Search This Blog

Friday, April 26, 2019

Whether Children participating in strikes an offence under Juvenile Justice Act ? Liability of parents !

Whether Children participating in strikes an offence under Juvenile Justice Act ? Liability of parents ! 
Article by Sherry J Thomas @ 9447200500

ഒരു സമരത്തിന്‍റെ  ഓര്‍മ്മ  

 നിര്‍മ്മലയുടെ മകൾ അപ്പര്‍ പ്രൈമറി സ്കൂളിലാണ് പഠിക്കുന്നത്. നിരവധിയാളുകള്‍ പങ്കെടുക്കുന്ന ഒരു വലിയ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് സമരം വിജയിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു മകളുടെ സ്കൂളിലെ അധ്യാപകര്‍. സമരത്തിന് ചിലരെല്ലാം എതിരാണ് പക്ഷെ ചിലര്‍ അനുകൂലവുമാണ്. പരസ്യപരിപാടികള്‍ ഉള്‍പ്പെടെ വിപുലമായ ഒരുക്കങ്ങള്‍ നടക്കുന്നു. ഇതിനിടെ സമരവേദിയുടെ സമീപത്തുള്ള ഒരു സ്കൂളിന്‍റെ മതിലില്‍ സമരത്തിന്‍റെ പോസ്റ്ററുകള്‍ പതിപ്പിക്കുന്നതിന് സ്കൂള്‍ വിദ്യാര്‍ത്ഥികളെ  രംഗത്തിറക്കിയ അധ്യാപികമാരുടെ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്ത് കുട്ടികളെ ഇതിന് നിര്‍ബന്ധിക്കുന്നുവെന്ന പേരില്‍ പരാതിയുമായി വേറെ ചില മാതാപിതാക്കളും രംഗത്തെത്തി.  തങ്ങളുടെ വീടിനടുത്ത്, ജനവാസകേന്ദ്രത്തില്‍ എണ്ണകമ്പനിയുടെ പ്ളാന്‍റ് സ്ഥാപിക്കുന്നതിനെതിരെ  നടന്ന പ്രതിഷേധത്തില്‍ മുമ്പൊരിക്കല്‍ കുട്ടിയുമൊത്ത് സമരത്തില്‍ പങ്കെടുക്കാന്‍ പോയ കാര്യം നിര്‍മ്മലയുടെ ഓര്‍മ്മയില്‍ വന്നു. അന്ന് നടന്ന സമരത്തില്‍ ചെറിയതോതില്‍ തിക്കിലും തിരക്കിലും പെട്ട് കുട്ടിയുടെ കാലില്‍ ആരോ ചവിട്ടി പരിക്കുപറ്റി ആശുപത്രിയില്‍ എത്തിച്ചിരുന്നു. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ കോടതിയില്‍ നിന്ന് നിര്‍മ്മലയ്ക്ക് ഒരു സമന്‍സ് കിട്ടി- കുട്ടിയെ സമരത്തില്‍ പങ്കെടുപ്പിച്ചതിന് കുട്ടിയുടെ രക്ഷകര്‍ത്താവ് എന്ന നിലയില്‍. ജുവനൈല്‍ ജസ്റ്റിസ് നിയമത്തിന്‍റെ വകുപ്പ് 75 ന്‍റെ ലംഘനം നടത്തി എന്നതാണ് കുറ്റമായി സൂചിപ്പിച്ചിരുന്നത്. അതിന്‍റെ വേവലാതിയില്‍ കഴിഞ്ഞിരുന്ന അവര്‍, കുട്ടിയെ പോസ്റ്റര്‍ ഒട്ടിക്കാന്‍ അധ്യാപകര്‍ കൊണ്ടുനടന്ന്, സമരത്തില്‍ പങ്കെടുപ്പിച്ചാല്‍ പിന്നെയും സമന്‍സ് തനിക്കുവരുമോ എന്ന ഭയത്തിലായിരുന്നു. 

കുട്ടി സമരത്തില്‍ പങ്കെടുത്താല്‍ സമന്‍സ് അമ്മയ്ക്കോ?

 സമരങ്ങള്‍ ചിലപ്പോള്‍ പോലീസ് ഇടപെടലില്‍ കലാശിക്കും. അത്തരം സംഭവങ്ങളിലും അതല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള അനാവശ്യ ശാരീരിക, മാനസിക സംഘര്‍ഷങ്ങള്‍ക്ക് കുട്ടി ഇരയാകാന്‍ ഇടവരുമ്പോഴും അക്കാര്യത്തിന് കുട്ടിയെ - എക്സ്പോസ് -(Expose) ചെയ്തു എന്ന കാരണത്താല്‍ രക്ഷാകര്‍ത്താവോ, കുട്ടിയുടെ യഥാര്‍ത്ഥ ഉത്തരവാദിത്വത്തിലുള്ളയാളോ കുറ്റക്കാരനാകും.  കുട്ടിയുടെ ഉത്തരവാദിത്വമുള്ളയാള്‍ കുട്ടിയെ ഉപദ്രവിച്ചാലും, മനപൂര്‍വ്വമായ അശ്രദ്ധകാരണം കുട്ടി അപായപ്പെടാന്‍ ഇടയാക്കിയാലും ഉപേക്ഷിച്ചാലുമൊക്കെ ആരോപിക്കുന്ന അതേ കുറ്റം തന്നെയാണ് കുട്ടിയെ സമരത്തില്‍ പങ്കെടുപ്പിക്കുന്നതുവഴി ഉണ്ടാകുന്ന കുറ്റം. കുട്ടിക്ക് ശാരീരിക, മാനസിക സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്ന സാഹചര്യമുണ്ടാകുമ്പോഴാണ് രക്ഷകര്‍ത്താക്കള്‍ക്കെതിരെ  കുറ്റം ആരോപിക്കുന്നത്. കുറ്റക്കാരെന്നു കണ്ടാല്‍  3 വര്‍ഷം  തടവോ ഒരു ലക്ഷം രൂപ പിഴയോ ഇവ രണ്ടും കൂടിയോ ഉണ്ടാകും.

 ജുവനൈല്‍ ജസ്റ്റിസ് നിയമത്തില്‍ പറയുന്ന ക്രൂരത എന്ന പദത്തിന്‍റെ നിര്‍വ്വചനത്തില്‍ കുട്ടിയെ ഉപദ്രവിക്കുന്നത്, ഉപേക്ഷിക്കുന്നത്, ചീത്ത പറയുന്നത്, ശാരീരിക-മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്ന സാഹചര്യങ്ങള്‍ക്ക് വിധേയമാക്കുന്നത് എന്നിവയൊക്കെ വരും. യഥാര്‍ത്ഥമാതാപിതാക്കള്‍ കുട്ടിയെ കൈവിടേണ്ടിവന്നത് അവരുടെ നിയന്ത്രണങ്ങള്‍ക്ക് അതീതമായ കാരണങ്ങളാണെങ്കില്‍ അക്കാര്യം തെളിയിക്കാനായാല്‍ ശിക്ഷയില്‍ നിന്നൊഴിവാകാം. അതിനര്‍ത്ഥം, സമരങ്ങളില്‍ കുട്ടികള്‍ പങ്കെടുത്താല്‍, അവര്‍ അനാവശ്യമായ ശാരിരിക, മാനസിക പീഡകള്‍ക്ക് ഇരയായാല്‍ അവരെ സമരത്തില്‍ പങ്കെടുപ്പിച്ചതിന്, അല്ലെങ്കില്‍ അത്തരം ശാരീരിക മാനസിക വേദനങ്ങള്‍ക്ക് ഇരയാകുന്നതിന് വിട്ടു എന്ന കാരണത്താല്‍  മാതാപിതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസ് വരാം എന്നാണ്.

കുട്ടികളെക്കൊണ്ട് പോസ്റ്റര്‍ ഒട്ടിപ്പിച്ചാലൊ ?

 കുട്ടികളുടെ ഇഷ്ടത്തിനു വിരുദ്ധമായോ അല്ലെങ്കില്‍ കുട്ടികള്‍ക്ക് ശാരീരിക മാനസിക വേദനകള്‍ ഉണ്ടാക്കാന്‍ ഇടവരുന്നതോ ആണ് പോസ്റ്റര്‍ ഒട്ടിക്കല്‍ സംഭവമെങ്കില്‍ അതും പ്രശ്നം തന്നെ. കുട്ടിയുടെ ഇഷ്ടത്തോടെ വിട്ടാല്‍ പോലും സംഘര്‍ഷ സ്ഥലങ്ങളില്‍ കുട്ടികളെ എത്തിച്ചേരാന്‍ അനുവദിക്കുന്നതും അവിടെ അവര്‍ക്ക് ശാരീരിക മാനസിക വേദനകള്‍ ഉണ്ടാക്കുന്നതും കുറ്റകരമാകും.  അധ്യാപകരോ, കുട്ടിയുടെ ഉത്തരവാദിത്വം ഏല്‍പ്പിച്ചിരിക്കുന്ന സ്ഥാപനത്തിലെ അധികാരിയോ ആണ് ഇത്തരത്തില്‍ ആരോപണവിധേയരാകുന്നതെങ്കില്‍, കുറ്റം തെളിയിക്കപ്പെട്ടാല്‍, മാതാപിതാക്കളെ അപേക്ഷിച്ച് ശിക്ഷ കൂടുതലാണ്-  5 വര്‍ഷം കഠിന തടവും 5 ലക്ഷം രൂപ പിഴയുമാണ ശിക്ഷ.

No comments:

Post a Comment