തീര മേഖലയിൽ ഇപ്പോൾ അടിയന്തരമായി ചെയ്യേണ്ടത്...
കേരളത്തിൽ തീര നിയന്ത്രണ മേഖല (CRZ) വിജ്ഞാപനത്തിന്റെ ഭാഗമായി വീടുകൾ പണിയുന്നതിന് നിരവധി തദ്ദേശവാസികൾ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. പക്ഷേ അതേസമയം പരിസ്ഥിതി സംരക്ഷണങ്ങളുടെ ഭാഗമായി നിയമം നടപ്പിൽ വന്നപ്പോൾ അതിനെതിരെ കാര്യമായ പ്രതികരണങ്ങൾ ഒന്നും ആ ഘട്ടത്തിൽ 1991, 2011 എന്നീ കാലയളവുകളിൽ ഉണ്ടായില്ല.
ഇപ്പോൾ മലയോര മേഖലയിൽ പരിസ്ഥിതി ലോല മേഖല (ESA) സംബന്ധിച്ച് ഏഴാമത് കരട് പുറത്തിറങ്ങിയപ്പോൾ അതുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങൾ തീരമേഖലയിലുള്ള ആളുകളും കണ്ടുമനസ്സിലാക്കേണ്ടതാണ്. തങ്ങൾക്ക് ഭവന നിർമ്മാണത്തിനോ മറ്റു നിർമ്മാണങ്ങൾക്കോ സാധ്യത നിഷേധിക്കുന്ന തരത്തിൽ പരിസ്ഥിതി പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണെങ്കിലും വിജ്ഞാപനങ്ങൾ വരുമ്പോൾ അതിനെതിരെ ഉടനടി പ്രതികരിക്കാൻ മലയോര മേഖലയിൽ കാണിക്കുന്ന ജാഗ്രതയും പ്രത്യേകതയും ഒന്നും തീരമേഖലയിൽ ഉണ്ടാകാറില്ല.
എന്നിരുന്നാലും കോസ്റ്റൽ റെഗുലേഷൻ സോൺ വിജ്ഞാപനം (CRZ Notification) 2019 പുറത്തിറങ്ങിയപ്പോൾ താരതമ്യേന ഇളവുകൾ തദ്ദേശവാസികൾക്ക് ലഭ്യമായിട്ടുണ്ട്. അത്തരത്തിൽ ഇളവുകൾ വന്നത് തന്നെ നിരന്തരമായി ചിലരെല്ലാം ഇതിന്റെ പിറകെ ഉണ്ടാവുകയും, തദ്ദേശവാസികളുടെ ഭവന നിർമ്മാണം ജന്മാവകാശമാണെന്ന് പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്തതിന്റെ ഫലമാണ്.
നിലവിലുള്ള കോസ്റ്റൽ റെഗുലേഷൻ സോൺ വിജ്ഞാപനം (CRZ Notification 2019) ഇളവുകൾ 2019 ജനുവരിയിൽ തന്നെ വിജ്ഞാപനം ചെയ്തുവെങ്കിലും അത് നടപ്പിലായത്, അതായത് അതിന്റെ കോസ്റ്റൽ സോൺ മാനേജ്മെന്റ് പ്ലാൻ (CZMP) പുറത്തിറങ്ങിയത് 2024 ഒക്ടോബർ മാസമാണ്. ഫലത്തിൽ അഞ്ചു വർഷം കാത്തിരുന്നതിനു ശേഷമാണ് കേരളത്തിലെ തീരവാസികൾക്ക്, തദ്ദേശവാസികൾക്ക് ഭവന നിർമ്മാണത്തിനുള്ള ഇളവുകൾക്ക് അവസരം കിട്ടിയത്.
അതേസമയം ആ കാലയളവിനുള്ളിൽ നിർമ്മാണം നടത്തിയ ആളുകൾക്ക് ഇപ്പോൾ ഇളവുകൾ ഉണ്ടെങ്കിലും അതിന്റെ ക്രമവൽക്കരണ നടപടികൾക്ക് പുതിയ ഇളവുകളുടെ അടിസ്ഥാനത്തിൽ സാധ്യതയില്ല. അത് സംബന്ധിച്ച വിഷയം സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരുന്നിരുന്നതും പിന്നീട് അത് കേന്ദ്ര സർക്കാരിന് തീരുമാനിക്കാം എന്ന തരത്തിൽ ആ വിധി നിലവിൽ തുടരുന്നു എന്നുള്ളതാണ് വസ്തുത.
തെറ്റ് തിരുത്താൻ ഉള്ള സമയം
2024 ഒക്ടോബർ മാസം പുറത്തിറങ്ങിയ കോസ്റ്റൽ സോൺ മാനേജ്മെന്റ് പ്ലാൻ സംബന്ധിച്ച മാപ്പിൽ പല തെറ്റുകളും കടന്നുകൂടിയിട്ടുണ്ട് എന്ന് നിരവധി പരാതികൾ ഉയർന്നുവന്നിരുന്നു. മാപ്പ് പുറത്തിറങ്ങുന്നത് സംബന്ധിച്ച് അഞ്ചു വർഷത്തിൽ ഒരിക്കൽ മാത്രമാണ് തിരുത്തലുകൾ ഉണ്ടാകേണ്ടത്. അതുതന്നെ സ്വാഭാവികമായും ഉണ്ടാകണമെന്നുമില്ല. ഈ സാഹചര്യത്തിൽ തങ്ങളുടെ ഭൂമി പുരയിടമായി റവന്യൂ രേഖകളിൽ ഉണ്ടെങ്കിലും CRZ മാപ്പിൽ അത് '1B' എന്ന് പറയുന്ന വെള്ളക്കെട്ട് പ്രദേശമോ അല്ലെങ്കിൽ കണ്ടൽക്കാടുകളുടെ ബഫർ സോണുകളായിട്ടോ ഒക്കെ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത് തിരുത്തൽ വരുത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ അധികാരികൾക്ക് ലഭിക്കുകയുണ്ടായി.
പഞ്ചായത്തുകളും സംസ്ഥാന ഭരണകൂടവും ഇക്കാര്യത്തിൽ പ്രത്യേകിച്ച് തീരുമാനങ്ങളൊന്നും എടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ, പരാതികളെല്ലാം കേന്ദ്രതലത്തിലുള്ള മാപ്പ് തിരുത്തലുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് കടക്കുകയാണുണ്ടായത്.
ഒടുവിൽ ചില ആളുകൾ കോടതിയെ സമീപിക്കുകയും, കോടതിയിൽ കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റി (KCZMA) തിരുത്തൽ നടപടികൾ തുടങ്ങിയിട്ടുണ്ട് എന്ന് കോടതിയെ അറിയിക്കുകയും, ആ കാര്യങ്ങൾ രേഖപ്പെടുത്തി കോടതി 'കരഭൂമിയാണെങ്കിൽ നിർമ്മാണത്തിന് അനുമതി നൽകുക' എന്ന നിബന്ധനകളോടുകൂടിയ ഉത്തരവുകളിലൂടെയൊക്കെ ചില കേസുകൾ തീർപ്പാക്കുകയും ചെയ്തിരുന്നു.
കോടതിയിൽ തിരുത്തൽ നടപടികൾ ആരംഭിച്ചു എന്ന് രേഖപ്പെടുത്തിയിരുന്നെങ്കിലും യഥാർത്ഥത്തിൽ ആ നടപടികൾ ആരംഭിച്ചിരുന്നില്ല. പിന്നീട് വൈപ്പിൻ ഇടവനക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില ആളുകൾ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകുകയും, എന്നാണ് തിരുത്തൽ നടപടികൾ തുടങ്ങിയത് എന്നൊക്കെ ആരായുകയും ചെയ്തതിനെ തുടർന്നാണ് തിടുക്കത്തിൽ കേരളത്തിലെ തദ്ദേശ ഭരണകൂടങ്ങൾക്ക് സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്ന് മാപ്പിലെ തിരുത്തലുകൾ വരുത്തുന്നതിനുള്ള ഫോർമാറ്റ് ഉൾപ്പെടെ അയച്ചു നൽകിയത്.
സ്ലൂയിസ് ബണ്ട് ഗേറ്റുകൾ (Sluice bund gates) മാർക്ക് ചെയ്യേണ്ടതായ സ്ഥലങ്ങളിൽ അവ മാർക്ക് ചെയ്യാത്ത കാര്യങ്ങൾ റിപ്പോർട്ട് ചെയ്യാനും, അതുപോലെ കണ്ടൽക്കാടുകൾക്ക് ചുറ്റും — സ്വകാര്യ ഭൂമിയിലെ കണ്ടൽക്കാടുകൾ ആണെങ്കിൽ അതിനു ചുറ്റും ബഫർ സോൺ ആവശ്യമില്ല — എന്നാൽ അക്കാര്യങ്ങളിലും തെറ്റായി ബഫർ സോൺ ഉൾപ്പെട്ട വിഷയങ്ങളിലും പൊതുവിൽ മാപ്പിലെ തിരുത്തലുകൾ സംബന്ധിച്ച കാര്യങ്ങളിലുമെല്ലാം പൊതുജനങ്ങൾക്ക്, തീരവാസികൾക്ക് പരാതി നൽകാനുള്ള സമയമാണ് ഇപ്പോൾ.
ഈ സമയത്താണ് പരാതി ഉണ്ടെങ്കിൽ നൽകേണ്ടത്. ദൗർഭാഗ്യവശാൽ ഈ കാര്യങ്ങൾ കേരളത്തിലെ തീരദേശ പഞ്ചായത്തുകൾ പൂർണ്ണമായും ഈ വിഷയം ഏറ്റെടുത്ത അവസ്ഥയിലല്ല. ചില ആളുകൾ അറിഞ്ഞ് പരാതികൾ നൽകുന്നതല്ലാതെ, ചുരുക്കം ചില തീരപ്രദേശത്തെ ഗ്രാമപഞ്ചായത്തുകൾ ഇതിനുവേണ്ടിയുള്ള ബോധവൽക്കരണ പരിപാടികൾ നടത്തുന്നുണ്ട് എന്നതുമല്ലാതെ, പൊതുവായി ഈ തെറ്റ് തിരുത്തലിനു വേണ്ടിയും ആളുകൾക്ക് ഗുണകരമായ കാര്യങ്ങൾ ഉണ്ടാകുന്നതിനു വേണ്ടിയുമുള്ള ഒരു പ്രയത്നം ഉണ്ടായി കാണുന്നില്ല.
ഈ ഉത്തരവാദിത്വം ഏറ്റെടുക്കണം
കേരളത്തിന്റെ തീരവാസികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനകൾ ഈ ഉത്തരവാദിത്വം ഏറ്റെടുക്കണം. സംഘടനകളും ഇത്തരത്തിലുള്ള പൊതുപ്രവർത്തകരും ഈ ഉത്തരവാദിത്വം ഏറ്റെടുത്ത് ആവശ്യമായ ആളുകളെക്കൊണ്ട് തിരുത്തൽ വരുത്തിക്കാനുള്ള പരാതികൾ നൽകാൻ ഈ അവസരം പ്രയോജനപ്പെടുത്താൻ ശ്രമിക്കണം.
ഇതൊക്കെയാണെങ്കിൽ കൂടി K-Smart മാപ്പുകളിലെ തെറ്റുകൾ കാരണവും പല തദ്ദേശ ഭരണകൂടങ്ങളിലും ഇത്തരത്തിലുള്ള പെർമിറ്റുകൾ നിഷേധിക്കപ്പെടുന്നുണ്ട്. പൊതുവിൽ CRZ മാപ്പിലെ തെറ്റ് തിരുത്താനുള്ള ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താൻ തീരമേഖലയിൽ വീടുകൾ വെയ്ക്കുന്നതിനു വേണ്ടി കാത്തിരിക്കുന്ന, അവിടെ ഭൂമിയുള്ളവർ ചെയ്യേണ്ട അത്യാവശ്യമായ ഒരു കാര്യം തന്നെയാണ് ഇത്. തങ്ങളുടെ ഭൂമി കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റി പുറത്തിറക്കിയ വെബ്സൈറ്റിൽ, മാപ്പിൽ പരിശോധിച്ച് തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് തിരുത്താനുള്ള അവസരം ഉപയോഗിക്കാതെ വിട്ടുകളയരുത്. നിയമപ്രകാരം അവസരം ലഭിക്കുന്ന സമയങ്ങളിൽ അത് ചെയ്യണം; അല്ലാതെ എല്ലാം കഴിഞ്ഞതിനുശേഷം സമരങ്ങളുമായി ഇറങ്ങിയത് കൊണ്ട് ഒരുപക്ഷേ പരിഹാരം ഉണ്ടാവുമെങ്കിലും കാത്തിരിപ്പ് നീളും.
#crz map correction Kerala
#crz CZMP local body Kerala panchayats