അവര്‍ക്കിനിയുമുണ്ട് ജീവിതം ബാക്കി .......
Rights of Senior Citizens - Law
അഡ്വ. ഷെറി ജെ തോമസ്
അവറാച്ചന്‍ അഭിമാനിയാണ്. എല്ലുമുറിയെ പണിയെടുത്ത് സാമാന്യം മെച്ചപ്പെട്ട നിലയില്‍ ജീവിച്ചുപോരാനുള്ള സംഗതികള്‍ ഉണ്ടാക്കിയതിന്‍റെ തെല്ല് അഹങ്കാരവുമണ്ട്. രണ്ട് മക്കളാണ് അവറാച്ചന് - ഒരാണും പെണ്ണും. മകളെ കല്യാണം കഴിപ്പിച്ചയച്ചു. നല്ല തുക പാരിതോഷികമായും കൈയ്യും കഴുത്തും മുഴുവന്‍ സ്വര്‍ണ്ണവും അണിയിച്ചാണ് മകളുടെ കല്യാണം നടത്തിയത്. പഴയ തറവാട് വീട് വലിയ തുക മുടക്കി പുതുക്കിപ്പണിയാന്‍ മകന്‍ ഉത്സാഹം കാണിച്ചപ്പോള്‍ അതിനും അവറാച്ചന് സമ്മതമായിരുന്നു. വയസ്സായതിനാല്‍ ഇനി ബാങ്ക് ലോണ്‍ മകന്‍റെ പേരില്‍ ആകട്ടെയെന്നും കരുതി. ബാങ്ക് ലോണ്‍ കിട്ടണമെങ്കില്‍ ഭൂമി മകന്‍റെ പേരിലായിരിക്കണം. അതിനായി മകന്‍റെ പേരില്‍ ധനനിശ്ചയാധാരവും എഴുതി. അവറാച്ചന് ഇനി ആ ഭൂമിയില്‍ മരണം വരെ പെരുമാറാനുള്ള അവകാശം മാത്രം നില നിര്‍ത്തി. മകന്‍റെ പേരില്‍ ഭൂമി പോക്കുവരവും നടത്തി.
മകന്‍റെയും വിവാഹം കഴിഞ്ഞു. അവറാച്ചന്‍ അപകടം മണത്തുതുടങ്ങി. താന്‍ ഉണ്ടാക്കിയ വസ്തുവകകളില്‍ അന്യനായി മാറുന്നതുപോലെ തോന്നിത്തുടങ്ങി. മാസങ്ങള്‍ക്കുള്ളില്‍ അന്യനായി മാറി. അവഗണന അവറാച്ചന് സഹിക്കാനായില്ല, അഹങ്കാരഭാവം അപമാനമായി മാറി. ഭൂമി എഴുതിക്കൊടുത്തതോടെ സകല അവകാശങ്ങളും ആ വീട്ടില്‍ ഇല്ലാതൊയെന്ന് അവറാച്ചന് മനസ്സിലായി. ഭൂമി എഴുതി നല്‍കിയത് റദ്ദാക്കാന്‍ ശ്രമിച്ചെങ്കിലും പോക്കുവരവ് ചെയ്തുപോയതിനാല്‍ ഇനി അതിന് സാധ്യത കുറവാണെന്നും മനസ്സിലായി. 2008 സെപ്തംബര്‍ മാസത്തിനു ശേഷമാണ് ആധാരം ചെയ്തിരുന്നതെങ്കില്‍ ആര്‍ ഡി ഒ ക്ക് അപേക്ഷ നല്‍കിയാല്‍ ധനനിശ്ചയാധാരം റദ്ദാക്കാമായിരുന്നുവെന്ന് അറിഞ്ഞു. പക്ഷെ ഇത് അതിനു മുന്നെ ആയതിനാല്‍ ആ വഴിയും അടഞ്ഞു. പക്ഷെ എന്നാലും തന്നെപ്പോലെയുള്ള മുതിര്‍ന്ന പൗരന്‍മാരെ സംരക്ഷിക്കാന്‍ നിയമം ഉള്ള കാര്യം അന്ന് അവറാച്ചന്‍ അറിഞ്ഞു.
മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പ്രത്യേക അവകാശങ്ങള്‍
. ക്രിമിനല്‍ നടപടിക്രമത്തിലെ വകുപ്പ് 125 പ്രകാരം മുതിര്‍ന്നവര്‍ക്ക് മക്കളില്‍ നിന്ന് ജീവനാംശം ലഭിക്കുന്നതിന് അവകാശമുണ്ടെങ്കിലും അത്തരം നടപടികള്‍ സമയദൈര്‍ഘ്യവും പണച്ചിലവും ഏറിയതാണെന്ന നിഗമനത്തിലാണ് മുതിര്‍ന്നവര്‍ക്കും മാതാപിതാക്കള്‍ക്കും ജീവനാംശവും ക്ഷേമവും ലഭിക്കാനുള്ള പുതിയ നിയമം (The Maintenance and Welfare of Parents and Senior Citizens Act 2007) പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത്. മക്കള്‍ മാത്രമല്ല മുതിര്‍ന്നവരുടെ വസ്തുവഹകള്‍ അവരുടെ കാലശേഷം പിന്തുടര്‍ച്ചാവകാശനിയമപ്രകാരം ലഭിക്കുന്നവരും ഈ നിയമപ്രകാരം മുതിര്‍ന്നവരെ പരിപാലിക്കാന്‍ ബാധ്യസ്ഥരാണ്. ഈ നിയമം കേരളത്തില്‍ 24-9-08 ല്‍ പ്രാബല്യത്തില്‍ വന്നു.
ആര്‍ക്കൊക്കെ ഈ നിയമത്തിന്‍റെ പ്രയോജനം ലഭിക്കും ?
മാതാപിതാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കുമാണ് ഈ നിയമപ്രകാരം മക്കളില്‍ നിന്നോ അനന്തരാവകാശികളില്‍ നിന്നോ ജീവനാംശവും ക്ഷേത്തിനായുള്ള മറ്റ് സൗകര്യങ്ങളും അവകാശപ്പെടാവുന്നത്. യഥാര്‍ത്ഥ മാതാപിതാക്കള്‍, ദത്തെടുക്കലിലൂടെയുള്ള മാതാപിതാക്കള്‍, രണ്ടാനച്ഛന്‍/ രണ്ടാനമ്മ എന്നിവര്‍ക്ക് ഈ നിയമത്തിന്‍റെ ആനുകൂല്യം ലഭിക്കും. മുതിര്‍ന്ന പൗരന്‍മാര്‍ എന്നതുകൊണ്ട് ഈ നിയമം ഉദ്ദേശിക്കുന്നത് 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരെയാണ്.
എങ്ങനെ പ്രയോജനം ലഭിക്കും ?
ീ സ്വയം വരുമാനം കണ്ടെത്തി ജീവിക്കാനാകാത്ത മുതിര്‍ന്ന പൗരന്‍മാര്‍ക്കും മാതാപിതാക്കള്‍ക്കും ഈ നിയമപ്രകാരം അപേക്ഷ നല്‍കാം. നിയമത്തിലെ വകുപ്പ് 5 പ്രകാരം ഇതിനായി പ്രത്യേകം സ്ഥാപിച്ച ട്രൈബ്യൂണലിലാണ് അപേക്ഷ നല്‍കേണ്ടത്.
ീ പ്രായപൂര്‍ത്തിയായ മക്കളും പേരക്കുട്ടികളും ഇതിന്‍റെ ഇതിന്‍റെ പരിധിയില്‍ വരും. മക്കളില്ലാത്ത മുതിര്‍ന്നവര്‍ക്ക് കാലശേഷം തങ്ങളുടെ വസ്തുവഹകള്‍ പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം കൈവശം ലഭിക്കുന്നവരില്‍ നിന്നോ ജീവിതകാലം തന്നെ തങ്ങളുടെ വസ്തു കൈവശം വച്ച് ഉപയോഗിക്കുന്നവരില്‍ നിന്നോ (ബന്ധുക്കള്‍) ജീവനാംശവും ക്ഷേമവും ആവശ്യപ്പെടാം.
ീ സാധാരണയായ ഒരു ജീവിതം നയിക്കാന്‍ ഒരു മുതിര്‍ന്ന പൗരന് എന്തൊക്കെയാണോ ആവശ്യം; അവയെല്ലാം നല്‍കാന്‍ മക്കളോടൊ പേരക്കുട്ടികളോടൊ ഇതിന്‍റെ പരിധിയില്‍ വരുന്ന ബന്ധുക്കളോടൊ ആവശ്യപ്പെടാം. പരമാവധി പതിനായിരം രൂപവരെ ജീവനാംശമായി ലഭിക്കാം. (ഒന്നില്‍ കൂടുതല്‍ അവകാശികളില്‍ നിന്ന് ഈടാക്കുമ്പോള്‍ ഒരാളില്‍ നിന്ന് ഈടാക്കാവുന്നതിനുള്ള പരിധിയാണ് ഈ പതിനായിരം രൂപ എന്ന് ഈയടുത്ത് കേരള ഹൈക്കോടതി വിധിച്ചിട്ടൂണ്ട്) ഈ നിയമത്തിലെ നിര്‍വ്വചനപ്രകാരമുള്ള ഒന്നിലധികം ബന്ധുക്കള്‍ ഉണ്ടെങ്കില്‍, പിന്തുടര്‍ച്ചാവകാശമനുസരിച്ച് അവര്‍ക്ക് ഏത് അളവിലാണോ വസ്തുവഹകള്‍ ലഭിക്കുന്നത്, അതേ അളവില്‍ ജീവനാംശം നല്‍കേണ്ടുന്ന തുകയും വീതിക്കാം.
ീ സ്വന്തമായി അപേക്ഷ നല്‍കാന്‍ സാധിക്കാത്തവര്‍ക്ക് മറ്റേതെങ്കിലും വ്യക്തികള്‍ മുഖേനയൊ രജിസ്റ്റര്‍ ചെയ്ത സംഘടനകള്‍ മുഖേനയോ ട്രൈബ്യൂണലില്‍ അപേക്ഷ നല്‍കാം. അതല്ലാതെയും ട്രൈബ്യൂണലിന് സ്വമേധയാ നടപടികളെടുക്കാനും അധികാരമുണ്ട്.
എവിടെ അപേക്ഷ നല്‍കണം ?
അപേക്ഷകന്‍ താമസിക്കുന്നതോ അവസാനം താമസിച്ചതോ ആയ ജില്ലയിലെ ട്രൈബ്യൂണലില്‍ ജീവനാംശത്തിനായി അപേക്ഷ നല്‍കാം. അതല്ലെങ്കില്‍ എതിര്‍കക്ഷി (മക്കള്‍/ബന്ധുക്കള്‍) താമസിക്കുന്ന ജില്ലയിലെ ട്രൈബ്യൂണലില്‍ അപേക്ഷ നല്‍കാം. ട്രൈബ്യൂണലില്‍ ലഭിക്കുന്ന അപേക്ഷകള്‍, ആവശ്യമെന്നുതോന്നിയാല്‍ കണ്‍സീലിയേഷന്‍ ഓഫീസര്‍ക്ക് അയച്ചുകൊടുക്കുന്നതും ഒരു മാസത്തിനം കണ്‍സീലിയേഷന്‍ ഓഫീസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുമാണ്. വിഷയം ഒത്തുതിര്‍പ്പാവുകയാണെങ്കിലും അക്കാര്യം രേഖപ്പെടുത്തി ട്രൈബ്യൂണലിന് ഉത്തരവിറക്കാവുന്നതാണ്. ജീവനാംശം നല്‍കാന്‍ ഉത്തവായിക്കഴിഞ്ഞാല്‍ എതിര്‍കക്ഷി 30 ദിവസത്തിനുള്ളില്‍ തുക കെട്ടിവയ്ക്കണം. 5 ശതമാനത്തില്‍ കുറയാത്തതും 18 ശതമാനത്തില്‍ കൂടാത്തതുമായ പലിശ സഹിതം പണം നല്‍കാനും ട്രൈബ്യൂണലിന് ഉത്തരവിടാം. മുതിര്‍ന്ന പൗരന്‍മാരെ മനപൂര്‍വ്വം ഉപേക്ഷിക്കുന്നതോ അനാഥമാക്കുന്നതോ ഈ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. 3 മാസം തടവും 5000 രൂപ പിഴയും ശിക്ഷയായി ഈടാക്കാവുന്നതാണ്.
വസ്തു ഇടപാടുകളും അസാധുവാക്കാം
മുതിര്‍ന്നവര്‍ക്കും മാതാപിതാക്കള്‍ക്കും ജീവനാംശവും ക്ഷേമവും നല്‍കാനുള്ള നിയമത്തിലെ വകുപ്പ് 23 പ്രകാരം 24-9-08 നുശേഷം തങ്ങള്‍ നടത്തിയിട്ടുളള വസ്തു സംബന്ധമായ ക്രമയവിക്രയങ്ങള്‍ മുതിര്‍ന്നവരുടെ അപേക്ഷ പ്രകാരം ആവശ്യമെങ്കില്‍ ട്രൈബ്യൂടണലിന് റദ്ദാക്കാവുന്നതാണ്. തന്നെ പരിപാലിക്കുകയും ആവശ്യങ്ങള്‍ നിറവേറ്റിത്തരുകയും ചെയ്യണമെന്ന നിബന്ധനയോടെ എഴുതിയിട്ടുളള ഇഷ്ടധാനാധാരങ്ങളും മറ്റ് ആധാരങ്ങളും അതിലെ നിബന്ധനകള്‍ പാലിക്കാതെ വരുന്ന പക്ഷം റദ്ദാക്കുന്നതിന് മുതിര്‍ന്ന പൗരന്‍മാര്‍ ട്രൈബ്യൂണലില്‍ അപേക്ഷ നല്‍കണം.
ആധാരം ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത്
സാധാരണയായി ആധാരങ്ങള്‍ എഴുതിക്കഴിഞ്ഞാല്‍ അത് റദ്ദാക്കുന്നത് വളരെയധികം ശ്രമകരമായ ജോലിയാണ്. ആധാരം എഴുതി കൊടുത്തയാള്‍ അത് എഴുതിയത് സ്വബോധമില്ലാതെയോ ഭീഷണി മൂലമോ അല്ലെങ്കില്‍ അത്തരത്തിലുള്ള നിയമപരമായി ഒഴിവുകള്‍ പറയാവുന്ന കാരണങ്ങള്‍ ആണെന്ന് തെളിയിക്കാന്‍ ആയാല്‍ മാത്രമാണ് സിവില്‍ കോടതിയില്‍ അന്യായം നല്‍കി റദ്ധാക്കാനാവുക. എന്നാല്‍ മുതിര്‍ന്ന പൗരന്മാരുടെ മേല്‍പ്പറഞ്ഞ അവകാശികള്‍ നിഷേധിക്കപ്പെട്ടാല്‍ വകുപ്പ് 23 പ്രകാരം എഴുതി കിട്ടിയ ആധാരങ്ങള്‍ റദ്ദാക്കാം. മുതിര്‍ന്ന പൗരനെ പരിപാലിക്കുകയും ആവശ്യങ്ങള്‍ നിറവേറ്റിത്തരുകയും ചെയ്യണമെന്ന വ്യസ്ഥയില്‍ എഴുതി നല്‍കിയ ആധാരങ്ങള്‍ നിലവിലുള്ളപ്പോള്‍ അത്തരത്തില്‍ നോക്കുന്നില്ല എന്ന് പരാതി വന്നാലാണ് റദ്ദാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ ആവുക.
സാധാരണയായി സെറ്റില്‍മെന്‍റ് ആധാരങ്ങള്‍/ ധനനിശ്ചയദാരങ്ങള്‍ എന്നിവ എഴുതുമ്പോള്‍ ഉപയോഗിക്കുന്ന വാക്കുകള്‍ ' എന്നെ ആശ്രയിച്ചും പരിപാലിച്ചും കഴിയുന്ന മകനോടുള്ള / മകളോടുള്ള സ്നേഹ വാത്സല്യം നിമിത്തം ...' എന്നും മറ്റുമായിരിക്കും. ആധാരത്തില്‍ കണ്‍സിഡറേഷന്‍ ഇല്ല എന്നതിന്‍റെ അടിസ്ഥാനത്തിലും സ്റ്റാമ്പ് ഡ്യൂട്ടി കുറവാക്കി നിലനിര്‍ത്തുന്നതിനും ആണ് ഇത്തരത്തില്‍ വാക്കുകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ നിയമത്തിലെ വകുപ്പ് 23 ന്‍റെ പരിധിയില്‍ വരണമെങ്കില്‍ പരിപാലിക്കുകയും ആവശ്യങ്ങള്‍ നിറവേറ്റിത്തരുകയും ചെയ്യണമെന്ന വാക്കുകള്‍ ആധാരത്തില്‍ ഉണ്ടാകണം എന്ന് കേരള ഹൈക്കോടതിയുടെ ഫുള്‍ ബഞ്ച് വിധി പറയുകയും ചെയ്തിട്ടുള്ളതാണ്. ആധാരം റദ്ദാക്കിയാല്‍ പോലും കൈവശം തിരികെ കിട്ടുന്നതിന് സിവില്‍ കോടതിയെ സമീപിക്കണം. സുപ്രീം കോടതിയും വകുപ്പ് 23 ഉപയോഗിക്കണമെങ്കില്‍ ഉണ്ടാകേണ്ട സാഹചര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ നിലവിലെ അവസ്ഥയില്‍ അങ്ങനെ പ്രത്യേകം പരാമര്‍ശം ഇല്ലാത്ത ആധാരങ്ങള്‍ മാതാപിതാക്കളെ പരിപാലിച്ചില്ലെങ്കിലും റദ്ദാക്കാന്‍ ആകില്ല. അത്തരം ആശങ്കകള്‍ ഒഴിവാക്കണമെങ്കില്‍ ആധാരം എഴുതുമ്പോള്‍ മുതിര്‍ന്ന പൗരനെ പരിപാലിക്കുകയും ആവശ്യങ്ങള്‍ നിറവേറ്റിത്തരുകയും ചെയ്യുമെന്ന കാര്യം കൂടി ആധാരത്തിലെ വാക്കുകളില്‍ ഉണ്ടാവണം.
No comments:
Post a Comment