Search This Blog

Saturday, December 21, 2019

പൗരത്വവും പൗരത്വ രജിസ്റ്ററും-എന്തുണ്ട് പ്രശ്നം ? Citizenship Amendment Act 2019 and National Citizenship Register - Evaluation in Malayalam.

പൗരത്വവും പൗരത്വ രജിസ്റ്ററും-എന്തുണ്ട് പ്രശ്നം ? 

പൗരത്വ നിയമ ഭേദഗതി മൂലം  നിലവിൽ ഇന്ത്യയിൽ  നിയമവിധേയമായി ജീവിക്കുന്നവർക്ക് ഒരു പ്രശ്നവും ഉണ്ടാകില്ല എന്നും, അതല്ല രാജ്യത്തെ മതത്തിൻറെ പേരിൽ വിവേചനത്തിന് ഇരയാക്കുന്നു എന്നും വാദങ്ങളും എതിർവാദങ്ങളും നടക്കുകയാണ്. ആരുടെയും പക്ഷം പിടിക്കാതെയുള്ള വിവരണമാണ് ഈ കുറിപ്പിലുള്ളത്. ഏതു വേദിയിലും മറുപടി തയ്യാർ !

ആരാണ് പൗരൻ

ആരാണ് ഇന്ത്യൻ പൗരൻ എന്ന ചോദ്യത്തിന് മറുപടി ആരംഭിക്കുന്നത് ഭരണഘടനയുടെ രണ്ടാം ഭാഗം ആർട്ടിക്കിൾ 5 മുതൽ 11 വരെയുള്ള വിവരണങ്ങളിൽ ആണ്. ഭരണഘടന രൂപീകരിക്കപ്പെട്ട സമയം ഇന്ത്യയിൽ സ്ഥിര താമസം ഉള്ളവർക്കും, ഇന്ത്യയുടെ അതിർത്തിക്കുള്ളിൽ ജനിച്ചവർക്കും, മാതാപിതാക്കളിൽ ഒരാൾ ഇന്ത്യയുടെ അതിർത്തിക്കുള്ളിൽ ഇതിൽ ജനിച്ചവരും, ഭരണഘടന ആരംഭിക്കുന്നതിനുമുമ്പ് അഞ്ചുവർഷം തുടർച്ചയായി ഇന്ത്യയിൽ താമസിച്ചവരും ആണ് ആർട്ടിക്കിൾ 5 പ്രകാരം ഇന്ത്യയുടെ പൗരന്മാർ. 1948 ജൂലൈ 19 ന് മുമ്പ് പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് വന്നവരെ പൗരന്മാരായി കണക്കാക്കും. 1947 മാർച്ച് ഒന്നിന് ശേഷം  ഇന്ത്യയിൽനിന്ന് പാകിസ്ഥാനിലേക്ക് കുടിയേറിയ വർക്ക് ഇന്ത്യൻ പൗരത്വം ഉണ്ടാവില്ല.

രാജ്യത്തിൻറെ പാർലമെൻറിന് പൗരത്വത്തെ നിർവചിക്കാനും പൗരത്വം സംബന്ധിച്ചുള്ള നിയമനിർമാണത്തിനും ഭരണഘടന അധികാരം നൽകുന്നു. ഇപ്രകാരമുള്ള അധികാരമുപയോഗിച്ച് 1955 ൽ പൗരത്വ നിയമം നിലവിൽ വന്നു.

എങ്ങനെയാണ് പൗരത്വം കൈവരുന്നത്

1985ലെ പൗരത്വ നിയമ പ്രകാരം, ഭരണഘടന നിർവചനങ്ങൾക്ക് വിധേയമായി  നാല് തരത്തിലാണ് പൗരത്വം ലഭിക്കുന്നത്.

1. ജനനം കൊണ്ടുള്ള പൗരത്വം -

എ.  1950 ജനുവരി 26നോ  അതിനുശേഷമോ, എന്നാൽ 1987 ജൂലൈ ഒന്നിനു മുൻപ് ഇന്ത്യയിൽ ജനിച്ചവർ.

ബി. 1987 ജൂലൈ ഒന്നിനു ശേഷവും 2003ലെ പൗരത്വഭേദഗതിക്ക് (6 of 2004) മുമ്പും ജനിച്ചവരിൽ മാതാപിതാക്കളിൽ ഒരാൾ ഇന്ത്യൻ പൗരൻ ആയിട്ടുള്ളവർ.

സി. 2003ലെ പൗരത്വ നിയമഭേദഗതിക്ക് ശേഷം ജനിച്ചവരിൽ, മാതാപിതാക്കൾ രണ്ടുപേരും ഇന്ത്യൻ  പൗരന്മാരായ വരോ, മാതാപിതാക്കളിൽ ഒരാൾ ഇന്ത്യൻ പൗരൻ ആയവരിൽ മറ്റേയാൾ കുട്ടിയുടെ ജനന സമയം അനധികൃത കുടിയേറ്റക്കാരല്ല എന്നിരുന്നാലും പൗരത്വം ലഭിക്കും.

2. വംശപരമ്പര വഴിയുള്ള പൗരത്വം

എ. ജനനസമയം പിതാവ് ഇന്ത്യൻ പൗരനായവരും 1950 ജനുവരി 26നോ അതിനുശേഷമോ ജനിച്ചവരും 1992 ഡിസംബർ 10 ന് മുൻപ് ജനിച്ചവരും.

ബി. 1992 ഡിസംബർ 10 നോ അതിനുശേഷമോ ജനിച്ചവരിൽ മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ കുട്ടിയുടെ ജനന സമയം ഇന്ത്യൻ പൗരൻ ആയിട്ടുള്ളവർ.

3. രജിസ്ട്രേഷൻ വഴിയുള്ള പൗരത്വം

അനധികൃത കുടിയേറ്റക്കാർ അല്ലാത്തവർക്ക് കാലാകാലം ഉള്ള നിബന്ധനകൾക്ക് വിധേയമായി അപേക്ഷ നൽകാവുന്നതാണ്.

4. സ്വാഭാവിക പൗരത്വം

അനധികൃത കുടിയേറ്റക്കാരനല്ലാത്ത ഏതെങ്കിലും ഒരു പ്രായപൂർത്തിയായ വ്യക്തി അപേക്ഷ നൽകിയാൽ നിയമത്തിൻറെ മൂന്നാം പട്ടികയിൽ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം  അർഹതയുള്ള ആളാണെങ്കിൽ പൗരത്വം നൽകും.

എന്താണ് ഭേദഗതി വരുത്തിയത്

പൗരത്വ  നിയമത്തിൻറെ രണ്ടാം വകുപ്പിൽ ഒരു ഉപവകുപ്പ് കൂട്ടിച്ചേർത്തു. അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശ് പാകിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്നും  2014 ഡിസംബർ 31 ന് മുമ്പ് ഇന്ത്യയിലേക്ക് കടന്നിട്ടുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജെയിൻ, പാഴ്സി ക്രിസ്ത്യൻ മത വിഭാഗങ്ങളിൽ പെട്ടവരെ അനധികൃത കുടിയേറ്റക്കാർ എന്ന ഗണത്തിൽ ഉൾപ്പെടുത്തില്ല. 

അതുപോലെതന്നെ നിയമത്തിൻറെ മൂന്നാം ഷെഡ്യൂളിൽ സ്വാഭാവികമായി പൗരത്വം ലഭിക്കുന്നത് സംബന്ധിച്ച് ഭാഗത്ത് പൗരത്വത്തിന് അപേക്ഷിക്കുന്ന ആളുകൾക്ക് ഇന്ത്യയിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട കാലയളവ് മേൽപ്പറഞ്ഞ രാജ്യങ്ങളിൽ നിന്നും വരുന്ന മുമ്പ് സൂചിപ്പിച്ച മതവിഭാഗങ്ങൾക്ക് മാത്രമായി 11 വർഷത്തിൽ നിന്ന് അഞ്ചുവർഷമായി കുറച്ചു.

അതോടൊപ്പം  ഏഴാം വകുപ്പിൽ വരുത്തിയിരിക്കുന്ന ഭേദഗതി പ്രകാരം ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) എന്ന ഗണത്തിൽ പെടുന്നവർ പൗരത്വ നിയമത്തെയോ സമയാസമയങ്ങളിൽ കേന്ദ്ര ഗവൺമെൻറ് ഉണ്ടാക്കുന്ന മറ്റ് നിയമങ്ങളുടെയോ ലംഘനം നടത്തിയാൽ അതിനാൽ തന്നെ  പൗരത്വം റദ്ദാക്കപ്പെടാം.

പൗരത്വ നിയമ ഭേദഗതി യും പൗരത്വ രജിസ്റ്ററും തമ്മിലെന്തുബന്ധം 

കളവു നടന്നാൽ പ്രദേശത്തുള്ള എല്ലാവർക്കും തങ്ങൾ കള്ളന്മാർ അല്ല എന്ന് തെളിയിക്കാൻ അവസരം നൽകി ഒടുവിൽ അങ്ങനെ തെളിയിക്കാൻ പറ്റാത്തവരെ കള്ളന്മാർ ആയി  കണ്ടെത്തുന്ന രീതി അറിയാമോ ? അത്തരത്തിൽ പൗരന്മാരെ കണ്ടെത്താനുള്ള രീതിയായി മാറുമോ Citizenship (Registration of Citizens and Issue of National Identity Cards) Rules 2003 യും ഈയിടെ നടന്ന പൗരത്വ നിയമ ഭേദഗതിയും എന്ന ആശങ്ക വ്യാപകമാണ്.

പൗരത്വ നിയമ ഭേദഗതി ഒറ്റയ്ക്ക് വായിച്ചാൽ മതപീഡനം അനുഭവിക്കുന്നവരെ രക്ഷിക്കാനായി മതം പറഞ്ഞു തന്നെ ഇളവുകൾ നൽകി എന്നതിനപ്പുറത്ത് എന്താണ് എന്ന് തോന്നും. നിലവിലുള്ള വ്യത്യസ്ത മതക്കാരെ അത് എങ്ങനെ ബാധിക്കുമെന്നും ചോദ്യമുയരാം. എന്നാൽ ആർട്ടിക്കിൾ 14 - തുല്യത എന്ന മൗലികാവകാശ ത്തിൻറെ നഗ്നമായ ലംഘനമാണത് എന്ന് കാണാനാകും.  അതോടൊപ്പം ദേശീയ പൗരത്വ രജിസ്റ്റർ ചട്ടങ്ങളും കൂട്ടിവായിച്ചാൽ ആശങ്കകൾ അസ്ഥാനത്തല്ല എന്നും വ്യക്തമാകും. 

ഈ ചട്ടങ്ങൾ നിർബന്ധമായും നടപ്പിലാക്കിയാൽ ദേശീയ പൗരത്വ രജിസ്റ്റർ, സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ഉപജില്ലാ തലത്തിലും പ്രാദേശികതലത്തിലും  തയ്യാറാക്കണം. അതിന് താഴെപ്പറയുന്ന വിവരങ്ങൾ ശേഖരിക്കും..

1. പേര്
2 അച്ഛൻറെ പേര്
3 അമ്മയുടെ പേര്
4 ലിംഗം
5 ജനനത്തീയതി
6 ജനനസ്ഥലം
7 വിലാസം (സ്ഥിരമായ
തും അല്ലാത്തതും)
8 വൈവാഹിക അവസ്ഥ, പങ്കാളിയുടെ പേര്
9 തിരിച്ചറിയാനുള്ള അടയാളം
10 പൗരൻ ആയി രജിസ്റ്റർ ചെയ്ത തീയതി
11 രജിസ്ട്രേഷൻ ക്രമനമ്പർ
12 ദേശീയ തിരിച്ചറിയൽ നമ്പർ

മേൽസൂചിപ്പിച്ച 12 കാര്യങ്ങൾ രേഖപ്പെടുത്തിയാണ് പൗരത്വ രജിസ്റ്റർ തയ്യാറാക്കുന്നത്. എന്ന് ഇത് അന്തിമമായി തയ്യാറാകണമെന്ന് കേന്ദ്ര സർക്കാരിന് തീരുമാനമെടുക്കാം.

എങ്ങനെയാണ് തയ്യാറാക്കുന്നത്

രാജ്യമെമ്പാടും ഓരോ വീടുകളുടെയും വിവരങ്ങൾ ശേഖരിച്ച് ഓരോ കുടുംബത്തിൻറെയും വ്യക്തിയുടെയും പൗരത്വം ഉൾപ്പെടെയുള്ള കാര്യങ്ങൾ കണക്കാക്കിയാണ് ദേശീയ പൗരത്വ രജിസ്റ്റർ തയ്യാറാക്കുന്നത്. പട്ടികയുടെ കരട് തയ്യാറാക്കി ആക്ഷേപങ്ങൾ നൽകുന്നതിന് അവസരമുണ്ടാകും. പൗരത്വ രജിസ്റ്ററിൽ ഉൾപ്പെടാതെ പോയവർക്ക് അപ്പീൽ നൽകാനും സാഹചര്യമുണ്ടാകും.  രേഖകൾ ശേഖരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന തദ്ദേശ ഉദ്യോഗസ്ഥർ എല്ലാവരും സഹകരിക്കണം.

നിർബന്ധമായും സഹകരിക്കണം

ഓരോ കുടുംബത്തിലെയും കുടുംബനാഥന്റെ നിർബന്ധമായ ഉത്തരവാദിത്വമാണ് പൗരത്വ രജിസ്റ്റര് തയ്യാറാക്കുന്നതിന് വരുന്ന ഉദ്യോഗസ്ഥരെ സഹായിക്കുക എന്നുള്ളത്. പ്രാദേശിക ഭരണകൂടത്തിൽ രജിസ്റ്റർ ചെയ്യുക എന്നുള്ളത് ഓരോ പൗരനെയും ഉത്തരവാദിത്വമാണ്. കുട്ടികളുടെയും സുഖമില്ലാത്ത ആരുടെയും കാര്യത്തിൽ ആ ഉത്തരവാദിത്വം കുടുംബനാഥന് ആയിരിക്കും. അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിലെ വ്യക്തികളെ രജിസ്റ്റർ ചെയ്യാൻ ഉത്തരവാദിത്വം സ്ഥാപനത്തിൻറെ നടത്തിപ്പുകാരന് ആയിരിക്കും.

ഇല്ലെങ്കിൽ കുഴപ്പമുണ്ടോ

ദേശീയ തിരിച്ചറിയൽ കാർഡ്  കേന്ദ്ര സർക്കാരിൻറെ ഉടമസ്ഥതയിൽ ഉള്ള വസ്തു ആയിരിക്കും. ഒരു വ്യക്തിയും അത് മനപ്പൂർവം നശിപ്പിക്കുകയോ കൈമാറ്റം ചെയ്യുകയോ മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ ചെയ്യാൻ പാടില്ല. കാർഡ് നഷ്ടമായാൽ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുക എന്നുള്ളത് പൗരൻറെ ഉത്തരവാദിത്വമാണ്.

നിലവിൽ പൗരത്വ രജിസ്റ്റർ ആസാമിൽ ആണ് തുടങ്ങിയിട്ടുളളത്. ജൂലൈ 30 2018 ന്  കരട് പ്രസിദ്ധീകരിച്ചു. 3.30 കോടി ജനങ്ങളിൽ 2,89,83,677 പേർ ഉൾപ്പെട്ടു മറ്റുള്ളവർ പുറത്താണ്.
പൗരത്വ രജിസ്റ്റർ ചട്ടങ്ങളിൽ മതപരമായി യാതൊന്നും സൂചിപ്പിക്കുന്നില്ല. പക്ഷേ ഒടുവിലത്തെ നിയമ ഭേദഗതിയിൽ പൗരത്വം ലഭിക്കുന്നത് സംബന്ധിച്ച കാര്യങ്ങളിൽ കാലയളവിലെ ഇളവ് നൽകുന്നതിന് മതമാണ് പരിഗണനയായി നൽകിയിട്ടുള്ളത്.

വാൽക്കഷണം - 

1. മതേതര രാജ്യത്ത് അയൽരാജ്യങ്ങളായ മ്യാന്മാർ, ഭൂട്ടാൻ, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്ന് മുസ്ലിം ഉൾപ്പെടെയുള്ള അഭയാർത്ഥികൾ ഇന്ത്യയിലേക്ക് എത്തി പൗരത്വത്തിന് അപേക്ഷിക്കുമ്പോൾ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽനിന്ന് മാത്രമുള്ള മുസ്ലിം ഒഴികെയുള്ള അഭയാർഥികൾക്ക് മാത്രം പ്രത്യേക ആനുകൂല്യം നൽകുന്നത് നിയമത്തിനു മുന്നിൽ എല്ലാവർക്കും തുല്യത എന്ന മൗലിക അവകാശത്തിന് എതിരാണ്. 

2  പൗരന്മാർ അല്ലാത്തവരെ കണ്ടെത്താൻ പൗരത്വരജിസ്റ്റർ വേണ്ടിവരും. മാതാപിതാക്കൾ/ അപേക്ഷകർ ജനിച്ചത് ഇന്ത്യയിലാണ് എന്ന രേഖകൾ സംഘടിപ്പിക്കാൻ ബഹുജനം ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരും. സ്വന്തം അസ്തിത്വം തെളിയിക്കാൻ രേഖകൾക്കായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങണം. ദളിതരും പിന്നാക്ക വിഭാഗങ്ങളും ജന രേഖകൾക്കായി ഭഗീര പ്രയത്നം നടത്തേണ്ടിവരും. പുതിയ നിയമ ഭേദഗതി മുസ്ലിം വിഭാഗത്തിൽ അല്ലാത്ത മറ്റു മറ്റു ജാതിമത വിഭാഗക്കാർക്ക് ഇളവ് നൽകും. പൗരത്വം തെളിയിക്കാൻ ആയില്ലെങ്കിൽ പാസ്പോർട്ട് നിയമപ്രകാരവും ഫോറിനേഴ്സ് നിയമപ്രകാരവും കുറ്റകൃത്യത്തിൽ ഉൾപ്പെട്ട അനധികൃത കുടിയേറ്റക്കാരായ പരിഗണിക്കും.

അഡ്വ ഷെറി ജെ തോമസ്

No comments:

Post a Comment