊതുവിലുള്ള വിവാഹമോചനത്തിന് അങ്ങനെ ഒരു കാത്തിരിപ്പ് നിയമപ്രകാരം വ്യവസ്ഥയില്ലാത്തതുകൊണ്ട് ഇളവിന്റെ കാര്യവും പറയണമെന്നില്ല എന്നും വേണമെങ്കിൽ വ്യാഖ്യാനിക്കാം.

മതപരമായ  കൂദാശ

ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം വിവാഹം ഒരു കൂദാശയാണ്. അതിനർത്ഥം മതപരമായി വളരെ പവിത്രമായി കാണുന്ന ഒരു നടപടി. അത്തരത്തിൽ പവിത്രമായ ഒരു ബന്ധം വളരെ പെട്ടെന്ന് വേർപെടുത്തി ഇല്ലാതാക്കുന്നത് ശരിയല്ല എന്ന് തത്വത്തിന്റെ അടിസ്ഥാനത്തിലാണ് പാർലമെൻറിൽ ഈ നിയമം ഉണ്ടാക്കിയപ്പോഴും പിന്നീട് ഭേദഗതികൾ വരുത്തിയപ്പോഴും വിവാഹമോചനം സംബന്ധിച്ച കാര്യങ്ങൾ കടുപ്പമായി തന്നെ നിലനിർത്തിയത് എന്ന പൊതു നിലപാട് ഉള്ളവരാണ് ആ വിഭാഗത്തിൽ ഉള്ളവരിൽ കൂടുതലും.

നിയമവാഖ്യാനങ്ങൾക്കപ്പുറത്ത് വൈവാഹിക ബന്ധങ്ങൾ വളരെ എളുപ്പത്തിൽ വേർപിരിക്കുന്നത്  പുതിയ കാലഘട്ടത്തിൽ എങ്ങനെയാകും എന്നത് കാത്തിരുന്നു തന്നെ കാണേണ്ട കാര്യമാണ്. ഒരുപക്ഷേ ഇതര വിഭാഗങ്ങളിലും ഇതേ ചുവടുപിടിച്ച് വളരെ എളുപ്പത്തിൽ പരസ്പര വിവാഹമോചന സാധ്യതകൾ വന്നേക്കാം. അതല്ലെങ്കിൽ നിലവിൽ ഇത്തരത്തിൽ നൽകിയ ഇളവ് പുന പരിശോധനയ്ക്ക് വിധേയമാകുകയും ചെയ്തേക്കാം.
#Mutual_divorce_Christian_law_family_court_one_year_seperation_Unconstitutional