Search This Blog

Saturday, September 5, 2026

ദേശീയപാതകളും റോഡ് സുരക്ഷയും: ഭൂമി വിനിയോഗമാറ്റം, കെട്ടിട നിർമ്മാണ നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള സുപ്രീം കോടതി നിർദ്ദേശങ്ങൾ


ദേശീയപാതകളും റോഡ് സുരക്ഷയും: ഭൂമി വിനിയോഗമാറ്റം, കെട്ടിട നിർമ്മാണ നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള സുപ്രീം കോടതി നിർദ്ദേശങ്ങൾ


ദേശീയപാതയോരങ്ങളിലെ കെട്ടിട നിർമ്മാണ നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള കർശന സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് സുപ്രീം കോടതി 2026 ഏപ്രിൽ മാസം 13ന് പുറത്തിറക്കിയ ഉത്തരവ് സംബന്ധിച്ച നടപടികൾ പലയിടത്തും ആരംഭിച്ചു കഴിഞ്ഞു. (Suo Moto Writ Petition (Civil) No. 9 of 2025) കേസിൽ
രാജ്യത്ത് ദേശീയപാതകളിലുണ്ടാകുന്ന ഗുരുതരമായ അപകടങ്ങളും റോഡ് സുരക്ഷാ വീഴ്ചകളും ഗൗരവമായി കണ്ടാണ് സുപ്രീം കോടതി ഇങ്ങനെ ഒരു ഉത്തരവ് പുറപ്പെടുവിച്ചത്. 

രാജസ്ഥാനിലെ ഫലോഡിയിലും തെലങ്കാനയിലെ രംഗറെഡ്ഡിയിലുമായി ഉണ്ടായ ദാരുണമായ റോഡ് അപകടങ്ങളിൽ 34 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തെ തുടർന്നാണ് സുപ്രീം കോടതി സ്വമേധയാ (Suo Moto) ഈ കേസ് പരിഗണിച്ചത്. ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന 'ജീവിക്കാനുള്ള അവകാശത്തിന്റെ' (Right to Life) ഭാഗമാണ് യാത്രക്കാരുടെ സുരക്ഷ എന്ന് നിരീക്ഷിച്ചാണ് ഉത്തരവ്. ദേശീയപാത അതോറിറ്റിയുടെയും സത്യവാങ്മൂലം പരിഗണിച്ചും കോടതി നിയോഗിച്ച അമിക്ക ക്യൂറിയുടെയും കേന്ദ്രസർക്കാരിനെ പ്രതിനിധീകരിച്ച് സോളിസിറ്റർ ജനറലിൻ്റെയും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പരിഗണനയിലെടുത്തു കൂടിയാണ് കോടതി ഈ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

ദേശീയപാതയോരങ്ങളിലെ അനധികൃത നിർമ്മാണങ്ങളും നിയന്ത്രണങ്ങളും

ദേശീയപാതകളുടെ ഇരുവശങ്ങളിലുമുള്ള സുരക്ഷാ മേഖലകളിലും റൈറ്റ് ഓഫ് വേ (Right of Way - ROW) പരിധികളിലും അനധികൃതമായി നിർമ്മിക്കുന്ന ധാബകൾ, ഭക്ഷണശാലകൾ, മറ്റ് വാണിജ്യ കെട്ടിടങ്ങൾ എന്നിവ സംബന്ധിച്ച്  കർശനമായ നിർദ്ദേശങ്ങളാണ് നൽകിയിട്ടുള്ളത്:

പുതിയ നിർമ്മാണങ്ങൾക്ക് പൂർണ്ണ നിരോധനം: ദേശീയപാതകളുടെ 'റൈറ്റ് ഓഫ് വേ' (ROW) പരിധിക്കുള്ളിൽ പുതിയ ധാബകളോ ഭക്ഷണശാലകളോ മറ്റ് വാണിജ്യ കെട്ടിടങ്ങളോ നിർമ്മിക്കുന്നതും പ്രവർത്തിപ്പിക്കുന്നതും അടിയന്തര പ്രാബല്യത്തോടെ നിരോധിച്ചിരിക്കുന്നു.

അനധികൃത നിർമ്മിതികളുടെ പൊളിച്ചുമാറ്റൽ: നിലവിലുള്ളതോ പുതിയതോ ആയ എല്ലാ അനധികൃത നിർമ്മാണങ്ങളും 60 ദിവസത്തിനകം പൊളിച്ചുനീക്കാൻ ജില്ലാ കളക്ടർമാർക്കും മജിസ്‌ട്രേറ്റുമാർക്കും കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

ലൈസൻസുകളും എൻ.ഒ.സി (NOC) കളും: ഹൈവേ സുരക്ഷാ മേഖലകളിൽ വരുന്ന ഏതെങ്കിലും സൈറ്റുകൾക്ക് ലൈസൻസോ, എൻ.ഒ.സിയോ, വ്യാപാര അനുമതിയോ നൽകുന്നതിന് മുമ്പ് ദേശീയപാത അതോറിറ്റിയുടെയോ (NHAI/PWD) മുൻകൂർ അനുമതി നിർബന്ധമാക്കിയിരിക്കുന്നു. നിലവിലുള്ള ഇത്തരം ലൈസൻസുകൾ 30 ദിവസത്തിനകം പുനഃപരിശോധിക്കേണ്ടതാണ്.

ഭൂവിനിയോഗ മാറ്റത്തിനുള്ള കർശന നിയന്ത്രണം: ദേശീയപാതയുടെ മധ്യഭാഗത്തുനിന്ന് (Mid-point) പാർപ്പിട ആവശ്യങ്ങൾക്ക് 40 മീറ്ററും വാണിജ്യ ആവശ്യങ്ങൾക്ക് 75 മീറ്ററും ഉള്ളിൽ ഭൂമി വിനിയോഗമാറ്റം (Change of Land Use) നിരോധിച്ചുകൊണ്ട് എല്ലാ സംസ്ഥാനങ്ങളും 60 ദിവസത്തിനകം ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കണം. ഇന്ത്യൻ റോഡ് കോൺഗ്രസ് (IRC) മാനദണ്ഡങ്ങൾക്കനുസൃതമാണിത്.

റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി സുപ്രീം കോടതി പുറപ്പെടുവിച്ച മറ്റ് സുപ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്:

• ജില്ലാ ഹൈവേ സുരക്ഷാ ടാസ്ക് ഫോഴ്സ്: ദേശീയപാത കടന്നുപോകുന്ന എല്ലാ ജില്ലകളിലും 15 ദിവസത്തിനകം ജില്ലാ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിൽ 'ഡിസ്ട്രിക്റ്റ് ഹൈവേ സേഫ്റ്റി ടാസ്ക് ഫോഴ്സ്' രൂപീകരിക്കണം. ജില്ലാ കളക്ടറും പോലീസ് മേധാവിയും ഇതിന്റെ പൂർണ്ണ ഉത്തരവാദിത്തം വഹിക്കണം.

• അനധികൃത പാർക്കിംഗ് നിരോധനം: ദേശീയപാതകളിൽ കനത്ത/വാണിജ്യ വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. അത്യാധുനിക ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം (ATMS) വഴി തത്സമയ നിരീക്ഷണം നടത്തി പിഴ ഈടാക്കും.

• ആംബുലൻസും അടിയന്തര സഹായവും: എല്ലാ 75 കിലോമീറ്റർ ദൂരത്തിലും അടിസ്ഥാന ലൈഫ് സപ്പോർട്ട് (BLS) ആംബുലൻസുകളും റിക്കവറി ക്രെയ്‌നുകളും 60 ദിവസത്തിനകം സജ്ജീകരിക്കണം.

• ട്രക്ക് ലേ-ബൈ സൗകര്യങ്ങൾ: ചരക്കുവാഹന ഡ്രൈവർമാർക്ക് വിശ്രമിക്കുന്നതിനായി എല്ലാ 75 കിലോമീറ്റർ പരിധിയിലും ലേ-ബൈ സൗകര്യങ്ങളും വിപുലമായ യാത്രാ സൗകര്യങ്ങളും (Wayside Amenities) നിർമ്മിക്കണം.

ഭരണഘടനാപരമായ ഉത്തരവാദിത്തം:
ഇന്ത്യയിലെ മൊത്തം റോഡ് നീളത്തിന്റെ 2% മാത്രമുള്ള ദേശീയപാതകളിലാണ് ആകെ റോഡ് മരണങ്ങളുടെ 30% വും നടക്കുന്നത്. ഭരണപരമായ അലംഭാവം കൊണ്ടോ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് കൊണ്ടോ ഒരു ജീവൻ പോലും നഷ്ടപ്പെടരുത് എന്ന് പരാമർശിച്ചുകൊണ്ട് ,  ഭരണഘടനയുടെ 142-ാം അനുച്ഛേദപ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് കോടതി ഈ ഇടക്കാല ഉത്തരവുകൾ പുറപ്പെടുവിച്ചിരിക്കുന്നത്. ബന്ധപ്പെട്ട വകുപ്പുകളും ജില്ലാ ഭരണകൂടങ്ങളും ഈ ഉത്തരവുകൾ അക്ഷരംപ്രതി പാലിച്ച് 75 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ് എന്നാണ് 2026 ഏപ്രിൽ പുറത്തിറക്കിയ ഇടക്കാല ഉത്തരവ് സൂചിപ്പിക്കുന്നത്. നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് കേസ്  നടപടികൾ ഇപ്പോഴും പരിഗണനയിലാണ്. 

Sherry J Thomas 

No comments:

Post a Comment