Search This Blog

Saturday, December 25, 2021

സഹകരണ സംഘം - പുറത്താക്കൽ നടപടികൾ !

സഹകരണ സംഘം - പുറത്താക്കൽ നടപടികൾ !

നിയമാനുസൃതം സഹകരണസംഘത്തിൽ അംഗത്വം നേടിയിട്ടുള്ള വ്യക്തിയെ അകാരണമായി പുറത്താക്കാനാവില്ല. അതേസമയം കേരള സഹകരണ സംഘം നിയമപ്രകാരം സംഘത്തിൻറെ താൽപര്യത്തിന് വിരുദ്ധമായി പ്രവർത്തിക്കുകയോ, നിയമാവലി പ്രകാരമുള്ള വ്യവസ്ഥകൾ പാലിക്കാതിരിക്കുകയും ചെയ്താൽ, ഈ അജണ്ടയോട് കൂടിയ പ്രത്യേക പൊതുയോഗത്തിന് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ കൂടി പ്രസ്തുത അംഗത്തെ പുറത്താക്കാം. പ്രസ്തുത അംഗത്തിന് മറുപടി പറയാനുള്ള അവസരം നൽകിയിരിക്കണം. അത്തരം തീരുമാനം 15 ദിവസത്തിനകം പുറത്താക്കിയ അംഗത്തെ അറിയിക്കുകയും വേണം. അങ്ങനെ പുറത്താക്കപ്പെടുന്ന അംഗത്തിന് പിന്നീട് ഒരു വർഷത്തേക്ക് വീണ്ടും അംഗമായി ചേരാനുള്ള അവകാശമുണ്ടായിരിക്കില്ല.

നിയമാനുസൃതം അംഗത്വം ലഭിച്ച ഒരാൾ പിന്നീട് അംഗത്വ വ്യവസ്ഥയ്ക്ക് അയോഗ്യനാകുന്ന പക്ഷം നോട്ടീസ് നൽകി മറുപടി പറയാനുള്ള അവസരം നൽകി പുറത്താക്കാം. 

മേൽപ്പറഞ്ഞ രീതിയിൽ അംഗമായി തുടരുന്നതിന് അയോഗ്യത ഉണ്ടാകുന്നപക്ഷം, രജിസ്ട്രാർക്ക് സ്വമേധയാ അല്ലെങ്കിൽ സംഘത്തിലെ ഏതെങ്കിലും ഒരു അംഗം നൽകിയ നിവേദനത്തെ തുടർന്ന് അയോഗ്യത കൽപ്പിക്കാം. അത്തരത്തിൽ ഉത്തരവ് ഇറക്കുന്നതിന് മുമ്പ് മറുപടി പറയാനുള്ള അവസരം നൽകിയിട്ടുണ്ടാകണം. 

ഇത്തരത്തിൽ ഏതെങ്കിലും അംഗത്തെ പുറത്താക്കാൻ പ്രമേയം കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന അംഗം, രേഖാമൂലം സൊസൈറ്റിയുടെ ചെയർമാന് നോട്ടീസ് നൽകണം. അത്തരത്തിൽ രേഖാമൂലം നോട്ടീസ് കിട്ടിയതിനെതുടർന്നൊ, അല്ലെങ്കിൽ കമ്മിറ്റി തന്നെ അത്തരത്തിലൊരു പ്രമേയത്തിന് തീരുമാനം എടുക്കുകയോ ചെയ്താൽ 15 ദിവസത്തിനകം മറുപടി നൽകാൻ ആവശ്യപ്പെട്ട് രജിസ്ട്രേഡ് നോട്ടീസ് പ്രമേയത്തിലൂടെ പുറത്താക്കപ്പെടാൻ സാധ്യതയുള്ള അംഗത്തിന് നൽകണം. നേരിട്ട് കേൾക്കണമെന്ന് പ്രസ്തുത അംഗം ആവശ്യപ്പെട്ടാൽ അതിനും അവസരം നൽകണം. വിശദീകരണം കേട്ടതിനു ശേഷം എന്തു നടപടി വേണമെന്ന് കമ്മിറ്റിക്ക് തീരുമാനിക്കാം. കമ്മിറ്റി പുറത്താക്കാൻ തീരുമാനിക്കുന്ന പക്ഷം ഇക്കാര്യം അജണ്ടയായി ചൂണ്ടിക്കാണിച്ച് പ്രത്യേക ജനറൽ ബോഡി യോഗം വിളിച്ചു ചേർക്കണം. അന്തിമതീരുമാനം ഉണ്ടാകേണ്ടത് ജനറൽബോഡി യോഗത്തിലാണ്. (വകുപ്പ് 17, ചട്ടം 16,18)
#Kerala_Co-operative_Society_Act_Rules
How to oust a member from a society - Kerala Cooperative Society
Memberships in society 

തീരത്ത് വീട് വെയ്ക്കാൻ അനുവാദം ലഭിക്കണമെങ്കിൽ എന്തു വേണം ?

തീരത്ത് വീട് വെയ്ക്കാൻ അനുവാദം ലഭിക്കണമെങ്കിൽ എന്തു വേണം ? 

അരികുവൽക്കരിക്കപ്പെട്ട നിരവധി കുടുംബങ്ങൾ താമസിക്കുന്ന സ്ഥലമാണ് കേരളത്തിൻറെ തീരപ്രദേശം. പരമ്പരാഗതമായി താമസിക്കുന്നവർക്കു പോലും പുതിയ തലമുറയ്ക്ക് വീട് നിർമിക്കുന്നതിന് തീര നിയന്ത്രണ വിജ്ഞാപനം തടസ്സമായി നിൽക്കുന്നു. 2019 ജനുവരി മാസം പുറത്തിറങ്ങിയ പുതിയ വിജ്ഞാപനത്തിൽ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള പരമ്പരാഗത തീരവാസികൾക്ക് വീട് നിർമ്മിക്കുന്നതിനും പുതുക്കിപ്പണിയുന്നതിനും അനുവാദം ലഭ്യമാകുന്ന തരത്തിൽ നിയമവ്യവസ്ഥകൾ ഉണ്ട്. എന്നാൽ അത്തരത്തിലുള്ള വ്യവസ്ഥകളിൽ ഉൾപ്പെടണമെങ്കിൽ മതിയായ ദുരന്തനിവാരണ സംവിധാനങ്ങളും ശുചീകരണ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടാകണം. 

ഈ വ്യവസ്ഥകൾ നടപ്പിലാകണമെങ്കിൽ എന്തുവേണം ?

2019ലെ വിജ്ഞാപനവും 2011 ലെ വിജ്ഞാപനവും താരതമ്യം ചെയ്യുമ്പോൾ തീരവാസികൾക്ക് ഭവനം നിർമ്മിക്കാനുള്ള ഈ വ്യവസ്ഥ ഗുണകരമാണ്. അതേസമയം നിലവിലിരിക്കുന്ന 2011 ലെ വിജ്ഞാപനത്തിൽ നിലവിലുള്ള അതേ അളവിലുള്ള പുനർനിർമ്മാണം മാത്രമാണ് അനുവദനീയം. 

2019 ലെ വിജ്ഞാപനത്തിൽ പറയുന്ന തീരവാസികൾക്കുള്ള ഇളവ് ലഭിക്കണമെങ്കിൽ തീരമേഖല പരിപാലന പദ്ധതി (CZMP) തയ്യാറാക്കുമ്പോൾ പരമ്പരാഗത തീരസമൂഹത്തിൻറെ ദീർഘകാല ഭവനനിർമ്മാണ ആവശ്യങ്ങൾ കൂടി മുൻകൂട്ടി കണ്ടുകൊണ്ടുള്ള പദ്ധതി ഉണ്ടാകണം. ഇക്കാര്യം സംസ്ഥാന ഫിഷറീസ് വകുപ്പ് തയ്യാറാക്കിയിട്ടുള്ള സമഗ്ര വികസന പദ്ധതിയിൽ (Integrated Fisheries Development Plan for CZMP, Kerala) പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. നിലവിൽ, വകുപ്പുകളുടെ ചർച്ചയ്ക്കായി അയച്ചു നൽകിയിട്ടുള്ള തീരമേഖല പരിപാലന പദ്ധതിയുടെ കരടിൽ ടൂറിസം സംബന്ധിച്ച കാര്യങ്ങളുടെ വികസനത്തിനായി പ്രത്യേക ഏജൻസിയെ തന്നെ ഏൽപ്പിച്ചതായി കാണാം. അതേസമയം തീര വാസികളുടെ ഭവന നിർമ്മാണ സാധ്യതകൾ സംബന്ധിച്ച്, വകുപ്പുകൾ ക്കായി പുറത്തിറക്കിയ കരടിൽ കാര്യമായിഒന്നും തന്നെ ഇല്ല. ഇതു കൂടി ഉൾപ്പെടുന്ന പദ്ധതി വൈകാതെ പുറത്തിറങ്ങും എന്ന പ്രതീക്ഷയിലാണ് തീരവാസികൾ.
#CRZ
#Coastal_Regulation_Zone
#CZMP_Kerala

Thursday, December 9, 2021

ക്രിസ്ത്യന്‍ വിവാഹത്തിന് പുതിയ നിയമം - ബില്ല് പരിഗണിക്കുമോ ?

ക്രിസ്ത്യന്‍ വിവാഹത്തിന് പുതിയ നിയമം - ബില്ല് പരിഗണിക്കുമോ ? 

കേരളത്തില്‍ ക്രൈസ്തവരുടെ വിവാഹം നിലവില്‍ മതാചാരപ്രകാരം നടക്കുന്നതിന് പിന്‍ബലം നല്‍കുന്ന രണ്ടു നിയമങ്ങളാണ് ഇന്ത്യന്‍ ക്രിസ്ത്യന്‍ മാരേജ് നിയമവും (1872 ), കൊച്ചിന്‍ ക്രിസ്ത്യന്‍ സിവില്‍ മാരേജ് (1920) നിയമവും. 2008 ല്‍ കേരള വിവാഹ രജിസ്ട്രേഷന്‍ ചട്ടങ്ങള്‍ നിലവില്‍ വന്നതോടുകൂടി കേരളത്തില്‍ മതാചാരപ്രകാരം നടക്കുന്ന എല്ലാ വിവാഹങ്ങളും നിര്‍ബന്ധമായും തദ്ദേശ ഭരണകൂടങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണം. ഈയൊരു നിര്‍ബന്ധിത നിയമമുള്ളതുകൊണ്ടുതന്നെ  തദ്ദേശ ഭരണകൂടങ്ങളിലോ, സര്‍ക്കാര്‍ തലത്തിലോ ക്രൈസ്തവ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിലവിലെ ക്രൈസ്തവ വിവാഹം സംബന്ധിച്ച നിയമങ്ങള്‍ പറയുന്നില്ലെങ്കിലും  ദേവാലയങ്ങളില്‍ വെച്ച് മതാചാരപ്രകാരം നടക്കുന്ന എല്ലാ ക്രൈസ്തവ വിവാഹങ്ങളും നിര്‍ബന്ധമായും  രജിസ്റ്റര്‍ ചെയ്യപ്പെട്ടു പോരുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്.

എന്തിനാണ് 2008-ലെ കേരള വിവാഹ രജിസ്ട്രേഷന്‍ ചട്ടങ്ങള്‍ നിലവില്‍ വന്നത് ? 

വിവാഹങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെടേണ്ടത് സ്ത്രീകളുടെയും കുട്ടികളുടെയും അവകാശസംരക്ഷണത്തിന്‍റെ  ഭാഗമായി ഉണ്ടകേണ്ട ഒരു കാര്യമാണെന്നും ശൈശവ വിവാഹങ്ങള്‍, ഇല്ലാതാക്കുന്നതിനും, ഉഭയപക്ഷസമ്മതപ്രകാരമാണ് വിവാഹങ്ങള്‍ നടക്കുന്നത് എന്ന് ഉറപ്പുവരുത്താനും, വിവാഹസംബന്ധിയായ അവകാശങ്ങള്‍ കോടതികളിലൂടെ സ്ഥാപിച്ചെടുക്കുന്നതിനുള്ള രേഖകള്‍ ഉണ്ടാകുന്നതിനും, പിന്തുടര്‍ച്ചാവകാശസംബന്ധമായ കാര്യങ്ങള്‍ നേടിയെടുക്കുന്നതിനും,  സര്‍ക്കാര്‍ തലത്തില്‍ രേഖകള്‍ ഉണ്ടാകുന്നതിനും, ലക്ഷ്യം വച്ചുകൊണ്ടാണ് ഈ നിയമം രൂപീകൃതമായത്. സീമ വേഴ്സസ് അശ്വനീകുമാര്‍ എന്ന കേസില്‍ 2006-ല്‍ സുപ്രീം കോടതി എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും നല്കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് 2008-ലെ കേരള വിവാഹ രജിസ്ട്രേഷന്‍ ചട്ടങ്ങള്‍ നിലവില്‍ വന്നത്. 
സ്ത്രീകള്‍ക്കെതിരെയുള്ള എല്ലാത്തരത്തിലുമുള്ള   വിവേചനങ്ങള്‍ അവസാനിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടുള്ള ദി കണ്‍വെന്‍ഷന്‍ ഓണ്‍ ദി എലിമിനേഷന്‍ ഓഫ് ഓള്‍ ഫോംസ് ഓഫ് ഡിസ്ക്രിമിനേഷന്‍ എഗെയിന്‍സ്റ്റ് വുമണ്‍ (സി.ഇ.ഡി.എ.ഡബ്ല്യൂ) എന്ന ഐക്യരാഷ്ട്ര സഭയുടെ കണ്‍വെന്‍ഷനില്‍ (1979) ഇന്ത്യ 1980 ജൂലൈ മാസം ഒപ്പുവച്ചിരുന്നു.  അന്നുമുതല്‍ തന്നെ വിവാഹം സംബന്ധിച്ച് ഇത്തരത്തിലുള്ള നിര്‍ബന്ധിത രജിസ്ട്രേഷന്‍ ചര്‍ച്ചകള്‍ ഉണ്ടായിരുന്നുവെങ്കിലും വിവിധ മതവിഭാഗങ്ങള്‍ ഒരുമിച്ചു താമസിക്കുന്ന ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത് മതാചാരങ്ങള്‍ പ്രകാരം നടക്കുന്ന എല്ലാ വിവാഹങ്ങളും നിര്‍ബന്ധമായും റജിസ്റ്റര്‍ ചെയ്യുന്നത് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്ന് പരാമര്‍ശിക്കപ്പെട്ടിരുന്നു. മതാചാര പ്രകാരമുള്ള വിവാഹങ്ങള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമല്ലാത്തതുകൊണ്ട് പല വിദേശരാജ്യങ്ങളിലും അക്കാര്യങ്ങള്‍ ഹാജരാക്കുന്നതിന് സാങ്കേതികമായ പ്രശ്നങ്ങളുമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മതാചാരപ്രകാരമുള്ള വിവാഹങ്ങള്‍ നടക്കവേ തന്നെ, അതിനുശേഷം അത്തരത്തിലുള്ള എല്ലാ വിവാഹങ്ങളും സരക്കാര്‍ തലത്തിലും രജിസ്റ്റര്‍ ചെയ്യേണ്ട സാഹചര്യം ഉണ്ടായത്.  

2008 ലെ നിയമത്തില്‍ ഭേദഗതി

2008-ലെ നിയമത്തില്‍ 2015 ഫെബ്രുവരി 16-ന് സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി വരുത്തുകയുണ്ടായി. ജി.ഒ. 2/2015 എന്ന നമ്പറായി ഇറക്കിയ ഉത്തരവിലൂടെ ഭേദഗതി നടപ്പിലാക്കുകയും, അതുപ്രകാരം ഭാരതത്തില്‍ നിലവിലുള്ള ഏതെങ്കിലും നിയമപ്രകാരമോ മതാചാരപ്രകാരമോ നടത്തുന്ന വിവാഹങ്ങള്‍ അല്ലാതെ, വിവാഹമെന്ന പേരില്‍ ഏതെങ്കിലും കരാര്‍  പകാരമോ മറ്റേതെങ്കിലും വിധത്തില്‍ ഉണ്ടാക്കുന്ന യാതൊരു ബന്ധവും 2008 ലെ ചട്ടങ്ങള്‍ക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതല്ല എന്ന നിബന്ധന ഉള്‍പ്പെടുത്തി.   എന്നാല്‍, ഈ ഭേദഗതി പല തദ്ദേശഭരണകൂടങ്ങളിലും, വിവാഹത്തിലെ കക്ഷികളുടെ മതം പരിഗണിച്ച രജിസ്ട്രാര്‍മാര്‍ വ്യത്യസ്ത സമീപനം കൈക്കൊള്ളുന്നതായി പരാതി ഉയര്‍ന്ന  സാഹചര്യത്തില്‍ 2021 നവംബര്‍ 23-ന് സര്‍ക്കാര്‍, സര്‍ക്കുലര്‍ പുറത്തിറക്കി. സീമ വെര്‍സസ് അശ്വനികുമാര്‍ കേസില്‍ പരാമര്‍ശിച്ച പ്രകാരം, വിവാഹം രജിസ്റ്റര്‍ ചെയ്തു എന്നതുകൊണ്ടു മാത്രം അതൊരു സാധുതയുള്ള വിവാഹത്തിന്‍റെ തെളിവാകുന്നതല്ല. അതേ സമയം ആ വിവാഹത്തില്‍ ജനിക്കുന്ന കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വിവാഹിതരാകുന്നവരുടെ പ്രായം മുതലായ കാര്യങ്ങള്‍ക്ക് മുഖ്യ തെളിവായിരിക്കുന്നമെന്നും സൂചിപ്പച്ചിരുന്നു. ഇതിന്‍റെയടിസ്ഥാനത്തില്‍ വിവാഹത്തിലെ കക്ഷികളുടെ മതമേതെന്ന രേഖയോ, മതാചാരപ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ ആവശ്യപ്പെടേണ്ടതില്ല എന്നാണ് പുതിയ സര്‍ക്കുലര്‍. മെമ്മോറാണ്ടത്തോടൊപ്പം കക്ഷികളുടെ ജനന തിയതി തെളിയിക്കുന്നതിനള്ള അംഗീകൃത രേഖകളും വിവാഹം നടന്നതിനു തെളിവായി മതാധികാരസ്ഥാപനം നല്‍കുന്ന സാക്ഷ്യപത്രം അല്ലെങ്കില്‍ ഗസറ്റഡ് ഉദ്ദ്യോസ്ഥരുടേയോ, ജനപ്രതിനിധികളുടെയോ, ഫോം (2) രണ്ടിലൂടെ നല്‍കുന്ന പ്രസ്താവനയും, ഏതെങ്കിലും നിയമപ്രകാരം നടന്ന വിവാഹങ്ങള്‍ക്ക് വിവാഹ ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപത്രവും ഉണ്ടെങ്കില്‍ ചട്ടങ്ങളിലെ മറ്റ് വ്യവസ്ഥകള്‍ പാലിച്ച് വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് സര്‍ക്കുലറില്‍ നിഷ്ക്കര്‍ഷച്ചു.   
 
പുതിയ ബില്ലിന്‍റെ പ്രത്യേകതകള്‍ എന്താണ് ?

 നിലവില്‍ ക്രൈസ്തവ വിവാഹങ്ങള്‍ നടക്കുന്നത,് നിയമപരമായി സാംഗത്വം ലഭിക്കുന്നത് ഇന്ത്യന്‍ ക്രിസ്ത്യന്‍ നിയമം 1872 / കൊച്ചിന്‍ ക്രിസ്റ്റ്യന്‍ സിവില്‍ മാര്യേജ് നിയമം 1920 എന്നിവ പ്രകാരമാണ്.  ഇത് നിലനില്‍ക്കേയാണ് 2 നിയമങ്ങളുണ്ട് എന്നതുകൊണ്ടും, അവ ഏകീകരിക്കണം എന്ന ഉദ്ദേശത്തോടുകൂടിയും അതോടൊപ്പം ക്രൈസ്തവ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം എന്ന് നിലവിലെ നിയമങ്ങള്‍ പറയുന്നില്ല എന്നതുകൊണ്ടും പുതിയ ഒരു വിവാഹനിയമ രജിസ്ട്രേഷന്‍ ബില്‍ 2020-ല്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് ഒരുങ്ങുന്നത്.  
 പുതിയ ബില്‍ നടപ്പില്‍ വരുന്നതോടുകൂടി നിലവിലുള്ള ഇന്ത്യന്‍ ക്രിസ്ത്യന്‍ വിവാഹനിയമം 1872-ഉം, കൊച്ചിന്‍ ക്രിസ്ത്യന്‍ സിവില്‍ മാര്യേജ് നിയമവും ഇല്ലാതാകും.  നിലവിലുള്ള നിയമങ്ങളില്‍ ക്രിസ്ത്യന്‍ എന്ന പദം നിര്‍വ്വചിച്ചിരിക്കുന്നത് ക്രിസ്ത്യന്‍ മതവിശ്വാസം അനുസരിച്ച് ജീവിക്കുന്നവരെയാണ്.  പുതിയ ബില്ലില്‍ ക്രിസ്ത്യന്‍ എന്നതിന്‍റെ നിര്‍വ്വചനത്തിന് നല്കിയിരിക്കുന്നത് - ബൈബിളില്‍ വിശ്വസിക്കുന്നതവരും, യേശുക്രിസ്തുവിനെ ദൈവത്തിന്‍റെ ഏക പുത്രനായി സ്വീകരിക്കുന്നവനും, മാമോദീസ മുങ്ങിയവരും എന്നുമാണ് നിര്‍വ്വചിച്ചിരിക്കുന്നത്.  
 വിവാഹം സംബന്ധിച്ച നോട്ടീസ് സംബന്ധമായ കാര്യങ്ങളിലുമൊക്കെ, പൊതുവെ ലഘൂകരിക്കപ്പെട്ട രീതിയില്‍, നോട്ടീസ് നടപടികള്‍ കര്‍ശനമായി പാലിക്കണമെന്നതിന് നിലവിലെ നിയമത്തെയപേക്ഷിച്ച് വലിയ പ്രാധാന്യമില്ലാത്ത രീതിയില്‍ പുതിയ നിയമത്തില്‍ വ്യത്യാസങ്ങളുണ്ട്. അതൊക്കെ ചര്‍ച്ചകള്‍ക്ക് വിധേയമാക്കേണ്ടതാണ്.  എന്നിരിക്കിലും, കാതലായ പ്രശ്നങ്ങള്‍ വരുന്നത് വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന സ്ഥലവും, തീയതിയും സംബന്ധിച്ചും, അതിനു വിസമ്മതിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ സംബന്ധിച്ചുമാണ്.  വകുപ്പ് 9 പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യേണ്ട സമയവും, തീയതിയും, വിവാഹിതരാകാന്‍ ഉദ്ദേശിക്കുന്ന വ്യക്തികളുടെ സൗകര്യത്തിന് അനുസൃതമായിട്ടായിരിക്കണം എന്നതാണ് പുതിയ ബില്ലില്‍ പറയുന്നത്.  അതോടൊപ്പം വിവാഹങ്ങള്‍ 2 മാസത്തിനുള്ളില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്തിരിക്കണം എന്നും പറയുന്നു.  

വിവാഹം രജിസ്റ്റര്‍ ചെയ്തു കൊടുത്തില്ലെങ്കില്‍ ക്രിമിനല്‍ കുറ്റം

 വിവാഹം  രജിസ്റ്റര്‍ ചെയ്യാന്‍ ചുമതലപ്പെട്ട ആളുകള്‍ അക്കാര്യം  ചെയ്തില്ലെങ്കില്‍ പോലീസിന് നേരിട്ട് കേസെടുക്കാവുന്ന ക്രിമിനല്‍ കുറ്റമാക്കി എന്നതാണ് പുതിയ നിയമത്തിലെ വ്യവസ്ഥ.  പുതിയ നിയമത്തിലെ വകുപ്പ് 14 അനുസരിച്ച് അധികാരം ഇല്ലാത്ത ആള്‍ അന്യായമായി വിവാഹം ചെവ്തു കൊടുത്താല്‍ 3 വര്‍ഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ്.  നിലവിലുള്ള നിയമങ്ങളിലും അധികാരമില്ലാതെ വിവാഹം ചെയ്തുകൊടുക്കുന്നത് ക്രിമിനല്‍ കുറ്റം തന്നെ.  അതേസമയം വകുപ്പ് 14 (2) ല്‍ പറയുന്നത് മതിയായ കാരണം ഇല്ലാതെ ചുമതലപ്പെട്ടയാളുകള്‍ ഈ നിയമപ്രകാരമുള്ള ചുമതലകള്‍ നിര്‍വ്വഹിച്ചില്ലെങ്കില്‍ അത് 3 മാസം വരെ തടവോ, 10000/-(പതിനായിരം) രൂപ പിഴയോ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമായി മാറും എന്നതാണ് വ്യവസ്ഥ.  പോലീസിനു നേരിട്ടു കേസെടുക്കാവുന്ന കോഗ്നൈസബിള്‍ കുറ്റമാണ് എന്നും പറയുന്നു.  ഏത് സാഹചര്യത്തിലാണ് ഇത്തരം ഒരു വകുപ്പ് വിവാഹരജിസ്ട്രേഷന്‍ സംബന്ധിച്ച്  നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന് വ്യക്തമല്ല.  
 മതിയായ അന്വേഷണം നടത്തേണ്ട സാഹചര്യം കൊണ്ട് വിവാഹത്തിന് കാലതാമസം വരികയൊ, വിവാഹിതരാകാന്‍ ഉദ്ദേശിക്കുന്ന ആളുകള്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലമോ, സമയവും ചേരാതെ വരികയോ മറ്റു കാരണങ്ങള്‍ കൊണ്ടോ, കാലതാമസം ഉണ്ടായാലും, വിവാഹം നടത്തിക്കൊടുക്കുന്നതിന് അലംഭാവം വരുത്തിയെന്ന കേസും ചുമതലക്കാരായിട്ടുള്ള മാര്യേജ് ഓഫീസര്‍മാരുടെ പരിധിയില്‍ വരുന്ന വൈദികരുടെ മേല്‍ ആരോപിക്കപ്പെടാം. പുതിയ ക്രിസ്ത്യന്‍ വിവാഹ രജിസ്ട്രേഷന്‍ ബില്ലിലല്ലാതെ രാജ്യത്തെവിടെയെങ്കിലും ഇത്തരത്തില്‍, വിവാഹം നടത്തിക്കൊടുത്തില്ലെങ്കില്‍ കാര്‍മ്മികര്‍ക്കെതിരെ പോലീസിന് നേരിട്ട് അറസ്റ്റ് ചെയ്യാവുന്ന കേസെടുക്കുന്ന തരത്തില്‍ നിയമുണ്ടെന്ന് കേള്‍വിയില്ല, കൂടുതലായി അന്വേഷിക്കേണ്ടിയിരിക്കുന്നു. ഏതു വിഭാഗത്തിനെ ബാധിക്കുന്നതിനാണോ നിയമം കൊണ്ടുവരുന്നത്, അവരുടെ അഭിപ്രായങ്ങള്‍ കൂടുതലായി കേള്‍ക്കുകയും വിശ്വാസത്തിലെടുക്കുകയും ചെയ്തുവേണം പുതിയ നിയമനിര്‍മ്മാണങ്ങള്‍ കൊണ്ടുവരേണ്ടത്; പ്രത്യേകിച്ച് വ്യക്തിനിയമങ്ങളെ ബാധിക്കുന്നത് !
Christian Marriage Registration Bill 2020

Monday, December 6, 2021

നാരങ്ങാ വെള്ളം വില്ക്കാനും പഞ്ചായത്ത് ലൈസന്‍സ് വേണോ?

നാരങ്ങാ വെള്ളം വില്ക്കാനും പഞ്ചായത്ത് ലൈസന്‍സ് വേണോ?

 വിവിധ ആവശ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണകൂടങ്ങളുടെ ലൈസന്‍സ് ആവശ്യമാണെന്ന് നമുക്ക് പൊതുവെ അറിയാം.  ഏതൊക്കെ കാര്യങ്ങള്‍ക്കാണ് ലൈസന്‍സ് ആവശ്യമുള്ളത് എന്ന് ചോദിച്ചാല്‍ പഞ്ചായത്ത് രാജ് നിയമത്തിന്‍റെ വകുപ്പ 232, ഫോക്ടറി, ട്രേഡ്, സംരഭകത്വ പ്രവര്‍ത്തനങ്ങള്‍, മറ്റ് സേവനങ്ങള്‍ എന്നിവ പറയുന്ന നിയമത്തിന്‍റെ - കേരള പഞ്ചായത്ത് രാജ് - (ഇഷ്യൂ ഓഫ് ലൈസന്‍സ് ടു ഡെയിഞ്ചറസ് & ഒഫന്‍സീവ് ട്രേഡ്സ് & ഫാക്ടറീസ്) റൂള്‍സ് 1996 - ഷെഡ്യൂള്‍ 1 പ്രകാരം 159 മേഖലകളിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ലൈസന്‍സ് ആവശ്യമായി പറയുന്നത് https://drive.google.com/file/d/1Pnq-qtX2Lo5duov_TIscphtmtyzYfefh/view?usp=drivesdk. ഷെഡ്യൂള്‍ 2-ല്‍ ലൈസന്‍സിനുവേണ്ടി അടയ്ക്കേണ്ട തുകയെപ്പറ്റിയും പറയുന്നു.  

 അത്തരത്തില്‍ ലൈസന്‍സ് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെയാണ് എന്ന് ചോദിച്ചാല്‍ കൂള്‍ഡ്രിംഗ്സ് വില്ക്കുന്നതിനും, ശേഖരിച്ചുവെയ്ക്കുന്നതിനും, മുതല്‍ പടക്ക വില്പനക്കുവരെ ലൈസന്‍സ് ആവശ്യമായിട്ടു വരുന്നു എന്നു കാണാം. ലൈസന്‍സ് ആവശ്യമാണെന്ന് ഈ പട്ടികയില്‍ പറഞ്ഞരിക്കുന്ന കാര്യങ്ങള്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നത് നിയമവിരുദ്ധമായിട്ട് കണക്കാക്കും.

 കേരള പഞ്ചായത്ത് രാജ് - (ഇഷ്യൂ ഓഫ് ലൈസന്‍സ് ടു ഡെയിഞ്ചറസ് & ഒഫന്‍സീവ് ട്രേഡ്സ് & ഫാക്ടറീസ്) റൂള്‍സ് 1996 പ്രകാരമുള്ള ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ -ഹോട്ടലുകള്‍, ഭക്ഷണശാലകള്‍, ചായക്കടകള്‍, ബാര്‍ബര്‍ ഷൊപ്പ്, എന്നിവയൊക്കെയാണെങ്കില്‍ അവിടെ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കണം.  അതായത്, ഒരു കാരണവശാലും പൊതുജനങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന തരത്തില്‍ ഇത്തരം സ്ഥാപനങ്ങള്‍ നടത്തിക്കൂടാ എന്ന് ഈ നിയമത്തിന്‍റെ 4-ാം ചട്ടത്തില്‍ എടുത്തു പറയുന്നു.  

 സ്ഥാപനം നടത്തുന്നയാള്‍ ശ്രദ്ധിയ്ക്കേണ്ടത്  ?

ഇപ്രകാരം ലൈസന്‍സ് ലഭിച്ച് നടത്തിപ്പോരുന്ന സ്ഥാപനം താഴെ പറയുന്ന  കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം എന്നാണ് നിയമം പറയുന്നത്  

 -ഓരോ ദിവസവും പ്രവര്‍ത്തി സമയത്തിനുശേഷം സ്ഥാപനം കൃത്യമായി ക്ലീന്‍  ചെയ്യണം.   

 -സ്ഥാപനനടത്തിപ്പുമായി ബന്ധപ്പെട്ട മാലിന്യങ്ങള്‍ കൃത്യമായി ശേഖരിക്കുകയും,  അത് നീക്കം ചെയ്യുകയും ചെയ്യണം.  

 - സ്ഥാപനത്തിന്‍റെ ഉള്‍വശമുള്ള മതിലുകള്‍, തറ, ഫുട്പാത്ത് എന്നിവയെല്ലാം നല്ല  രീതിയില്‍ പരിപാലിക്കുകയും, ഏതെങ്കിലും കരത്തിലുള്ള മാലിന്യങ്ങളോ,  ചോര്‍ച്ചയോ, ഒന്നും ഉണ്ടാകാത്ത രീതിയില്‍ കൈകാര്യം ചെയ്തു പോരണം.  

 - സ്ഥാപനവുമായി ബന്ധപ്പെടുത്തി മാലിന്യങ്ങള്‍ ഒഴുക്കുന്നതിനുള്ള ഡ്രെയിനേജ്  സംവിധാനം നല്ല രീതിയില്‍ പരിപാലിക്കണം.  

 -ഏതെങ്കിലും തരത്തിലുള്ള പകര്‍ച്ച വ്യാധികള്‍, രോഗങ്ങള്‍ ഉള്ളവരെ ജോലിക്ക്  നിയോഗിക്കരുത്.  

 - ലൈസന്‍സി സ്ഥാപനത്തിന്‍റേ പേരും, രജിസ്റ്റര്‍ നമ്പറും, ലൈസന്‍സ് നമ്പറും  ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊതുജനങ്ങള്‍ക്കു കാണാന്‍ പാകത്തില്‍  പ്രദര്‍ശിപ്പിച്ചിട്ടുണ്ടാകണം.  

 നിയമഭേദഗതി

 ലൈസന്‍സ് നല്കുന്ന നിയമത്തില്‍ ഭേദഗതികള്‍ (2018) വരുത്തി വാണിജ്യം, ഫാക്ടറി എന്നതിന്‍റെ കൂടെ സംരംഭകത്വപ്രവര്‍ത്തനങ്ങളും, മറ്റു പ്രവര്‍ത്തനങ്ങളും എന്നതുകൂടി  കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ചട്ടങ്ങളുടെ തലക്കെട്ട് വായിക്കുമ്പോള്‍ ഒരു പക്ഷേ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ലൈസന്‍സ് വേണമോ എന്ന ആശങ്ക ഇത്തരത്തില്‍ ഭേദഗതി വന്നതോടുകൂടി ഇല്ലാതായി.  നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥാപനം ഹോസ്പിറ്റല്‍, ക്ലിനിക്ക് പാരാമെഡിക്കല്‍ സ്ഥാപനം, കെമിക്കല്‍ ലാബോറട്ടറി അല്ലെങ്കില്‍ എന്തെങ്കിലും ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങള്‍ എന്നിവയൊക്കെയാണെങ്കില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് ലഭ്യമാക്കേണ്ടതാണ് എന്നുകൂടി ഭേദഗതിയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 
 
ശല്യങ്ങള്‍ നീക്കം ചെയ്യാന്‍

 ഇത്തരത്തില്‍ ലൈസന്‍സ് നേടിയ ഫാക്ടറി, ജോലി സ്ഥലം, മറ്റു സ്ഥലങ്ങള്‍ എന്നിവയില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള ശല്യം - വൈബ്രേഷനിലൂടെ, ശബ്ദത്തിലൂടെ, മാലിന്യങ്ങള്‍ പുറത്തുവിടുന്നതിലൂടെ, അല്ലെങ്കില്‍ മോശപ്പെട്ട മണം, പുക, പൊടി - ഉണ്ട് എന്ന് തദ്ദേശ ഭരണകൂട സെക്രട്ടറിക്ക് ബോദ്ധ്യപ്പെട്ടാല്‍  അത്തരത്തിലുള്ള ശല്യങ്ങള്‍ സമയബന്ധിതമായി നീക്കം ചെയ്യുന്നതിന് ഉത്തരവിടാവുന്നതാണ്.  ഇത് സംബന്ധിച്ച ശല്യം നിര്‍ണ്ണയിക്കുന്നതിന് വിദഗ്ദ അഭിപ്രായം പഞ്ചായത്തിന് തേടാവുന്നതും, അതിന്‍റെ ചിലവ് ബന്ധപ്പെട്ട ഉടമസ്ഥനില്‍ നിന്ന് ഈടാക്കാവുന്നതുമാണ്. നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരുന്നാല്‍ സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുവാനും ഉത്തരവിടാവുന്നതാണ്.   
#Panchayath_license
(Link for PDF of this Article) https://drive.google.com/file/d/1PVuUxRD5ifgq8JM5crwx1yJwNR-Yu5Om/view?usp=drivesdk