Search This Blog

Wednesday, July 19, 2023

ചൂണ്ടയിടാനും അനുവാദം വേണോ?

ചൂണ്ടയിടാനും അനുവാദം വേണോ?

നിയമങ്ങളെല്ലാം അനുസരിച്ച് ജീവിക്കാനാണ് തീരുമാനമെങ്കിൽ മീൻ പിടിക്കാൻ ചൂണ്ട ഇടുന്നവർ സൂക്ഷിക്കണം. 2010ലെ കേരളാ ഉൾനാടൻ ഫിഷറീസും അക്വാകൾച്ചറും നിയമത്തിലെ വകുപ്പ് 11 പ്രകാരം രജിസ്ട്രേഷൻ ഇല്ലാത്ത ആരും മീൻ പിടിക്കരുത് എന്നാണ് പറഞ്ഞിരിക്കുന്നത്. 

നിയമത്തിലെ വകുപ്പ് 2(p) യിൽ മീൻ പിടിക്കാൻ ഉപയോഗിക്കുന്ന വല (free net) നിർവചിച്ചിട്ടുണ്ട്. അതുപ്രകാരം എല്ലാത്തരത്തിലുമുള്ള വലകളും കൂടുകളും കൊളുത്തുകളും (സ്ഥിരമായി ഘടിപ്പിച്ചിരിക്കുന്ന  യന്ത്രങ്ങൾ) ഒഴികെ മീൻ പിടിക്കാൻ ഉപയോഗിക്കുന്ന മറ്റ്
എല്ലാ ഉപകരണങ്ങളും ഉൾപ്പെടും.

പിടിച്ചെടുക്കാം അറസ്റ്റ് ചെയ്യാം!

ഈ നിയമത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കാതെ പിടിച്ചെടുക്കുന്ന മീനുകളെല്ലാം സർക്കാർ വസ്തുവായി കണക്കാക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ രേഖാമൂലമുള്ള അനുവാദം ഇല്ലാതെ ആരും തന്നെ ഇത്തരം വസ്തു (മീൻ) കൈവശംവയ്ക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യരുത് എന്താണ് വകുപ്പ് 34 പറയുന്നത്. അഥവാ കൈവശം വന്നുചേർന്നാൽതന്നെ 24 മണിക്കൂറിനുള്ളിൽ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ
ഈ നിയമപ്രകാരം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ കൈമാറണം. 

ഈ നിയമം ലംഘിച്ച് മീൻ പിടിക്കുന്നവരെ അറസ്റ്റ് ചെയ്യാമെന്നും മൂന്നു മാസം വരെ തടവോ 10,000 രൂപ പിഴയോ, ഇവ രണ്ടും കൂടിയോ കോടതിക്ക്ഈടാക്കാമെന്നും വകുപ്പ് 36 പറയുന്നു. കുറ്റം ആവർത്തിച്ചാൽ ആറുമാസം വരെയുള്ള ശിക്ഷയും ലഭിക്കാം.

Bound Down

Bound Down 

ശ്രീനഗർ പോലീസ് 12 പേരെ Crpc 107 വകുപ്പ് പ്രകാരം ബൗണ്ട് ഡൗൺ നടപടികൾക്ക് വിധേയമാക്കി എന്ന വാർത്ത പലർക്കും കൗതുകമായി. ക്രിമിനൽ നടപടി ക്രമത്തിലും ഇന്ത്യൻ ശിക്ഷാനിയമത്തിലും പരിശോധിച്ചാൽ ബൗണ്ട് ഡൗൺ എന്ന വാക്ക് കാണാൻ ആവില്ല. 

ദേശീയ ഗാനം ആലപിച്ചപ്പോൾ എഴുന്നേറ്റു നിൽക്കാത്തതിന് ജമ്മു കാശ്മീരിലെ ശ്രീനഗർ പോലീസ് കൈകൊണ്ട നടപടികളുടെ ഭാഗമായാണ് അവർ ബൗണ്ട് ഡൗണിന്  വിധേയമാകേണ്ടി വന്നത്. ഏതെങ്കിലും ഒരു പ്രത്യേക തീയതി തുടർനടപടികൾക്കായി പ്രതികൾ ബന്ധപ്പെട്ട അധികാരികൾ മുമ്പാകെ ഹാജരാകണം എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ദേശീയഗാനം പാടിയപ്പോൾ എഴുന്നേറ്റു നിൽക്കാതിരുന്നത് കൊണ്ട് അറസ്റ്റ് ചെയ്തതായി അധികം വാർത്തകൾ കാണില്ല. പല വിദേശരാജ്യങ്ങളിലും ഇത്തരത്തിൽ പ്രതിഷേധ രീതി തന്നെയുണ്ട്. ബിജോയ് ഇമ്മാനുവൽ കേസിൽ സുപ്രീംകോടതി പറഞ്ഞത് ദേശീയ ഗാനം ആലപിക്കാതിരിക്കുന്നത് കൊണ്ട് കുറ്റമാവില്ല എന്നാണ്. സിആർപിസി വകുപ്പ് 107 യഥാർത്ഥത്തിൽ ക്രമസമാധാന പാലനത്തിന്റെ ഭാഗമായുള്ള നല്ല നടപ്പ് - കരുതൽ തടങ്കൽ എന്നിവയൊക്കെയാണ്.
#bounddown
#nationalanthem

Equal Rights - women

തുല്യവകാശം എല്ലാവർക്കും ഉണ്ടോ എന്നത് ഇപ്പോൾ, ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച് 2018 ൽ നിയമ കമ്മീഷൻ അവസാനിപ്പിച്ച വിഷയം വീണ്ടും ഇപ്പോൾ പൊതു തെരഞ്ഞെടുപ്പ് ആകുന്ന ഘട്ടത്തിൽ അഭിപ്രായം പറയാൻ ക്ഷണിക്കുമ്പോൾ പ്രതികരണങ്ങൾ സമ്മിശ്രമാണ്. 

പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഇറ്റലിയിലെ ട്രെൻഡിൽ പര്യവസാനിച്ച ആഗോള കത്തോലിക്കാ സഭയുടെ നവീകരണത്തിന്റെ ഭാരത തുടർച്ചയായ കേരളത്തിലെ ഉദയംപേരൂർ സുനഹദോസ്  1599 ജൂൺ 20 മുതൽ 26 വരെ സംഘടിപ്പിക്കപ്പെട്ടപ്പോൾ അതിലെ തീരുമാനങ്ങളിൽ ഏറ്റവും മഹത്തരം എന്ന് തന്നെ പറയാവുന്നതാണ് ഏഴാം ദിനത്തിൽ പ്രഖ്യാപിച്ച പതിനഞ്ചാം കാനോന. പിതൃസ്വത്തിന് ആൺമക്കൾക്കും പെൺമക്കൾക്കും തുല്യ അവകാശം നൽകണമെന്ന് പ്രഖ്യാപിക്കുന്ന കാനോനയാണത്. 

കേരള സമൂഹത്തിൽ സ്ത്രീസുത്തിന് സംബന്ധിച്ചുള്ള ആദ്യ പ്രസ്താവനയായി ഇതിനെ കണക്കാക്കാം. പക്ഷേ ക്രൈസ്തവ സമൂഹത്തിൽ പോലും ഈ കാനോകൾ വിഭാവനം ചെയ്ത കരുതലും അവകാശ തുല്യതയും പ്രായോഗിക തരത്തിൽ വരാൻ 1986 ലെ സുപ്രീംകോടതി വിധിയിലൂടെ മേരി റോയ് കേസ് വരെ കാത്തിരിക്കേണ്ടിവന്നു എന്നത് സ്വാഭാവികമായ കാലതാമസം മാത്രം.

Sunday, July 2, 2023

ഏകീകൃത സിവില്‍ കോഡ് - ഭൂരിപക്ഷ അഭിപ്രായമോ സമവായമോ അഭികാമ്യം ?

ഏകീകൃത സിവില്‍ കോഡ് - ഭൂരിപക്ഷ അഭിപ്രായമോ സമവായമോ അഭികാമ്യം ?
#UniformCivilCode

UNITED NATION NEED NOT NECESSARILY HAVE UNIFORMITY-പതിറ്റാണ്ടുകൾക്ക് മുമ്പ് രാജ്യത്തിൻറെ ഭരണഘടന രൂപീകരണ വേളയിൽ ഉയർന്നുവന്ന ആശയങ്ങളിൽ ഒന്നാണ് ഇത്. രാജ്യം ഒരുമിച്ച് നില്‍ക്കുന്നതിന് എല്ലാം ഒരുപോലെ തന്നെ ആകണം എന്ന് നിര്‍ബന്ധമില്ല എന്ന തത്വം രാജ്യം സ്വാതന്ത്ര്യത്തിന്‍റെ 75 വര്‍ഷം ആഘോഷിച്ച ഇക്കാലത്തും പ്രസക്തമാണോ എന്ന ചോദ്യങ്ങൾ യൂണിഫോം സിവിൽ കോഡ് ചർച്ചകളിൽ ഉയരുകയാണ്.  ഭൂരിപക്ഷം ജനങ്ങളുടെ താല്പര്യം നോക്കിയാണ് ഏകീകൃത സിവിൽ നിയമം സംബന്ധിച്ച്  തീരുമാനമെടുക്കുന്നതെങ്കിൽ അധികം ചർച്ചകളുടെ ആവശ്യമില്ല. എന്നാൽ കേവല ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല ഇന്ത്യയെന്ന ബഹുസ്വര രാഷ്ട്രത്തിൽ വിവിധ ന്യൂനപക്ഷങ്ങളുടെ കൂടി താല്പര്യങ്ങൾ സംരക്ഷിച്ച് ഭരണഘടന രൂപീകൃത അസംബ്ലി ഉണ്ടാക്കിയ ഭരണഘടനയുടെ അന്തസത്ത ഉൾക്കൊള്ളുന്ന സാഹചര്യമാണുള്ളതെങ്കിൽ ഭൂരിപക്ഷനിലപാട് എന്നതിനപ്പുറത്ത് ആശയപരമായ ചർച്ചകൾക്ക് സാധ്യതയുണ്ട്. 

ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച് ഭരണഘടനാ ശില്പി അംബേദ്കര്‍ ഇടപെട്ട ചർച്ചകളിൽ രേഖപ്പെടുത്തിയിട്ടുള്ളത് - ഭാവിയില്‍ ഇന്‍ഡ്യയില്‍ ഒരുപക്ഷെ ഏകീകൃത സിവില്‍ കോഡ് വന്നേക്കാം. പക്ഷെ അത് നിര്‍ബന്ധമായി അടിച്ചേല്‍പിക്കപ്പെടുന്നതാകരുത്, ആളുകളില്‍ ആശങ്ക ജനിപ്പിക്കുന്ന തരത്തില്‍ ആകരുത് എന്നാണ്. ഏകീകൃത സിവിൽ കോഡിനെ അനുകൂലിച്ചിരുന്ന ആളുകളാണ് നെഹ്റുവും അംബേദ്കറുമെങ്കിലും അവ നിർബന്ധപൂർവ്വം നടപ്പാക്കേണ്ടതല്ല എന്ന നിഗമനത്തിലാണ്, രാജ്യത്ത് ഏകീകൃത സിവിൽ നിയമം നടപ്പിലാക്കണം എന്ന ഭരണഘടന ഭാഗം- (ആര്‍ട്ടിക്കിള്‍ 44) മൗലികാവകാശങ്ങളിൽ ഉൾപ്പെടുത്താതെ  നിര്‍ദേശകതത്വങ്ങളില്‍ മാത്രം ഉള്‍പ്പെടുത്തിയിട്ടുള്ളതും. (മൗലികാവകാശങ്ങൾ പോലെ നിർബന്ധമായും ഓരോ വ്യക്തിക്കും ലഭിക്കേണ്ട അവകാശം എന്ന നിലയിൽ അല്ല  നിർദ്ദേശങ്ങളായി മാത്രമാണ് ഭരണഘടനയിൽ നിർദ്ദേശക തത്വങ്ങൾ- Directive Principles of State Policy  ഉള്ളത്) 

*ഇപ്പോൾ എന്താണ് ചർച്ചാവിഷയം* 

രാജ്യത്ത് ഇരുപത്തി രണ്ടാമത് നിയമ കമ്മീഷന്‍ 2023 ജൂണ്‍ 14 നു ഏകീകൃത സിവില്‍കോഡ് സംബന്ധിച്ച് വിധ മത വിഭാഗങ്ങളില്‍ നിന്ന് പൊതു അഭിപ്രായം ചോദിച്ചുകൊണ്ട് ഔദ്യോഗിക അറിയിപ്പ് നല്‍കിയതാണ് ഇപ്പോൾ ചർച്ചാവിഷയം. വിവരങ്ങള്‍ മറുപടിയായി അറിയിക്കാനുള്ളവര്‍ 30 ദിവസത്തിനകം മറുപടി നല്‍കണം എന്ന് അറിയിച്ചുകൊണ്ടാണ് ജൂണ്‍ 14 പൊതു നോട്ടീസ് ഇറക്കിയിട്ടുള്ളത്.

ഇരുപത്തി ഒന്നാമത് നിയമ കമ്മിഷന്‍ ഇത് സംബന്ധിച്ച് തീരുമാനം എടുത്തിരുന്നതും, വിശദമായ പഠനം  നടത്തി 2018 ഓഗസ്റ്റ് മാസത്തില്‍ കൂടിയാലോചന പത്രിക പുറത്തിറക്കിയിരുന്നതുമാണ്. വീണ്ടും ഇത്തരത്തില്‍ ഒരു കമ്മീഷനെ നിയമിക്കാന്‍ കാരണമായി പൊതു നോട്ടീസില്‍ പറഞ്ഞിരിക്കുന്നത് അത്തരത്തിലുള്ള കൂടിയാലോചനാപത്രികയില്‍ നിരവധി പ്രതികരണങ്ങള്‍ ലഭിച്ചു എന്നും ആ പത്രിക സമര്‍പ്പിച്ച് 3 വര്‍ഷ കാലാവധി കഴിഞ്ഞുപോയെന്നും വിഷയത്തില്‍ കോടതി വിധികള്‍ ഉണ്ട് എന്നും അതുകൊണ്ടുതന്നെ ഈ വിഷയം പുനഃപരിശോധിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാണിച്ചു കൊണ്ടാണ്.

*2018 ലെ കൂടിയാലോചനാപത്രിക*

ഇരുപത്തി ഒന്നാമത് നിയമ കമ്മിഷന്‍ പഠനത്തെ തുടര്‍ന്ന് 182 പേജ് വരുന്ന കൂടിയാലോചന പത്രിക 2018 ഓഗസ്റ്റ് 31 നു പുറത്തിറക്കിയിരുന്നു. ആ പത്രിക പ്രകാരം വിവിധ വ്യക്തി നിയമങ്ങളില്‍ തുല്യത വരുത്തുന്നതിനും അവ നീതീകരിക്കുന്നതിനും വേണ്ടി ഭേദഗതികള്‍ വരുത്തുന്ന കാര്യങ്ങള്‍ ഓരോ നിയമത്തിന്‍റെയും അടിസ്ഥാനത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. അതേസമയം രാജ്യത്ത് ഏകീകൃത സിവില്‍കോഡ് വരേണ്ട അത്യാവശ്യമില്ല എന്നും അത് ഇപ്പോൾ അഭികാമ്യമല്ല എന്നുമാണ് 2018 ലെ റിപ്പോര്‍ട്ടില്‍ ഇരുപത്തൊന്നാമത് നിയമ കമ്മിഷന്‍ അഭിപ്രായം രേഖപ്പെടുത്തിയിട്ടുള്ളത്.

*വിവേചനങ്ങള്‍ ഇല്ലാതാകണം*

രാജ്യത്ത് വ്യക്തി നിയമങ്ങള്‍ ഭരണഘടനയുടെ  ആര്‍ട്ടിക്കിള്‍ 25 മുതല്‍ 28 വരെയുള്ള മത സ്വാതന്ത്ര്യത്തില്‍ സംരക്ഷിക്കപ്പെടുന്നതാണോ എന്നത് 2018 ലെ നിയമ കാര്യ കമ്മിഷന്‍ മുമ്പാകെ ഉയര്‍ന്നു വന്ന പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. വിവിധ മതങ്ങളുടെ വ്യക്തി നിയമങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള പല നിയമ വ്യവസ്ഥകളും വിവേചനങ്ങള്‍ ഉള്‍പ്പെടുന്നതാണ് എന്നതില്‍ തര്‍ക്കമില്ല. അത്തരത്തിലുള്ള വിവേചനങ്ങള്‍ ഇല്ലാതാക്കുന്നതിന് വിവിധ തരത്തിലുള്ള ഭേദഗതികള്‍ നിലവിലുള്ള വ്യക്തി നിയമങ്ങളില്‍ 2018 ലെ നിയമ കമ്മീഷന്‍ നല്‍കിയിട്ടുണ്ട്. കോടതി വിധികളിലൂടെയും അത്തരത്തിലുള്ള വിവേചനങ്ങള്‍ ഒഴിവായതായും പല കോടതിവിധികളും പരിശോധിച്ചാലും കാണാനാകും. വൈവിധ്യങ്ങള്‍ നിറഞ്ഞ ഒരു രാജ്യത്ത് വൈവിധ്യങ്ങളോട് കൂടിയ വ്യക്തിഗത നിയമങ്ങള്‍ നിലനില്‍ക്കെ തന്നെ മൗലീക അവകാശങ്ങളെ ഹനിക്കുന്ന തരത്തിലുള്ളവായൊന്നും ഉണ്ടാകരുത് എന്നത് ഉള്‍പ്പെടെ ഉള്ള ചര്‍ച്ചകളും 2018 ലെ കമ്മീഷന്‍ പത്രികയില്‍ ഉണ്ട്.

ഭരണഘടന പറയുന്ന മൗലീക അവകാശമായ തുല്യത ആര്‍ട്ടിക്കിള്‍ 14 വ്യത്യസ്ത വ്യക്തി നിയമങ്ങളെ പ്രത്യേകമായി എടുത്ത് പരിഗണിച്ച് മുഴുവന്‍ വ്യക്തികള്‍ക്കും ഇടയില്‍ ഒരേപോലെ തുല്യത വരുത്തുന്നതിന് പകരം അതാത് വ്യക്തി നിയമങ്ങള്‍ക്കുള്ളില്‍ തന്നെ സ്ത്രീയു പുരുഷനും തമ്മില്‍ തുല്യത ഉണ്ട് എന്ന് ഉറപ്പാക്കുകയാണ് ആവശ്യം എന്നത് സുപ്രധാനമായമൊരു വാദമാണ്.   സതി എന്ന വ്യവസ്ഥ, അടിമത്വ വ്യവസ്ഥ, ദേവദാസി സമ്പ്രദായം, സ്ത്രീധനം, മുത്തലാക്ക് മൊഴി ചൊല്ലല്‍, ശൈശവ വിവാഹം, എന്നിങ്ങനെ നിരവധി ആചാരങ്ങള്‍ വിവിധ മതങ്ങളില്‍ ഉണ്ടായിരുന്നത് രാജ്യത്തെ നിയമ പ്രകാരം തന്നെ നിരോധിക്കപ്പെട്ടിട്ടുള്ളവയാണ്. അത്തരം നിരോധനങ്ങള്‍ വന്നത് ഏകീകൃത സിവില്‍കോഡ് ഉണ്ടായതിന്‍റെ അടിസ്ഥാനത്തിലല്ല, പകരം ഇവ വ്യക്തിസ്വാതന്ത്ര്യത്തിനും തുല്യതയ്ക്കും എതിരാണ് എന്ന വിവിധ കോടതികളെയും നിയമഭേദഗതികളെയും തുടര്‍ന്നാണ്. ശൈശവ വിവാഹം പല വ്യക്തി നിയമങ്ങളിലും പറയുന്നുവെങ്കിലും അത്തരത്തിലുള്ള വിവാഹങ്ങൾ ഇന്ന് ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും ഇതര നിയമങ്ങൾ പ്രകാരവും കുറ്റകരമാണ്. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശനമായ ശിക്ഷാനടപടികൾ എടുക്കുന്ന സാഹചര്യം ഉണ്ടാകുമ്പോൾ നിയമവിരുദ്ധമായ, വിവേചനപരമായ വ്യക്തിനിയമങ്ങൾ പ്രയോഗത്തിൽ ഇല്ലാതെ വരും. അതോടൊപ്പം ഓരോ മതവിഭാഗവും തങ്ങളുടെ മതാചാരങ്ങൾ പ്രകാരമുള്ളതെങ്കിലും രാജ്യത്തെ നിയമവ്യവസ്ഥയ്ക്കെതിരായതും വിവേചനപരമായതുമായവ, ഇപ്പോഴും തുടരുന്നുണ്ടെങ്കിൽ അത് വേണ്ടെന്നു വയ്ക്കാൻ സ്വയം മുന്നോട്ടു വരണം.

*ഏകീകൃത സിവില്‍കോഡും ക്രിസ്ത്യൻ വ്യക്തി നിയമങ്ങളും.*

വിവാഹമോചനം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ, എന്നീ കാര്യങ്ങൾ കേരളത്തിലെ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം നിലവിൽ രാജ്യത്തെ സിവിൽ നിയമപ്രകാരം തന്നെയാണ് നടക്കുന്നത്. Indian Christian marriage act 1872, Divorce at 1869, Indian succession act 1925, Indian succession rules (Kerala) 1968,  Cochin Christian civil marriage act 1095, Guardian and wards act 1890,  Guidelines governing the adoption of children 2011, Central adoption resource authority (CARA) എന്നിവയൊക്കെയാണ് പ്രാദേശിക നിബന്ധനകൾക്ക് വിധേയമായി കേരളത്തിൽ ക്രൈസ്തവർക്കുവേണ്ടി നിലവിലുള്ള നിയമങ്ങൾ.
അതേസമയം ബഹുഭൂരിപക്ഷം  ക്രൈസ്തവരുടെയും വിവാഹം നടക്കുന്നത് മതാചാരപ്രകാരമാണ്. കാനന്‍ നിയമ പ്രകാരമുള്ള ആചാരങ്ങള്‍ പാലിച്ച് പള്ളിയില്‍ നടക്കുന്ന കൂദാശയാണ് നിലവില്‍ ക്രിസ്ത്യന്‍ വിവാഹം. വ്യക്തിനിയമത്തിനുള്ള അംഗീകാരമെന്ന നിലയില്‍ ഇത്തരം വിവാഹങ്ങള്‍ കാനന്‍ നിയമത്തിലെ നിബന്ധനകള്‍ പാലിച്ചാണെങ്കില്‍ നിയമപരമായി സാംഗത്യമുള്ളതാണ്. ഇന്ത്യന്‍ ക്രിസ്ത്യന്‍ വിവാഹ നിയമം 1872 തിരുവിതാംകൂര്‍, കൊച്ചി പ്രദേശങ്ങളില്‍ ബാധകമല്ല.  കൊച്ചിന്‍ ക്രിസ്ത്യന്‍ സിവില്‍ വിവാഹ നിയമം 1095,  ആണ് കേരള സംസ്ഥാന രൂപീകരണത്തിനു മുമ്പുള്ള കൊച്ചി മേഖലയില്‍ ബാധകം.  എന്നാല്‍ യാതൊരു തരത്തിലുള്ള നിര്‍ബന്ധിത നിയമ ഇടപെടലുകളും ക്രിസ്ത്യന്‍ വിവാഹത്തില്‍ ഇല്ല. കേരളത്തിനു മുഴുവനായി ഒരു ഏകീകൃത നിയമമില്ല, കാനന്‍ നിയമപ്രകാരമുള്ള വ്യക്തിനിയമപ്രകാരമാണ് വിവാഹങ്ങള്‍ നടക്കുന്നത്.  അതേ സമയം രാജ്യത്തെ സിവിൽ നിയമപ്രകാരമുള്ള   പ്രായപൂർത്തിപ്രായം എന്നത് ഉൾപ്പെടെ  പള്ളിയില്‍ കാനന്‍ നിയമപ്രകാരം നടക്കുന്ന വിവാഹങ്ങളില്‍ നിയമവിരുദ്ധവും വിവേചനപരവുമായ കാര്യങ്ങൾ നടക്കുന്നുവെന്ന് പരാതിയില്ല; അഥവാ ഉണ്ടെങ്കിൽ തന്നെ രാജ്യത്തെ നിയമവ്യവസ്ഥ പ്രകാരം നടപടികൾക്ക് വിധേയമാക്കപ്പെടും. 

*മതാചാരപ്രകാരമുള്ള വിവാഹവും സിവിൽ രജിസ്ട്രേഷനും*

2008 മുതല്‍  മതാചാരപ്രകാരം നടക്കുന്ന വിവാഹം തദ്ദേശഭരണകൂടങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണം. അത് വിവാഹത്തിന്‍റെ സാധുതസംബന്ധിച്ച നടപടിയല്ല, പകരം വ്യക്തിനിയമപ്രകാരം നടന്ന സാധുവായ ഒരു വിവാഹത്തിന്‍റെ കേവലം സര്‍ക്കാര്‍ രേഖ എന്ന അര്‍ത്ഥത്തിലുള്ളതാണ്. അതേ സമയം കാനന്‍ നിയമപ്രകാരമുള്ള വിവാഹ റദ്ദാക്കല്‍ സിവില്‍ നിയമപ്രകാരം സാംഗത്യമുള്ളതായി കണക്കാക്കില്ലയെന്നും ഇന്ത്യന്‍ ഡൈവോര്‍സ് നിയമപ്രകാരം കുടുംബകോടതിയില്‍ നിന്ന് വിവാഹം അസാധുവാക്കുന്ന ഉത്തരവുകള്‍ അതിനുണ്ടാകണമെന്നും കോടതി വിധികള്‍ ഉണ്ട്. കുട്ടിക്കും ഭാര്യയ്ക്കും ഭര്‍ത്താവ് ചെലവിനു നല്‍കുകയന്നെതും  കുട്ടികളുടെ കസ്റ്റഡിയും  ദത്തെടുക്കലും,  ഒന്നും എഴുതിവയ്ക്കാതെ മരണമടയുന്ന ക്രൈസ്തവരുടെ പിന്തുടര്‍ച്ചാവകാശവും നിലവില്‍ സിവില്‍ നിയമപ്രകാരം തന്നെയാണ്.

കാനന്‍ നിമയപ്രകാരം പള്ളിയില്‍ നടക്കുന്ന വിവാഹത്തിന്‍റെ നിയമപരമായ നിലനില്‍പ്പ് ഏകീകൃത സിവില്‍ നിയമം നടപ്പിലായാല്‍ പരിമിതമാകും. വിവാഹം എന്ന കൂദാശ ഒരാചാരമായി ക്രൈസ്തവര്‍ ആചരിക്കുന്നു എന്നതിന്‍റെ അടിസ്ഥാനത്തില്‍ അത് ഭരണഘടനാപരമായ മൗലികാവകാശമായി ആര്‍ട്ടിക്കിള്‍ 25 ലൂടെ വിവക്ഷിക്കാം. എന്നാല്‍ ഏകീകൃത സിവില്‍ നിയമം വരുമ്പോള്‍ മതരപരമായ ഒരു ചടങ്ങായി ഇപ്പോള്‍ നടന്നുവരുന്ന വിവാഹത്തിന് നിയമപരമായ സാധുത ഉണ്ടാകണമെന്നില്ല.  അത്തരം ആചാരങ്ങളുടെ നിയമസാംഗത്യം സംരക്ഷിക്കുന്ന, ഏത് തരത്തിലുള്ള നിയമമാണ് വരുന്നതെന്ന കരട് ലഭ്യമാക്കാതെ ആശങ്കകള്‍ അവസാനിക്കില്ല. ഏതെങ്കിലും ആചാരങ്ങൾ ഭരണഘടന നൽകുന്ന തുല്യത (ആർട്ടിക്കിൾ 14) എന്ന മൗലികാവകാശത്തിനെതിരാണെങ്കിൽ അവയ്ക്ക് മതപരമായ ആചാരങ്ങൾ പാലിക്കാൻ അവകാശം നൽകുന്ന ആർട്ടിക്കിൾ 25 ഉണ്ട് എന്നതിന്റെ പേരിൽ നിലനിൽപ്പുമില്ല എന്നതും പ്രസക്തമാണ്. അതേസമയം സിവിൽ നിയമപ്രകാരം അനുവദനീയമായ തരത്തിലുള്ള ആചാരങ്ങൾ ഭരണഘടനയിൽ പറയുന്ന മൗലികാവകാശം എന്ന നിലയ്ക്ക് തുടരാൻ ഭരണഘടനാപരമായ അവകാശമുണ്ടെന്ന വാദത്തിനെ ഏകീകൃത സിവിൽ നയമം എന്നതിന്റെ പേരിൽ പാടെ തള്ളിക്കളയാനുമാവില്ല. 

ഫലത്തിൽ ഏതുതരത്തിലുള്ള ഏകീകൃത നിയമമാണ് വരാൻ പോകുന്നതെന്നും നിലവിൽ നിയമവിധേയമായി മതാചാരപ്രകാരം നടക്കുന്ന ക്രിസ്ത്യൻ  വിവാഹമെന്ന കൂദാശയെ പുതിയ കോഡ് എങ്ങനെ ബാധിക്കുന്നുവെന്നതും ആശ്രയിച്ചുമായിരിക്കണം ക്രൈസ്തവരുടെ നിലപാടുകൾ. വിവിധ ഗോത്ര വിഭാഗങ്ങൾക്കിടയിൽ ഉൾപ്പെടെ വിവാഹം അല്ലാതെയുള്ള മറ്റു കാര്യങ്ങളിലും നിയമവിധേയമായി തുടർന്നുപോരുന്ന ആചാരങ്ങൾ നിലനിൽക്കണം എന്നതും മൗലിക അവകാശമായി ഉന്നയിക്കപ്പെടും. 

_അഡ്വ ഷെറി ജെ തോമസ്_

Saturday, May 27, 2023

ജാഗ്രതയോടെ മുന്നേറി ജനജാഗ്രതാ സദസ്സുകള്‍ - CRZ 2019- DRAFT MAP- CZMP

 ജാഗ്രതയോടെ മുന്നേറി ജനജാഗ്രതാ സദസ്സുകള്‍

അഡ്വ: ഷെറി ജെ തോമസ്

തീരനിയന്ത്രണവിജ്ഞാപനത്തിന്‍റെ ഭാഗമായി ഏറ്റവും ഒടുവില്‍ പ്രസിദ്ധീകരിക്കപ്പെട്ട 2019 വിജ്ഞാപനം സംബന്ധിച്ച  പ്ലാന്‍ രൂപീകരിക്കുന്നതിനുവേണ്ടിയുള്ള കരട് മാപ്പ് പ്രസിദ്ധീകരിച്ച് അതിന്‍റെ ചര്‍ച്ചകള്‍ നടന്നുവരികയാണ്.  കെല്‍ട്രോണിന്‍റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന കരട് മാപ്പ് സംബന്ധിച്ച്  സാധാരണക്കാരായ തദ്ദേശവാസികളും, മത്സ്യത്തൊഴിലാളി സമൂഹവും എന്താണ് മറുപടി പറയേണ്ടത് ഏതു രീതിയില്‍ ഈ കരട് മാപ്പിനെ അഭിമുഖീകരിക്കണം എന്നതു സംബന്ധിച്ച് പ്രക്യേകിച്ച് യാതൊരു പൊതു നിര്‍ദ്ദേശങ്ങളും, ഇല്ല. സര്‍ക്കാര്‍ തലത്തിലുള്ള വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചതും, ഹിയറിംഗ് തീയതികള്‍ രേഖപ്പെടുത്തിയ നോട്ടീസുകള്‍  വെബ്സൈറ്റിലും, പത്രങ്ങളിലും നല്കിയതുമല്ലാതെ ഏതൊക്കെ രീതിയില്‍ ഈ കരട് മാപ്പിനെ സംബന്ധിച്ച് ആക്ഷെപങ്ങള്‍ ബോധിപ്പിക്കണമെന്നും, എങ്ങനെ ഇത് ഭവന നിര്‍മ്മാണങ്ങള്‍ ഉള്‍പ്പെടെയുള്ള  കാര്യങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനകരമാക്കാം എന്നുള്ളതും, ജനം അറിയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളാണ്.  


ഈ സാഹചര്യത്തിലാണ് കേരളമെമ്പാടും ജനജാഗ്രതാ സദസ്സുകളുമായി കേരള ലാറ്റിന്‍ കാത്തലിക് അസ്സോസ്സിയേഷന്‍ ഈ കരടു മാപ്പ് പരിശോധനാ സംബന്ധിച്ച് പൊതു യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുന്നതിന് തുനിഞ്ഞിറങ്ങിയത്. എല്ലാത്തിനുമപരി തീരവാസികളുടെ ഭൂമിയില്‍ ഇത്തരത്തില്‍ നിയന്ത്രണണങ്ങള്‍ ഏര്‍പ്പെടുത്തുന്ന വിജ്ഞാപനം നീതിപൂര്‍വ്വമാണോ എന്നതു തന്നെ ഇപ്പോഴും പ്രസക്തമായ മറ്റൊരു ചേദ്യമാണ്. പരിസ്ഥിതി സംരക്ഷണത്തിനായി പോസറ്റീവ് നടപടികള്‍ ആകാം; പക്ഷെ വികസം നിരോധിച്ചുകൊണ്ടുള്ള നിരോധന നടപടികള്‍ തീരസമൂഹത്തിന് അവരുടെ ഭൂമി ഉപയോഗിക്കുന്നതിലുള്ള ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമല്ലേയെന്നും ചര്‍ച്ചകളുണ്ടാകേണ്ടിയിരിക്കുന്നു.

 

 ദ്വീപുകളുടെ ആനുകൂല്യം ലഭ്യമാകാത്ത കരട് പ്ളാന്‍

തീരനിയന്ത്രണവിജ്ഞാപനം 2019 -ന്‍റെ തീരപരിപാലനപ്ലാന്‍ ബന്ധപ്പെട്ട് പുറത്തിറക്കിയ കരട് മാപ്പിനോടൊപ്പം  ദ്വീപുകള്‍ക്കായുള്ള 20 മീറ്റര്‍ എന്ന ഗുണം ലഭിക്കണമെങ്കില്‍ ഐ.ഐ.എം.പി. (ഇന്‍റഗ്രേറ്റഡ് ഐലന്‍റ് മാനേജ്മെന്‍റ് പ്ലാന്‍) എന്നതു കൂടി )ചേര്‍ന്നു വരണമായിരുന്നു.  എന്നാല്‍, അക്കാര്യങ്ങള്‍ ഇതോടൊപ്പം ഇല്ല എന്ന് സമ്മതിച്ചുകൊണ്ടുതന്നെയാണ് കരട് മാപ്പ് ഇപ്പോള്‍ പുറത്തിറക്കിയിട്ടുള്ളത്. ഈ കരട് മാപ്പ് ഔദ്യോഗികമായി പുറത്തിറക്കുന്ന ഘട്ടത്തില്‍ അടിയന്തിരമായി തന്നെ ഐ.ഐ.എം.പിയും തദ്ദേശവാസികളുടെ ഭവന നിര്‍മ്മാണസാദ്ധ്യതകള പ്രാവര്‍ത്തികമാക്കുന്ന ഭാവികാല ഭവന നിര്‍മ്മാണ സാദ്ധ്യതകളുടെ പ്ലാനും പുറത്തിറക്കേണ്ടതാണ്.  ഇതിനും പറമേ, തദ്ദെശവാസികളുടെ ഭവന നിര്‍മ്മാണത്തിനായി തീരനിയന്ത്രണ വിജ്ഞാപനത്തിന്‍റെ തന്നെ ഭാഗമായി പറഞ്ഞിട്ടുള്ള ഭാവികാല ഭവന നിര്‍മ്മാണ സാദ്ധ്യതകള്‍ സൂചിപ്പിക്കുന്ന പ്രത്യേക പ്ല്ാന്‍ പുറത്തിറക്കണമെന്ന് ഇന്‍റഗ്രറ്റഡ് ഫിഷറീസ് വകുപ്പിന്‍റെ റിപ്പോര്‍ട്ടും കേരള ഹൈക്കോടതി വിധിന്യായവും ഉള്ളതാണ്.  അക്കാര്യം സംബന്ധിച്ചും പുതിയ മാപ്പില്‍ പരാമര്‍ശങ്ങളില്ല.  


കേരളത്തില്‍ വികസിതമായ പഞ്ചായത്തുകളാണ് ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ഉള്ളത് എന്നതിന്‍റെ അടിസ്ഥാനത്തില്‍ 333 പഞ്ചായത്തുകളെ സിആര്‍ഇസഡ് 3 ഗണത്തില്‍ നിന്ന് 2 ഗണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് സര്‍ക്കാര്‍  ഉത്തരവിറക്കിയിരുന്നു.  എന്നാല്‍  നിലവില്‍  66 പഞ്ചായത്തുകളെ മാത്രമാണ് സിആര്‍ഇസഡ് 3 ഗണത്തില്‍ നിന്ന് 2 ഗണത്തിലേക്ക്  കരടില്‍ മാറിയിട്ടുള്ളത്.   സിആര്‍ഇസഡ് 3-ല്‍ നിന്നും 2-ലേക്ക് മാറുമ്പോള്‍ ഉണ്ടാകുന്ന ഗുണങ്ങള്‍  - സിആര്‍ഇസഡ് 2-ല്‍ ഉള്‍പ്പെട്ട പ്രദേശങ്ങള്‍ക്ക് അംഗീകൃത നമ്പര്‍ ഇട്ട കെട്ടിടങ്ങളുടെയോ, അംഗീകൃതറോഡിന്‍റെയോ, കരഭാഗത്തെക്ക്  നിര്‍മ്മാണങ്ങള്‍  ജലാശയത്തില്‍ നിന്ന് അകലനിയന്ത്രണം ഇല്ലാതെ നടത്താം എന്നുള്ളതാണ്.  ഈ ആനുകൂല്യം നിലവില്‍ 66 പഞ്ചായത്തുകള്‍ക്കായി മാത്രം പരിമിതപ്പെട്ടിരിക്കുന്നു.  അതോടൊപ്പം നിലവിലുള്ള കോര്‍പ്പറേഷനുകള്‍ക്കും, മുനിസിപ്പാലിറ്റികള്‍ക്കും ഈ ഗുണം ലഭ്യമാകുകയും ചെയ്യും.  


തദ്ദേശവാസികളുടെ ഭവന നിര്‍മ്മാണത്തിന് പ്ളാന്‍ വേണം

അതേസമയം സി ആര്‍ ഇസഡ് 2 ല്‍ ഉള്‍പ്പെടാതെയുള്ള ശേഷിക്കുന്ന പഞ്ചായത്തുകളില്‍ ജനസംഖ്യ ഒരു സ്ക്വയര്‍ കിലോമീറ്ററില്‍ 2161 എന്നതില്‍ അധികമുള്ള പഞ്ചായത്തുകളെ സിആര്‍ഇസഡ് 3എ എന്ന ഗണത്തിലും, അതിനുതാഴെ ജനസംഖ്യയുള്ള പഞ്ചായത്തുകളെ സിആര്‍ഇസഡ് 3 ബി എന്ന ഗണത്തിലും ഉള്‍പ്പെടുത്തിയിരിക്കുന്നു.  അതിന്‍റെ അടിസ്ഥാനത്തില്‍ കണക്കിലെടുത്താലും നിരവധി പഞ്ചായത്തുകള്‍ ഇപ്പോള്‍ ഭവന നിര്‍മ്മാണത്തിന് സാധ്യത കുറവുള്ള രീതിയില്‍ തുടരുകയാണ്.  ഇക്കാര്യങ്ങള്‍ പരിഹരിക്കുന്നതിനാണ് തദ്ദെശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും ഭാവികാല ഭവന നിര്‍മ്മാണ സാദ്ധ്യതകള്‍ ഉള്‍പ്പെടുത്തുന്ന മാപ്പ് ഉണ്ടാക്കണം എന്ന കോടതി വിധി ഉള്‍പ്പെടെയുള്ളത്.  അതു സംബന്ധിച്ച് തദ്ദെശഭരണകൂടങ്ങളുമായി  കൂടിയാലോചനകള്‍ നടത്തുകയോ എവിടെയൊക്കെയാണോ ഇത്തരത്തില്‍ പ്ലാൻ ഉള്ളത് എന്ന് ചര്‍ച്ചകള്‍ ഉണ്ടാകുകയോ ചെയ്തിട്ടില്ല.  സിആര്‍ഇസഡ് 3-ല്‍ നിന്ന് 2ലേക്ക് മാറുന്ന പഞ്ചായത്തുകളുടെ എണ്ണത്തില്‍ കുറവു വന്ന ഈ സാഹചര്യത്തില്‍ തദ്ദേശവാസികളുടെ ഭവന നിര്‍മ്മാണത്തില്‍  നിര്‍മ്മാണസാദ്ധ്യതകള്‍ ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ പ്ലാന്‍ വരിക എന്നത് അത്യന്താപേക്ഷിതമാണ്.  ദുരന്തനിവരണസംവിധാനങ്ങള്‍, സുരക്ഷാ സംവിധാനങ്ങള്‍,ശുചിത്വസംവിധാനങ്ങള്‍ എന്നിവ ഉറപ്പാക്കി അത്തരത്തില്‍ പ്ലാനുകള്‍ ഉണ്ടാക്കാം  എന്ന വിജ്ഞാപനത്തിനും വിജ്ഞാപനത്തിനും എങ്ങനെ പ്ലാന്‍ ഉണ്ടാക്കാം എന്ന അനുബന്ധത്തിലും പറയുന്നുണ്ട്.  ഇക്കാര്യങ്ങള്‍ കൂടി നടപ്പിലാക്കാന്‍ ബന്ധപ്പെട്ട തീരപരിപാലന അതോറിറ്റിയും സംസ്ഥന സര്‍ക്കാരും തയ്യാറാകണം.   


അനുവദനീയമാകുന്ന യു എ നമ്പറുള്ള വീടുകള്‍ ക്രമവല്‍ക്കരിക്കപ്പെടണം

പുതിയ മാപ്പ് നടപ്പിലാകുമ്പോള്‍ അനുവദനീയമാകുന്ന നിര്‍മ്മാണം ക്രമവല്‍ക്കരിക്കപ്പെടണം. യു.എ. നമ്പറുകളായി നല്കിയിട്ടുള്ള കെട്ടിടങ്ങള്‍ക്ക് ആ നമ്പറുകള്‍ ക്രമവത്ക്കരിക്കുന്നതിന് നിയമത്തിനു വിധേയമായി നിലവില്‍ ഈ മാപ്പിലൂടെ ചെയ്യുന്നതിന് തടസ്സങ്ങള്‍ ഉണ്ടെങ്കിലും ഭാവിയില്‍ ആ വിഷയം കൂടി പരിഹരിക്കുന്നതിനുള്ള സമ്മര്‍ദ്ദപരിപാടികള്‍ ആവിഷകരിക്കേണ്ടതുണ്ട്.  വ്യക്തിപരമായി അവരവരുടെ സര്‍വ്വേനമ്പറുകള്‍  പരിശോധിച്ച്  നടത്തുന്ന ആക്ഷേപങ്ങള്‍ക്കു പുറമേ നിലവില്‍ 25,000 ത്തോളം അണ്‍ഓഥറൈസ്ഡ് നമ്പറുകള്‍ രേഖകളില്‍ ഉള്ള കേരളത്തില്‍ ഏകദേശം 20000 ഓളം നമ്പറുകള്‍ തദ്ദെശവാസികളുടെ ഭവനങ്ങളാണ് എന്നാണ് കണക്കുകള്‍. പ്രുതിയ വിജ്ഞാപനത്തില്‍ പറയുന്നത് 2011-ല്‍ അനുവദനീയമായ  വീടുകള്‍ വ്യവസ്ഥകള്‍ക്കു വിധേയമായി ക്രമവത്ക്കരിക്കാം എന്നതുമാത്രമാണ്.  അതേസമയം, തങ്ങളുടെ വീടുകള്‍ പുതിയ വിജ്ഞാപനങ്ങള്‍ നടപ്പിലായിക്കഴിയുമ്പോള്‍ ക്രമവത്ക്കരിച്ചുതരണം എന്നുള്ള ആവശ്യം ഉന്നയിക്കപ്പെടേണ്ടതുണ്ട്.  


സംയാജിത ദ്വീപ് പരിപാലന പ്ളാന്‍ വേണം

അതുപോലെ തന്നെ, ഇപ്പോഴും ദ്വീപുകളായി തന്നെ സ്ഥലങ്ങളുടെ ദ്വീപുകളുടെ പൂര്‍ണ്ണരൂപം  ലഭ്യമാകണമെങ്കില്‍ (ഇന്‍റഗ്രേറ്റഡ് ഐലന്‍റ് മാനേജ്മെന്‍റ് പ്ളാന്‍) സംയോജിത ഐലന്‍റ് മാനേജ്മെന്‍റ് പ്ലാന്‍ ഉണ്ടാകണമെന്നത് സംബന്ധിച്ചും സമ്മര്‍ദ്ദങ്ങളും, തീരുമാനങ്ങളും ഉണ്ടാകേണ്ടതുണ്ട്.  അതിനുപുറമേ, നിലവില്‍ പഞ്ചായത്തുകളായി തുടരുന്ന സ്ഥലങ്ങളില്‍ പ്രത്യേകിച്ചും തദ്ദേശവാസികളുടെ ഭവന നിര്‍മ്മാണം സാദ്ധ്യമാക്കുന്നതിന്  ഭാവി കാല നിര്‍മ്മാണങ്ങള്‍ സാദ്ധ്യമാക്കുന്ന സ്ഥലങ്ങള്‍ സൂചിപ്പിക്കുന്ന പ്രത്യേക പ്ലാന്‍ തദ്ദേശഭരണകൂടങ്ങളുമായി കൂടിയാലോചന നടത്തി  പ്രഖ്യാപിക്കപ്പെടേണ്ടതുണ്ട്.  തീരനിയന്ത്രണ വിജ്ഞാപനത്തിന്‍റെ പരിധിയില്‍ ഭൂമി ഉള്ളവര്‍ക്ക് ഭവന നിര്‍മ്മാണത്തിനും, വിദ്യാഭ്യാസ വായ്പക്കും ഉള്‍പ്പെടയുള്ള വായ്പകള്‍ ലഭിക്കുന്നതിന്  പോലും സാദ്ധ്യമാകാത്ത തരത്തിലുള്ള സാഹചര്യമാണ് നിലവിലുള്ളത്.  അവരുടെ ഭൂമി ബാങ്കുകള്‍ പോലും ഈടായി സ്വീകരിക്കുകയോ, അത്തരം ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുകയോ, ചെയ്യുന്നു.  ഇത് യഥാര്‍ത്ഥത്തില്‍ ഇതര പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകളും, തീരപ്രദേശത്തു താമസിക്കുന്ന ആളുകളും, തമ്മില്‍ അവരുടെ ഭൂവിനിയോഗത്തിന് ഉണ്ടാകുന്ന വിവേചനമാണ്.  ഭൂവുടമസ്ഥതാവകാശം ഏവരുടേയും ഭരണഘടനാപരമായ അവകാശമാണ് എന്നിരിക്കെ, ഇത്തരത്തില്‍ സ്വന്തമായി ഭൂമി  ഉള്ളവര്‍ക്ക് ഇങ്ങനെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും, അവരുടെ ഭൂമി വിനിയോഗിക്കുന്നതിന് അര്‍ഹമായ അവസരവും, അവകാശവും, ലഭിക്കാതിരിക്കുന്നതിം, ഗുരുതരമായിട്ടുള്ള വിഷയമായിട്ടുള്ളതും അക്കാര്യത്തില്‍ വളരെ ഗൗരവമായ സമീപനം അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതുമാണ്.  സിആര്‍ഇസഡ് 2-ല്‍ഉള്‍പ്പെട്ടാലും 3-ല്‍ ഉള്‍പ്പെട്ടാലും സിആര്‍ഇസഡിന്‍റെ പരിധിയില്‍ വന്നു എന്നതിന്‍റെ പേരില്‍ തന്നെ ഇത്തരം നിയന്ത്രണങ്ങള്‍ക്ക് വിധേയമാവുകയും ഭൂമിയുടെ വിനിയോഗത്തിന് കാരണമാകുകയും ചെയ്യുന്ന തീരസമൂഹത്തിന്‍റെ ആകുലതകള്‍ എത്രനാള്‍ കണ്ടില്ലെന്നു നടിക്കാനാകും എന്നതും പ്രസക്തമായ ചോദ്യമാണ്.   


അതോടൊപ്പം തന്നെ കേന്ദ്രതലത്തില്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറാക്കി അയച്ച പഞ്ചായത്തുകളെ സിആര്‍ഇസഡ് 2-ലേക്ക് മാറ്റുന്നതില്‍ പരിമിതികള്‍ വരുത്തിയത് പുന;പരിശോധിച്ച്  അത്തരം പഞ്ചായത്തുകള കൂടി  സിആര്‍ഇസഡ് 2 ഗണത്തില്‍ വരുത്താനുള്ള സാഹചര്യങ്ങള്‍ കൂടി  ഉണ്ടകണം എന്നതും പൊതു ആവശ്യമായി ഉയര്‍ന്നുവരേണ്ടതുണ്ട്.  


ജനജാഗ്രതാ സദസ്സുകളിലൂടെ

നിരവധി പ്രദേശങ്ങളില്‍ ജനജാഗ്രതാസദസ്സുകള്‍ സംഘടിപ്പിച്ചുവരുകയാണ്.  കെഎല്‍സിഎ -യുടെ നേതാക്കള്‍ വൈദികരും, സഹകരിച്ചാണ് ഈ സദസ്സുകളിലേക്ക് ആളുകളെ എത്തിക്കുന്നത്.  പല സ്ഥലങ്ങളിലും തങ്ങളുടെ സര്‍വ്വേ നമ്പറുകളുമായി ഇതര മതസ്ഥര്‍ ഉള്‍പ്പെടെ ആളുകള്‍ നിറഞ്ഞു കവിയുന്ന സദസ്സുകളാണ് ഉണ്ടായിട്ടുള്ളത്. സദസ്സുകളില്‍ പ്രധാനമായും, ആളുകള്‍ക്ക് സഹായകരമായി ചെയ്യുന്ന കാര്യങ്ങള്‍ ഇവയൊക്കെയാണ്.

1. തങ്ങളുടെ സര്‍വ്വേ നമ്പര്‍ ഉള്‍പ്പെടുന്ന പ്രദേശം മാപ്പില്‍ കണ്ടെത്താനും യഥാര്‍ത്ഥത്തിലുള്ള അവസ്ഥയില്‍ നിന്നും വ്യത്യസ്ഥമായിട്ടാണോ എന്തെങ്കിലും രേഖപ്പെടുത്തിയിട്ടുള്ളതെങ്കില്‍ അക്കാര്യങ്ങള്‍ക്ക് തിരുത്തലുകള്‍ രേഖപ്പെടുത്താനും അവരെ സഹായിക്കുന്നു.  

2. സിആര്‍ഇസഡ് 2-ലേക്ക് വന്നിരിക്കുന്ന പ്രദേശങ്ങളില്‍ എല്ലാ റോഡുകളും മാപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് ജനങ്ങളെ സഹായിക്കുന്നു.  

3. തൂമ്പ് ഗെയ്റ്റുകള്‍ ഉള്ള സ്ഥലങ്ങളില്‍ എല്ലാ പ്രദേശങ്ങളിലും തൂമ്പുകള്‍ ഉണ്ടോ എന്ന് പരിശോധിക്കുന്നതിനും ഇല്ലാത്തിടത്ത്  അവ രേഖപ്പെടുത്തുന്നതിനും ഉള്ള പരാതി നല്കുന്നതിനും ജനങ്ങളെ സഹായിക്കുന്നു.  

4. ബഫര്‍ സോണ്‍ഉള്ള പ്രദേശങ്ങളില്‍ കണ്ടല്‍ക്കാടുകള്‍ ആയി മാറിയിട്ടുള്ളവ സ്വകാര്യബഫര്‍ സോണുകളാങ്കെില്‍ കണ്ടല്‍ക്കാടുകള്‍ക്കു ചുറ്റും ബഫര്‍ സോണുകള്‍ ഉണ്ടകേണ്ടതില്ല.  ഇക്കാര്യങ്ങള്‍ ആളുകളെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തുന്നു.  അതോടൊപ്പം തെറ്റായി ബഫര്‍സോണുകളായി കാണിച്ചിരിക്കുന്ന പ്രദേശങ്ങള്‍ സര്‍വ്വെ നമ്പറുകള്‍ ചൂണ്ടിക്കാണിക്കണം. 

5. നിലവിലുള്ള മാപ്പുപ്രകാരം യഥാര്‍ത്ഥത്തിലുള്ള ഭൂമിയുടെ അവസ്ഥയില്‍ നിന്നും വ്യത്യാസം ഉണ്ടെങ്കില്‍ അത് വേലിയേറ്റരേഖയിലുള്ള വ്യത്യാസം ആണെങ്കിലും, ഏതെങ്കിലും പ്രദേശങ്ങള്‍ തെറ്റായി സിആര്‍ഇസഡ് പരിധില്‍ ഉള്‍പ്പെട്ടതാണെങ്കിലും അക്കാര്യങ്ങള്‍ സംബന്ധിച്ച് പരാതി നല്‍കാന്‍ ആളുകള്‍ക്ക് പരിശീലനം നല്കുന്നു.  


Monday, May 8, 2023

CRZ 2019 DRAFT PLAN - MAP

Video
CRZ 2019: CZMP കരട് മാപ്പ് - എങ്ങനെ പരിശോധിക്കാം ? നിർമ്മാണ സാധ്യതകൾ കൂടുതലായി ലഭിച്ച പഞ്ചായത്തുകളെ എങ്ങനെ തിരിച്ചറിയാം ?

https://youtu.be/IKAd40ti0fw

Friday, April 21, 2023

CRZ 2019 - CZMP Maps 2019 for Trivandrum, Kollam, Kottayam Districts.

CRZ 2019 - CZMP Maps 2019 for Trivandrum, Kollam, Kottayam Districts. 
തീര നിയന്ത്രണ വിജ്ഞാപനം 2019 - മൂന്ന് ജില്ലകളുടെ കരട് മാപ്പ്. 

https://www.facebook.com/108006441029117/posts/pfbid034FjzpoUNyvggCsS9fR9pD4WUZVoxaF99kDV9vApVu6s26hBXUivzrU13jLG4og3Yl/?mibextid=Nif5oz

http://coastal.keltron.org

Tuesday, April 11, 2023

CRZ 2019 - CZMP PLAN - Undue delay.

എന്തിനാണ് CRZ CZMP എത്രയും വേഗം ഉണ്ടാക്കണമെന്ന് നിരന്തരമായി ആവശ്യപ്പെടുന്നത് ? 

കടലും ഉൾനാടൻ ജലാശയങ്ങളും ഉൾപ്പെടുന്ന കേരളത്തിലെ തീരം 1991 മുതൽ തീര നിയന്ത്രണ വിജ്ഞാപനത്തിന് വിധേയമാണ്. 2019 ജനുവരിയിൽ ഇറങ്ങിയ വിജ്ഞാപനത്തിൽ നിർമ്മാണ നിരോധിത മേഖലയുടെ അളവ് കുറച്ച് തദ്ദേശവാസികൾക്ക് ഭവന നിർമ്മാണത്തിന് സാധ്യത നൽകുന്ന തരത്തിൽ പരാമർശങ്ങൾ ഉണ്ട്. 

സാധാരണഗതിയിലുള്ള പഞ്ചായത്ത്, മുൻസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെടുത്തി നിർമ്മാണം കഴിഞ്ഞാലും അംഗീകാരം ഇല്ലാത്ത കെട്ടിടങ്ങൾ, നിയമവിരുദ്ധം അല്ലെങ്കിൽ നിബന്ധനകൾക്ക് വിധേയമായി റെഗുലറൈസ് ചെയ്യാം. എന്നാൽ തീര നിയന്ത്രണ വിജ്ഞാപനം സംബന്ധിച്ച് അതിനുള്ള സാധ്യത വളരെ പരിമിതമാണ്. തദ്ദേശവാസികളുടെ ഭവനം - വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാത്തത്, കൈമാറ്റം ചെയ്യാത്തത് എന്നിവ മാത്രമാണ് റെഗുലറൈസ് എന്ന പരിധിയിൽ വരുന്നത്. അതുകൊണ്ടുതന്നെ നിർമ്മാണം നടത്തുന്ന സമയത്ത് അംഗീകൃതമെങ്കിൽ മാത്രമാണ് നിയമപരം ആവുന്നത്. ഇക്കാര്യങ്ങളൊക്കെ കൊണ്ടാണ് എത്രയും വേഗം പുതിയ പ്ലാൻ ഉണ്ടാകണമെന്ന് ആളുകൾ ആഗ്രഹിക്കുന്നത്. 

2023 ഏപ്രിൽ ഒന്നിന് കരട് പ്ലാൻ പ്രസിദ്ധീകരിക്കുമെന്ന് കേരള ഹൈക്കോടതിയിൽ നിലവിലിരിക്കുന്ന കേസുകളിൽ അനൗദ്യോഗികമായി പറഞ്ഞുവെങ്കിലും ഇപ്പോഴും (12.04.23) വെബ്സൈറ്റിൽ അപ്‌ലോഡ് ആയിട്ടില്ല. അതിനുമൊക്കെ മുമ്പ് തന്നെ 2022 ഏപ്രിൽ മാസം ദേശീയ ഹരിത ട്രൈബ്യൂണൽ, അനന്തമായി നീണ്ടുപോകുന്ന CZMP രണ്ടുമാസത്തിനുള്ളിൽ പുറത്തിറക്കണമെന്ന് 11.4.2022 ൽ ഉത്തര വിട്ടതാണ്. അതിൻറെ അത്യാവശ്യ വിവരങ്ങൾ ഇമേജിൽ ഉണ്ട്.
Sherry J Thomas 
CRZ Notification 2019 Plan 

Monday, April 3, 2023

പുതിയ തീര പരിപാലന പ്ലാൻ -CZMP KERALA

പുതിയ തീര പരിപാലന പ്ലാൻ - കരട് മാപ്പ് ഉടൻ പുറത്തിറങ്ങും: കരുതിയിരുന്നാൽ ഗുണകരമായി മാറ്റിയെടുക്കാം.

നിലവിലുള്ള ഒടുവിലത്തെ CRZ വിജ്ഞാപനം 2019 ജനുവരി മാസം പുറത്തിറങ്ങിയെങ്കിലും അത് സംബന്ധിച്ച  പുതിയ തീരപരിപാലന പ്ലാൻ ഇനിയും തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ പുതിയ വിജ്ഞാപനത്തിന്റെ ഇളവുകൾ ബാധകമായിട്ടില്ല. ഇത് സംബന്ധിച്ച് നിരവധി കേസുകളും കോടതിയിൽ ഉണ്ട്.

20.5.2023 ന് മുമ്പായി പൊതുജനങ്ങൾക്ക് അഭിപ്രായം പറയാവുന്നതും 15.6.2023 തീയതിയോടുകൂടി ദേശീയ അതോറിറ്റി ആയ NCESS ന്  അന്തിമ മാപ്പ് അയച്ചു നൽകാവുന്നതുമായ രീതിയിലാണ് KCZMA ക്രമീകരണങ്ങൾ എന്നാണ് ഇപ്പോൾ നിലവിലുള്ള കേസുകളിൽ മറുപടിയായി വാക്കാൽ  പറഞ്ഞിരിക്കുന്നത്. തീര പരിപാലന അതോറിറ്റി ഔദ്യോഗികമായി അറിയിച്ച മറുപടി സൂചിപ്പിച്ചതു കൊണ്ടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.  1.4.2023 ന് കരട് പുറത്തിറങ്ങും എന്നാണ് അറിയിപ്പ് എങ്കിലും മാപ്പിൽ അപ്‌ലോഡ് ചെയ്ത് കാണുന്നില്ല, ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

തദ്ദേശ വാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും ഭവന നിർമ്മാണ സാധ്യതകൾ സംരക്ഷിക്കുന്ന തരത്തിൽ സുരക്ഷാ സംവിധാനങ്ങളും മറ്റ് നിബന്ധനകളും പ്ലാനിൽ ഉൾപ്പെടുത്താൻ വ്യവസ്ഥയുണ്ട്. എന്നാൽ അക്കാര്യം പ്രാദേശികമായി ഉൾപ്പെടുത്തി വരുന്നുണ്ടോ എന്ന് ഓരോ സ്ഥലത്തും കരട് പരിശോധിച്ചു പ്രദേശവാസികൾ ഉറപ്പുവരുത്തേണ്ടതുണ്ട്. ഏതൊക്കെ സ്ഥലങ്ങളിലാണ് അത്തരത്തിൽ " long term housing needs " പരിഗണിച്ച് പ്ലാൻ അന്തിമമായി പുറത്തിറങ്ങുന്നത്  എന്നത് ആശ്രയിച്ചിരിക്കും ഭവന നിർമ്മാണ സാധ്യതകൾ. അതിനു സാഹചര്യം ഒരുക്കാൻ, അത്തരം ആവശ്യങ്ങൾ ഉന്നയിക്കാൻ പറ്റുന്ന അവസരമാണ് കരട് പ്ലാൻ തയ്യാറാക്കുമ്പോൾ ഉണ്ടാവുന്നത്. തദ്ദേശ ഭരണകൂടങ്ങൾ ഇക്കാര്യത്തിൽ മുൻകൈയെടുത്ത് പ്രാദേശികമായി എവിടെയൊക്കെയാണ് ഇത്തരം സുരക്ഷാ സംവിധാനങ്ങളോടുകൂടി ഭവന നിർമ്മാണ സാധ്യതകൾ പ്ലാനിൽ ഉൾപ്പെടുത്തേണ്ടത് എന്ന് ഔദ്യോഗികമായി തന്നെ പറയുന്നതിന് മുൻകൈയെടുത്താൽ കൂടുതൽ ഗുണകരമാകും.
(ഇമേജിൽ കാണിച്ചിരിക്കുന്ന മാപ്പ് മാതൃക മാത്രമാണ്)
#CRZ
#CoastalRegulationZone2019
#CoastalZoneManagementPlan
#LongTermHousingNeeds
#FishermenLocalInhabitants

Wednesday, March 29, 2023

കെട്ടിടനികുതി അരിയർ നോട്ടീസ് Kerala Municipality Property Tax

കെട്ടിടനികുതി അരിയർ നോട്ടീസ് കിട്ടി പലരും ആശങ്കയിലാണ് !

വണ്ട് പൂവിൽ നിന്നും തേൻ നുകരുന്നതുപോലെ ആയിരിക്കണം നികുതി പിരിക്കേണ്ടത്- പൂവിനെ നോവിക്കാതെ, ഒരു ഇതൾ പോലും കേടു വരുത്താതെ എന്നത് ചാണക്യ സൂത്രം. 

എന്നാൽ ഇപ്പോൾ കെട്ടിട ഉടമകൾക്ക് കേരള മുൻസിപ്പാലിറ്റി വസ്തു നികുതിയും സേവന ഉപനികുതിയും സർചാർജും ചട്ടങ്ങൾ 2011 പ്രകാരം ലഭിക്കുന്ന നികുതി കുടിശിക നോട്ടീസ് കാണുമ്പോൾ, കെട്ടിടം തന്നെ പണിയേണ്ടായിരുന്നു എന്ന് പലരെയും ചിന്തിപ്പിക്കുന്ന തരത്തിലാണത്രേ. 

നികുതി ഒഴിവാക്കേണ്ടതായ കെട്ടിടങ്ങളെ കൂടി നികുതി നൽകേണ്ട പട്ടികയിൽ ഉൾപ്പെടുത്തിയാണ് പലയിടത്തും നോട്ടീസ് നൽകിയിരിക്കുന്നത് എന്നും പരാതിയുണ്ട്. നിലവിൽ കെട്ടിടനികുതി അടച്ചു കൊണ്ടിരിക്കുന്നവർക്കും, പുതിയ ഉയർന്ന നികുതി നിശ്ചയിച്ച്, അതും 2016 മുതലുള്ള കുടിശ്ശികയോട് കൂടി അടയ്ക്കണം എന്നാണ് അരിയർ ഡിമാൻഡ് നോട്ടീസ്. 

#യഥാർത്ഥത്തിൽവസ്തുനികുതിനിർണയംഎങ്ങനെയാണ് ?

കേരള മുൻസിപ്പാലിറ്റി വസ്തു നികുതിയും സേവന ഉപനികുതിയും സർചാർജും ചട്ടങ്ങൾ (2011) ചട്ടം 10 പ്രകാരം വസ്തുനികുതി നിർണയം സംബന്ധിച്ച് പൊതു നോട്ടീസ് സെക്രട്ടറി പ്രസിദ്ധീകരിക്കേണ്ടതുണ്ട്. മുനിസിപ്പാലിറ്റി പ്രദേശത്ത് ബാധകമായ അടിസ്ഥാന വസ്തു നികുതി നിരക്കുകളും മേഖലകളുടെ തരംതിരിവും റോഡുകളുടെ തരംതിരിവും യഥാക്രമം (ചട്ടം 4, 7 8) കൗൺസിൽ നിശ്ചയിച്ച് പ്രസിദ്ധീകരിച്ചു കഴിഞ്ഞതിനു ശേഷം നികുതി ഉടമകൾക്ക് സ്വയം നിർണയിക്കാൻ സഹായകരമായ വിവരങ്ങൾ അടങ്ങിയ പൊതു നോട്ടീസ് വകുപ്പ് 233(10) പ്രകാരം സെക്രട്ടറി പ്രസിദ്ധീകരിക്കേണ്ടതാണ്. 

#എല്ലാകെട്ടിടങ്ങൾക്കുംനികുതിനൽകണമോ

കേരള മുൻസിപ്പാലിറ്റി നിയമപ്രകാരം വസ്തുനികുതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടില്ലാത്ത കെട്ടിടങ്ങൾക്കാണ് വസ്തു നികുതി നൽകേണ്ടത്. വസ്തു നികുതിയിൽ നിന്ന് ഒഴിവാക്കുന്നത് സംബന്ധിച്ച് കാര്യങ്ങൾ വകുപ്പ് 235ൽ പറയുന്നു.

#നികുതിഒഴിവാക്കിയകെട്ടിടങ്ങൾ-

പൊതു ആരാധനയ്ക്കായി നീക്കി വെച്ചിട്ടുള്ളതും യഥാർത്ഥത്തിൽ അപ്രകാരം ഉപയോഗിക്കുന്നതും അല്ലെങ്കിൽ അനുബന്ധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതുമായ കെട്ടിടങ്ങൾ, മതപഠന ശാലകൾ.

സർക്കാർ വകയോ എയ്ഡഡോ സർക്കാരിന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്നതും ആയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് അല്ലെങ്കിൽ അനുബന്ധ ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കുന്ന കെട്ടിടങ്ങളും പ്രസ്തുത സ്ഥാപനത്തിലെ വിദ്യാർഥികൾ താമസിക്കുന്ന പോസ്റ്റലുകളും.

സർക്കാരിൻറെ അംഗീകാരം ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിൽ ഉള്ളതും ഹയർ സെക്കൻഡറി തലം വരെയുള്ളതുമായ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കുന്ന കെട്ടിടങ്ങളും അത്തരം സ്ഥാപനങ്ങളിലെ വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റൽ കെട്ടിടങ്ങളും.

രോഗികൾക്ക് സൗജന്യമായി ചികിത്സ ലഭ്യമാക്കുന്ന ആദരാലയങ്ങൾ

അഗതികൾക്കോ അനാഥർക്കോ ശാരീരികമായോ മാനസികമായോ വെല്ലുവിളി നേരിടുന്നവർക്കോ മാരക രോഗബാധിതർക്കും മൃഗങ്ങൾക്കോ അഭയം നൽകുന്ന ധർമ്മകാര്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്ന എല്ലാ വിഭാഗം ജനങ്ങൾക്കും പ്രവേശനം നൽകുന്ന കെട്ടിടങ്ങൾ.

പൊതുജനങ്ങൾക്ക് പ്രവേശിക്കാവുന്ന ഗ്രന്ഥശാലകളും വായനശാലകളും കളിസ്ഥലങ്ങളും

പ്രാചീന സ്മാരകങ്ങൾ സംരക്ഷിക്കുന്നത് സംബന്ധിച്ച് തൽസമയം നിലവിലിരിക്കുന്ന നിയമപ്രകാരം സംരക്ഷിക്കപ്പെട്ടു പോരുന്ന പ്രാചീന സ്മാരകങ്ങളും വാസ ഗൃഹങ്ങൾ ആയോ ആയോ പൊതു ഓഫീസുകൾ ആയോ ഉപയോഗിക്കപ്പെടാത്ത അവയുടെ ഭാഗങ്ങളും

ശവം അടക്കുകയും ദഹിപ്പിക്കുകയും ചെയ്യുന്ന സ്ഥലങ്ങൾ

ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ വക കെട്ടിടങ്ങളും സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് വിട്ടുകൊടുത്ത സ്ഥാപനങ്ങളോട് അനുബന്ധിച്ച് കെട്ടിടങ്ങളും.

ഉടമസ്ഥൻ ദാരിദ്രരേഖയ്ക്ക് താഴെയുള്ള ആളാണെങ്കിൽ അയാൾ സ്വന്തം വാസ ഗൃഹമായി ഉപയോഗിക്കുന്നതും 30 ചതുരശ്ര മീറ്ററിൽ (ഭേദഗതികൾ ബാധകം)  കുറവുള്ളതുമായ കെട്ടിടങ്ങൾ. 

സർക്കാരോ അർദ്ധസർക്കാർ സ്ഥാപനങ്ങളോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ ക്ഷേമപ്രവർത്തനങ്ങളുടെ ഭാഗമായി സൗജന്യമായി നിർമ്മിച്ചു കൊടുത്ത വാസ ഗൃഹങ്ങൾ 

#കെട്ടിടഉടമഎന്തുചെയ്യണം

ഓരോ കെട്ടിടത്തിന്റെയും ഉടമ തന്റെ കെട്ടിടം സംബന്ധിച്ച വിവരങ്ങൾ അടങ്ങിയവ സത്യമാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ വസ്തു നികുതി റിട്ടേൺ മേൽപ്പറഞ്ഞാൽ ഓഫീസിൽ ആവശ്യപ്പെട്ടിരിക്കുന്ന സമയപരിധിക്കകം സമർപ്പിക്കണം.(ചട്ടം 11).

#നികുതിറിട്ടേൺസമർപ്പിച്ചില്ലെങ്കിൽ

കെട്ടിട ഉടമ വസ്തു നികുതി റിട്ടേൺ അനുവദിക്കപ്പെട്ട സമയത്തിനകം സമർപ്പിച്ചില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ 6 മാസത്തിനകം കെട്ടിടം സംബന്ധിച്ച വിവരങ്ങൾ സ്ഥലത്ത് പോയി ശേഖരിക്കേണ്ടതും അപ്രകാരം നിർണയിച്ച വിവരം ഫോം 7 ൽ കെട്ടിട ഉടമയെ അറിയിക്കേണ്ടതുമാണ്. [11(6)]. 
അതിൻറെ അടിസ്ഥാനത്തിൽ വസ്തു നികുതി ഡിമാൻഡ് രജിസ്റ്ററിൽ രേഖപ്പെടുത്തിയ ശേഷം നികുതി ചുമത്തുന്നതിന് സെക്രട്ടറി ഓരോ കെട്ടിട ഉടമയ്ക്കും ഡിമാൻഡ് നോട്ടീസ് നൽകും. 

#പരാതിയുണ്ടെങ്കിൽഎന്ത്ചെയ്യും

ഇപ്രകാരം നികുതി നിർണയിച്ച് കഴിഞ്ഞാൽ കെട്ടിട ഉടമയ്ക്ക് നിർണയത്തിൽ ആക്ഷേപമുണ്ടെങ്കിൽ സെക്രട്ടറിയുടെ ഡിമാൻഡ് നോട്ടീസ് ലഭിച്ച 30 ദിവസത്തിനകം ടൗൺ പഞ്ചായത്തിൻറെയൊ കാര്യത്തിലും മുൻസിപ്പൽ കൗൺസിലിന്റെയൊ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി മുമ്പാകെയും കോർപ്പറേഷന്റെ കാര്യത്തിൽ നികുതി അപ്പീൽ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി മുമ്പാകെയും അപ്പീൽ നൽകണം. അപ്പീൽ ഫയലിൽ  സ്വീകരിക്കണമെങ്കിൽ അത് നൽകപ്പെടുന്ന അർദ്ധവർഷാവസാനം വരെയുള്ള വാർഷിക നികുതി കൊടുക്കണം.

#Kerala Municipality Property Tax service cess and surcharge Rules2011

Wednesday, March 15, 2023

SPECIAL PACKAGE- COASTAL HIGHWAY - REHABILITATION AND RESETTLEMENTതീരദേശ ഹൈവേ - പ്രത്യേക നഷ്ടപരിഹാര പാക്കേജ്

SPECIAL PACKAGE- COASTAL HIGHWAY - REHABILITATION AND RESETTLEMENT
തീരദേശ ഹൈവേ - പ്രത്യേക നഷ്ടപരിഹാര പാക്കേജ് സംബന്ധിച്ച 10.3.2023 ലെ ഉത്തരവാണ് ആദ്യ മൂന്നു ഇമേജ് ഫയലുകൾ. (ശേഷമുള്ളത് സാധാരണഗതിയിൽ 2013ലെ നിയമപ്രകാരം നഷ്ടപരിഹാരം എങ്ങനെ കണക്കാക്കണമെന്നത് സംബന്ധിച്ച ഷെഡ്യൂൾ.)

2013 ലെ നിയമപ്രകാരം ഭൂമി ഏറ്റെടുക്കുമ്പോൾ നഷ്ടപരിഹാരം കൂടാതെ പുനരധിവാസ പാക്കേജ് കൂടി ഉണ്ടാവണം എന്നത് നിർബന്ധമാണ്. പലപ്പോഴും  പുനരധിവാസ പാക്കേജുകൾ ഒരു ഔദാര്യം എന്ന രീതിയിൽ അവതരിപ്പിക്കപ്പെടാറുണ്ട് എങ്കിലും അത് നിയമപ്രകാരം ചെയ്യേണ്ട ഒരു ബാധ്യതയാണെന്ന് പരിശോധനയിൽ വ്യക്തമാകും. 

നിയമത്തിലെ ഒന്നാം ഷെഡ്യൂൾ പ്രകാരം എങ്ങനെയാണ് നഷ്ടപരിഹാരം കണക്കാക്കുന്നത് എന്ന് കാണാവുന്നതാണ്. 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം ഭൂമിക്കും, കെട്ടിടങ്ങളുള്‍പ്പെടെയുള്ള എല്ലാ നിര്‍മിതികള്‍ക്കും, കാര്‍ഷിക വിളകള്‍ക്കും, മരങ്ങള്‍ക്കും പ്രത്യേകമായി വില നിര്‍ണ്ണയം നടത്തി സമശ്വാസപ്രതിഫലവും ചേര്‍ത്ത് ഇരട്ടിതുകയാണ് നഷ്ടപരിഹാരമായി നല്‍കുന്നത്. വിജ്ഞാപന തീയതിക്ക് മൂന്ന് വര്‍ഷം മുമ്പ് വരെ രജിസ്റ്റര്‍ ചെയ്ത എല്ലാ വിലയാധാരങ്ങളും പരിശോധിച്ച് സമാനമായഭൂമികളുടെ ഏറ്റവും മുന്തിയ പകുതി ആധാരങ്ങളിലെ ശരാശരി വിലയാണ് മാര്‍ക്കറ്റ് വിലയായി നിശ്ചയിക്കുന്നത് ഗ്രാമപ്രദേശങ്ങളിൽ 1 മുതൽ 2 വരെ  ഗുണനഘടകവും പട്ടണ പ്രദേശത്ത് 1 ഗുണനഘടകവും 100 ശതമാനം സമാശ്വാസ പ്രതിഫലവും വിജ്ഞാപന തീയതി മുതല്‍ ഭൂമി ഏറ്റെടുക്കുന്ന തീയതി വരെ 12 ശതമാനം നിരക്കില്‍ വര്‍ധനവും  നഷ്ടപരിഹാരമായി ലഭിക്കണം. കെട്ടിടം ഉള്‍പ്പെടെയുള്ള നിര്‍മിതികള്‍ക്ക് നിലവിലെ നിര്‍മാണ ചെലവ് (പൊതുമരാമത്ത് വകുപ്പിന്റെ നിരക്കില്‍) അടിസ്ഥാനമാക്കിയാണ് വിലനിര്‍ണ്ണയം നടത്തിയിട്ടുള്ളത്. കെട്ടിടത്തിന്റെ കാലപഴക്കം പരിഗണിക്കില്ല. വില നിര്‍ണ്ണയത്തില്‍ നിന്നും ആറ് ശതമാനം സാല്‍വേജ് വാല്യൂ കുറച്ചതിന് ശേഷം ലഭിക്കുന്ന തുകയുടെ ഇരട്ടിയാണ് നഷ്ടപരിഹാരമായി നല്‍കുന്നത്. (ദേശീയപാത സ്ഥലമെടുപ്പിന് ഇങ്ങനെയാണ് നഷ്ടപരിഹാരം നൽകിയത്)

ഇത്തരത്തിൽ ലഭിക്കുന്ന നഷ്ടപരിഹാരത്തിന് പുറമേ ഭൂമിയുടെ ഉടമസ്ഥർക്കും അവരെ കൂടാതെ ഭൂമി ഏറ്റെടുക്കൽ കാരണം ജീവിത സാഹചര്യങ്ങൾ നഷ്ടപ്പെടുന്നവർക്കും ഉള്ള പുനരധിവാസ പാക്കേജ് നിയമത്തിലെ രണ്ടാം ഷെഡ്യൂൾ പ്രകാരമാണ്. ഇതിലും പുറമേ മാറ്റി പാർപ്പിക്കുന്ന സാഹചര്യങ്ങളിൽ ഉണ്ടാകേണ്ടതായ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ മൂന്നാം ഷെഡ്യൂളിൽ പറയുന്നു. 

ദേശീയപാതയുടെ സ്ഥലമെടുപ്പ് സംബന്ധിച്ച് നൽകിയ നഷ്ടപരിഹാര പാക്കേജിന്റെ വിശദാംശങ്ങളും തീരദേശ പാതയുടെ നഷ്ടപരിഹാരം സംബന്ധിച്ച പാക്കേജിന്റെ വിശദാംശങ്ങളും താരതമ്യം ചെയ്ത് വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. തൊഴിലും തൊഴിലവസരങ്ങളും കൂടുതലായി നഷ്ടപ്പെടുന്ന സാഹചര്യങ്ങൾ തീരദേശ പാത സ്ഥലമെടുപ്പിൽ ഉണ്ട്. അതുകൊണ്ടുതന്നെ ദേശീയപാതയ്ക്ക് നഷ്ടപരിഹാരം നൽകുന്നതിന് കൈക്കൊണ്ട  നിലപാടുകളിൽ നിന്നും ഒട്ടും കുറയാതെ, കൂടുതൽ പാർശ്വവൽക്കരിക്കപ്പെട്ട് കഴിയുന്ന തീരദേശ ജനത കൂടുതൽ നഷ്ടപരിഹാരം അർഹിക്കുന്നു.

2013ലെ നിയമത്തിൽ വകുപ്പ് 3c(iv) നിർവചനത്തിൽ ജലാശയങ്ങളെ ആശ്രയിച്ച് താമസിക്കുന്നവരും മത്സ്യത്തൊഴിലാളികളും മറ്റും ഉൾപ്പെടുന്നു. വകുപ്പ് 3x(v) നിർവചനത്തിൽ, നേരിട്ട് ഭൂമി നഷ്ടമാകുന്നവരെ കൂടാതെ സ്ഥലം ഏറ്റെടുക്കൽ മൂലം ഉപജീവനം നഷ്ടമാകാൻ സാധ്യത ഉള്ളവരും ഉൾപ്പെടുന്നു.

ഭൂമി ഏറ്റെടുക്കേണ്ടി വരുന്നത് മൂലം മറ്റു സ്ഥലങ്ങളിലേക്ക് മാറേണ്ടി വരുന്നവർക്ക് (displaced families) നിയമത്തിലെ ഷെഡ്യൂൾഡ് മൂന്നിൽ പറയുന്നത് പ്രകാരമുള്ള പുനരനിവാസ സ്ഥല സൗകര്യങ്ങൾ നൽകേണ്ടതുണ്ട്. തീരദേശ ഹൈവേ സംബന്ധിച്ച പാക്കേജിൽ അത് കേവലം 600 സ്ക്വയർ ഫീറ്റ് അല്ലെങ്കിൽ 13 ലക്ഷം രൂപ എന്നതിൽ ഒതുങ്ങുന്നത് എന്തുകൊണ്ട് എന്നും പരിശോധിക്കണം. പകരം സ്ഥലവും ഷെഡ്യൂൾ പറയുന്ന പ്രകാരമുള്ള മറ്റുകാര്യങ്ങളും ലഭിക്കുമ്പോഴാണ് നിയമവ്യവസ്ഥകൾ ഉദ്ദേശിച്ച രീതിയിൽ പൂർണമാകുന്നത്.

THE RIGHT TO FAIR COMPENSATION AND TRANSPARENCY IN LAND 
ACQUISITION, REHABILITATION AND RESETTLEMENT ACT, 2013

Tuesday, February 7, 2023

മുമ്പ് പണികഴിപ്പിച്ച കെട്ടിടത്തിന് ഇപ്പോൾ സെസ്സ് ആവശ്യപ്പെടുന്നു - എന്താ സംഭവം ?

മുമ്പ് പണികഴിപ്പിച്ച കെട്ടിടത്തിന് ഇപ്പോൾ സെസ്സ് ആവശ്യപ്പെടുന്നു - എന്താ സംഭവം ?

വർഷങ്ങൾക്കു മുമ്പ് പണിതീർത്ത വീടിൻറെ മുകൾഭാഗത്ത് രണ്ടുമൂന്നു മുറി അവർ പണിതിരുന്നു. അതും പണി കഴിഞ്ഞിട്ട് ആറ് വർഷമായി. ഈ സമയത്താണ് ഡെപ്യൂട്ടി ലേബർ ഓഫീസിൽ നിന്ന് ഒരു അസ്സെസ്മെന്റ് നോട്ടീസ് വീട്ടിൽ വന്നത്. നേരത്തെ പണിതീർത്ത വീടിന് 24 ലക്ഷം നിർമ്മാണ ചെലവ് വരുമെന്ന് നിശ്ചയിച്ചിരിക്കുന്നു എന്നും അതിൻറെ ഒരു ശതമാനമായ 24000 രൂപ സെസായി നിശ്ചയിച്ചിരിക്കുന്നു എന്നാണ് അറിയിപ്പ്. ഈ സെസ് തുകയുടെ ഒരു ശതമാനം 240 രൂപ സർവീസ് ചാർജ് ഇനത്തിൽ പണമായി നേരിട്ടും ബാക്കി തുക ഡിമാൻഡ് ഡ്രാഫ്റ്റ് ആയി സെക്രട്ടറി ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡ് തിരുവനന്തപുരം എന്ന പേരിൽ ഈ നോട്ടീസ് കൈപ്പറ്റി 20 ദിവസത്തിനകം ലേബർ ഓഫീസിൽ ഹാജരാക്കണം എന്നാണ് നിർദ്ദേശം. ഈ നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ ഇനിയൊരു അറിയിപ്പ് കൂടാതെ നടപടികൾ സ്വീകരിക്കുന്നതാണ്. 

ഇങ്ങനെയൊരു നോട്ടീസ് കിട്ടിയ ഉടനെ അയാൾ മുറ്റത്തിറങ്ങി വീടിൻറെ മുകൾ ഭാഗത്തേക്ക് നോക്കി. ആറുവർഷം മുമ്പ് സ്വന്തം കൈയിലെ പണം മുടക്കി കോൺട്രാക്ടറെ ഏൽപ്പിച്ചു കോൺട്രാക്ടറുടെ പണിക്കാർ പണിത വീട്. ആരൊക്കെയാണ് പണിക്കാർ എന്നുപോലും അയാൾക്കറിയില്ല. കോൺട്രാക്ടർ പറഞ്ഞ പണം കൊടുത്തു. ഇപ്പോൾ ആ പണിക്കാർക്കുള്ള സെസ് താൻ അടയ്ക്കണം എന്ന് പറയുന്നത് എന്ത് ന്യായം -അതായി അയാളുടെ ചിന്ത. കെട്ടിടനികുതിയും മറ്റു നികുതിയും ഒക്കെ കൊടുക്കുന്നതിനു പുറമേ വീണ്ടും എന്തിന് ഇങ്ങനെ ഒരു സെസ് കൊടുക്കണം - ആലോചന മുറുകി. 

കെട്ടിട നിർമ്മാണ, മറ്റു നിർമ്മാണ തൊഴിലാളികളുടെ ക്ഷേമത്തിനായി സംസ്ഥാന സർക്കാർ സ്ഥാപിച്ചിരിക്കുന്ന സംവിധാനമാണ് ബിൽഡിംഗ് ആൻഡ് അദർ വർക്കേഴ്സ് വെൽഫെയർ ബോർഡ്. ഇതിനായി പ്രത്യേകം ഉണ്ടാക്കിയിട്ടുള്ള ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫയർ സെസ് നിയമം 1996 പ്രകാരം ചുരുങ്ങിയത് ഒരു ശതമാനവും പരമാവധി രണ്ട് ശതമാനവും എന്ന നിരക്കിൽ കെട്ടിടത്തിന്റെയോ മറ്റ് നിർമ്മാണ പ്രവർത്തനങ്ങളുടെയോ തൊഴിലുടമ സെസ് നൽകണം. തദ്ദേശ ഭരണകൂടങ്ങളാണ് അത് പിരിച്ചു നൽകേണ്ടത്. 

ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫയർ സെസ് നിയമപ്രകാരം  ഓരോ തൊഴിലുടമയും (return) കണക്ക് നൽകണം. അത്തരത്തിൽ സെസ് നൽകാൻ ബാധ്യതപ്പെട്ട തൊഴിലുടമ കണക്ക് നൽകിയില്ലെങ്കിൽ ബന്ധപ്പെട്ട അധികാരിക്ക് നോട്ടീസ് നൽകി നിശ്ചിത സമയത്തിനുള്ളിൽ കണക്ക് സമർപ്പിക്കാൻ ആവശ്യപ്പെടാം.  അങ്ങനെ ലഭിക്കുന്ന കണക്കിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥന് അന്വേഷണം നടത്തി തുക നിശ്ചയിക്കാം. കണക്ക് നൽകാത്ത സാഹചര്യങ്ങളിലും അന്വേഷണം നടത്തി ഉദ്യോഗസ്ഥന് തുക നിശ്ചയിക്കാം. ഇക്കാര്യങ്ങൾക്കുവേണ്ടി ചുമതലപ്പെട്ട ഉദ്യോഗസ്ഥന് അന്വേഷണം നടത്തുന്നതിനായി ന്യായമായ സമയത്തും സ്ഥലത്തും എവിടെയും കയറിച്ചെല്ലുന്നതിന് അധികാരം ഉണ്ട്.

സെസ് ആവശ്യപ്പെട്ട് നോട്ടീസിൽ പറഞ്ഞിരിക്കുന്ന നിശ്ചിത തീയതിക്കുള്ളിൽ പണം അടച്ചില്ലെങ്കിൽ രണ്ടു ശതമാനം പലിശ വീതം ഓരോ മാസവും തുക വർദ്ധിക്കും. കൂടാതെ സെസ് തുകയിൽ അധികമാകാത്ത തുക പിഴയായും ഈടാക്കാം. എന്നാൽ അത്തരത്തിൽ പിഴ ഈടാക്കുന്നതിന് മുമ്പ് തൊഴിലുടമയെ കേൾക്കുന്നതിന് അവസരം ഉണ്ടാകണം, മതിയായ കാരണങ്ങൾ ഉള്ളതുകൊണ്ടാണ് അടക്കാതിരുന്നത് എന്ന് ബോധ്യപ്പെട്ടാൽ പിഴ ഒഴിവാക്കണം. നിശ്ചയിച്ച തുക അടച്ചില്ലെങ്കിൽ റവന്യൂ റിക്കവറി നടപടികൾ നേരിടേണ്ടി വരും. അപ്പീൽ നടപടികൾ ഉണ്ട്, അപ്പീൽ തീരുമാനം അന്തിമമായിരിക്കും, കോടതികളിൽ ചോദ്യം ചെയ്യപ്പെടാൻ ആവില്ല എന്നാണ് വകുപ്പ് 11ൽ പറയുന്നത്. 

മനപ്പൂർവ്വം തെറ്റായ രീതിയിൽ കണക്ക് സമർപ്പിക്കുന്നത് കുറ്റകരമാണ്- ആറുമാസം തടവോ 1000 രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കാം. നിയമ പ്രകാരം തുക അടക്കേണ്ടയാൾ അത് അടക്കാതിരുന്നാലും മേൽപ്പറഞ്ഞ ശിക്ഷ നേരിടേണ്ടി വരും. (വകുപ്പ് 12).

Wednesday, January 25, 2023

establishments bound to provide the details of their employees to District Employment Officer ?

Are all private establishments bound to provide the details of their employees to District Employment Officer ?



 A reputed private institution received a letter from District Employment officer, directing to submit the details of number of employees in the establishment. This discussion is on the question, whether such a direction is on the basis of any statutory back up.

 The direction from the District Employment officer to produce the details of employee seems to be strange; but in fact, it is duly on the basis of statutory provisions. The information is collected from all establishments in Public Sector and those employing 25 or more persons in the Private Sector under the provisions of the Employment Exchanges (Compulsory Notification of Vacancies)Act, 1959 which has made it obligatory on them to render to the local Employment Exchange employment and Occupational returns prescribed under the Employment Exchanges ( Compulsory Notification of Vacancies) Rules, 1960. The State Employment Market Information ( SEMI Unit ) set up at each State headquarters are responsible for the development of the programme in the State.

 EMI Units are functioning in all the 14 District Employment Exchanges The main objective of the programme is to collect on a regular and continuous basis, the information regarding Periodic changes in the level of Employment; Occupational, Educational, Industrial and Sectoral composition of employment; Shortages and surplus in manpower etc.

THE EMPLOYMENT EXCHANGES (COMPULSORY NOTIFICATION OF VACANCIES) ACT, 1959

The intention of this legislation itself is to provide the compulsory notification of vacancies to the Employment Exchanges. The section 4 of the Act stipulates that, the employer in every establishment in public sector in that State or area shall, before filling up any vacancy in any employment in that establishment, notify that vacancy to such employment exchanges as may be prescribed. It is also mentioned that, Nothing above said shall be deemed to impose any obligation upon any employer to recruit any person through the employment exchange to fill any vacancy merely because that vacancy has been notified under any of those sub- sections. The details of employees in Private Establishments are also to be submitted. The private establishment, where ordinarily twenty- five or more persons are employed to work for remuneration will only be answerable under this statute.

Right of access to Officers

Such officer of Government as may be prescribed in this behalf, or any person authorised by him in writing, shall have access to any relevant record or document in the possession of any employer required to furnish any information or returns under section 5 and may enter at any reasonable time any premises where he believes such record or document to be and inspect or take copies of relevant records or documents or ask any question necessary for obtaining any information required under that section.

Penalties

If any employer fails to notify to the employment exchanges prescribed for the purpose any vacancy in contravention of the provisions, shall be punishable for the first offence with fine which may extend to five hundred rupees and for every subsequent offence with fine which may extend to one thousand rupees.

If any person required to furnish any information or return, (i) refuses or neglects to furnish such information or return, or (ii) furnishes or causes to be furnished any information or return which he knows to be false, or (iii) refuses to answer, or gives a false answer to, any question necessary for obtaining any information required to be furnished under section 5 of the Act, OR impedes the right of access to relevant records or documents or the right of entry conferred he shall be punishable for the first offence with fine which may extend to two hundred and fifty rupees and for every subsequent offence with fine which may extend to five hundred rupees.

Prosecution proceedings

Cognizance of offences- No prosecution for an offence under this Act shall be instituted except by, or with the sanction of, such officer of Government as may be prescribed in this behalf or any person authorised by that officer in writing.

It is relevant to note that though details of employees are to be submitted, it does not give any right to the employment authorities to make any appointment, especially in private sector. The employee can even add in his report that, no action need to be taken on the vacancies reported.

കാത്തിരുപ്പിനു കണക്കുപറയാത്തവര്‍...(തീരനിയന്ത്രണവിജ്ഞാപനം:വൈകുന്ന പ്ളാന്‍ )

 കാത്തിരുപ്പിനു കണക്കുപറയാത്തവര്‍...

അഡ്വ. ഷെറി ജെ തോമസ് sherryjthomas@gmail.com  

വൈപ്പിന്‍ പെരുമ്പിള്ളിയില്‍ നിന്ന് സുഹൃത്തു വിളിച്ച്ത് ഒരു സംശയദുരീകരണത്തിനാണ്. തീരനിയന്ത്രണവിജ്ഞാപന പ്രകാരം കായലില്‍ നിന്ന് എത്ര മീറ്റര്‍ അകലത്തില്‍ തദ്ദേശവാസിക്ക് വീടുവയ്ക്കാം ? 100 മീറ്റര്‍ വിടണമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധം പറയുന്നുവെന്നതാണ് വിളിക്കാനുള്ള കാരണം. 

തീരനിയന്ത്രണവിജ്ഞാപനത്തില്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് സി ആര്‍ ഇസഡ് 3 ഗണത്തിലാണ്. എന്നാല്‍ 2011 ലെ വിജ്ഞാപനത്തില്‍ കേരളത്തിലെ ഉള്‍പ്പെടെയുള്ള ഉള്‍നാടന്‍ ദീപുകള്‍ക്കായി 50 മീറ്റര്‍ എന്ന വികസന നിരോധന സോണ്‍ പരിധി കണക്കാക്കി സി ആര്‍ ഇസഡ് 5 എന്ന ഗണം കൂടി പറയുന്നുണ്ട്. (2019 ജനുവരിയില്‍ പുതിയ വിജ്ഞാപനം വന്നതില്‍ ഉള്‍നാടന്‍ ദ്വീപുകള്‍ക്ക് 20 മീറ്റര്‍ എന്ന പരിധി വന്നതും എല്ലായിടത്തുമായി 50 മീറ്റര്‍ എന്ന പരിധി വന്നതും നിലനില്‍ക്കെത്തന്നെയാണ് 2011 വിജ്ഞാപനം കണക്കാക്കി 2023 ജനുവരിയില്‍ മറുപടി പറയേണ്ടിവരുന്നത്; കാരണം പുതിയ വിജ്ഞാപനത്തിന്‍റെ പ്ളാന്‍ ഇപ്പോഴും വന്നിട്ടില്ലയെന്നതു തന്നെ കാരണം). വൈപ്പിനിലെ പെരുമ്പിള്ളി പ്രദേശം ഉള്‍നാടന്‍ ദ്വീപ് എന്ന് പറയാമെങ്കില്‍ അവിടെ 50 മീറ്റര്‍ പരിധിക്കുപുറത്ത തദ്ദേശവാസികള്‍ക്ക് വീടുപണിയാന്‍ സി ആര്‍ ഇസഡ് വിജ്ഞാപനം തടസ്സമല്ല. പക്ഷെ വൈപ്പിനിലെ ഈ ദ്വീപ് സി ആര്‍ ഇസഡ് 5 എന്ന ഗണത്തില്‍ ഉള്‍പ്പെടുന്നുവെന്ന് ബന്ധപ്പെട്ട അധികാരികള്‍ കൂടി സമ്മതിക്കണം - അഥവാ തിരിച്ചറിയണം. 

എന്തുകൊണ്ടിങ്ങനെയൊരു വിജ്ഞാപനം 

പരിസ്ഥിതി നിയമത്തിന്‍റെ ഭാഗമായിട്ടാണ് രാജ്യത്ത് തീരം സംരക്ഷിക്കുന്നതിനും, തീരത്ത് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനും വിജ്ഞാപനത്തിന്‍റെ രൂപത്തില്‍ നിയന്ത്രണങ്ങള്‍ വന്നത്. 1991-ല്‍ ആദ്യത്തെ തീരനിയന്ത്രണവിജ്ഞാപനം പുറത്തിറങ്ങി.   തീരപ്രദേശത്തുനിന്ന് നിശ്ചിത അകലത്തില്‍  നിര്‍മ്മാണങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്  നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും, തീരം സംരക്ഷിക്കുന്നതിനും തീരവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് തീരനിയന്ത്രണവിജ്ഞാപനം നിലവില്‍ വന്നത്.  വിജ്ഞാപനത്തിന്‍റെ തുടക്കത്തില്‍ തന്നെ എടുത്തുപറയുന്ന കാര്യങ്ങളാണ് മത്സ്യത്തൊഴിലാളി സമൂഹങ്ങളുടേയും, തീരത്തുള്ള തദ്ദേശവാസികളുടേയും, ജീവിതസുരക്ഷ. തീരത്തിന്‍റെ സുസ്ഥിര സുരക്ഷ ലക്ഷ്യമാക്കിയും,  ശാസ്ത്രീയ രീതിയിലുള്ള വികസനങ്ങള്‍ ഉണ്ടാകണം എന്ന ധാരണയിലും,  സമുദ്രജലനിരപ്പ് ഉയരുന്നതും, ആഗോള താപനം മുതലായ  പ്രതിസന്ധികളും, മറ്റു പരിസ്ഥിതി  ആഘാതങ്ങളും ഉണ്ടാക്കുന്ന അപകടങ്ങളില്‍ നിന്നും തീരം സംരക്ഷിക്കപ്പെടണം  എന്ന ഉദ്ദേശത്തിലുമാണ് തീരനിയന്ത്രണവിജ്ഞാപനം രൂപം കൊണ്ടത്.  

മൂന്ന് വിജ്ഞാപനങ്ങള്‍ 

1991-ല്‍- പുറത്തിറക്കിയ തീരനിയന്ത്രണവിജ്ഞാപനത്തിനുശേഷം 2011-ലും  2019-ലും  വിജ്ഞാപനങ്ങള്‍ പുറത്തിറക്കി.  ഏറ്റവും ഒടുവിലായി പുറത്തിറക്കിയ 2019 -ലെ വിജ്ഞാപനം ഔദ്ദ്യോഗികമായി പ്രസിദ്ധീകരിച്ചത് 18-1-2019 - ല്‍ ആണെങ്കിലും, ഇപ്പോഴും അത് കേരളത്തില്‍ നടപ്പിലായിട്ടില്ല.  അതുകൊണ്ടുതന്നെ നിലവില്‍ കേരളത്തില്‍ നിലനില്ക്കുന്നത് 2011-ലെ വിജ്ഞാപനപ്രകാരമുള്ള നിയന്ത്രണങ്ങളാണ്.  

പുതിയ വിജ്ഞാപനം നടപ്പിലാകണമെങ്കില്‍ വിജ്ഞാപനത്തിന്‍റെ  നിര്‍ദ്ദേശങ്ങള്‍ പ്രകാരമുള്ള  (സി.ഇസഡ്.എം.പി.)  കോസ്റ്റല്‍ സോണ്‍ മാനേജ്മെന്‍റ് പ്ലാന്‍  (തീരമേഖല പരിപാലന പദ്ധതി) നടപ്പില്‍ വരണം.  അതുസംബന്ധിച്ച് പൊതു ഹിയറിംഗ് ഉള്‍പ്പെടെയുള്ള  കടമ്പകള്‍ കടന്നുവേണം അന്തിമ പ്ലാന്‍ പ്രസിദ്ധീകരിക്കാന്‍.  കേരളത്തിന്‍റെ സി.ഇസഡ്.എം.പി. ഇനിയും പൂര്‍ത്തിയാകാത്തതാണ് ഇപ്പോഴും പുതിയ വിജ്ഞാപനം നടപ്പിലാകാത്തതിനു കാരണം. 2022 ഏപ്രില്‍ മാസത്തിനള്ളില്‍ പ്ളാനുകള്‍ പൂര്‍ത്തിയായിരക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവുള്ളതാണ്. 2023 ജനുവരിയില്‍ കരട് പ്ളാന്‍ പ്രസിദ്ധീകരിക്കുമെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ സബ്മിഷനു മറുപടയിയായി പറഞ്ഞതുമാണ്.  

നിലവിലെ നിയന്ത്രണങ്ങള്‍ എന്താണ്?

2011-ലെ വിജ്ഞാപനക്രാരം  മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ പ്രദേശങ്ങളെ  പൊതുവെ സി.ആര്‍.ഇസഡ് 2-ലും, പഞ്ചായത്ത് പ്രദേശങ്ങളെ സി.ആര്‍. ഇസഡ് 3-ലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.  അതുകൂടാതെ തന്നെ, ദ്വീപ് പ്രദേശങ്ങള്‍ക്കായി സി.ആര്‍.ഇസഡ് 5 എന്ന ഗണത്തിലും, പ്രത്യേക പരിഗണന നല്കിയിട്ടുണ്ട്.  സി.ആര്‍.ഇസഡ് 1, - പരിസ്ഥിതി ലോല പ്രദേശങ്ങളാണ്.  സി.ആര്‍. ഇസഡ് -2 വികസിതപ്രദേശങ്ങളും, സി.ആര്‍.ഇസഡ് 3- വികസിതം അല്ലാത്തതും അതേസമയം ജനവാസമുള്ള  പഞ്ചായത്ത് പ്രദേശങ്ങളുമാണ്.  സി.ആര്‍.ഇസഡ് 4- വേലിയിറക്കരേഖയില്‍ നിന്നും 12 നോട്ടിക്കല്‍ മൈല്‍ കടലിലേക്ക്  ഉള്ള  സ്ഥലം ഉള്‍പ്പെടെയുള്ളതാണ്. സി.ആര്‍.ഇസഡ് 5 ല്‍- ഗ്രേറ്റര്‍ മുംബൈയിലെ മുനിസിപ്പല്‍ പ്രദേശങ്ങളും, കേരളത്തിലെ കായല്‍ പ്രദേശങ്ങളിലെ ദ്വീപുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളും, ഗോവയിലെ സി.ആര്‍.ഇസഡ്  പ്രദേശങ്ങളുമാണ് ഉള്‍പ്പെടുന്നത്.  

എന്തൊക്കെയാണ് നിലവിലെ നിയന്ത്രണങ്ങള്‍ ? (2011 വിജ്ഞാപനം)

സി;ആര്‍.ഇസഡ്  1-ല്‍ താരതമ്യേന നിര്‍മ്മാങ്ങള്‍ അനുവദനീയമല്ല.  അതേസമയം, ആണവ ഊര്‍ജ്ജം സംബന്ധിച്ച കാര്യങ്ങള്‍ക്കും, പൈപ്പ് ലൈന്‍,  ഡിസ്പെന്‍സറികള്‍, സ്ക്കൂളുകള്‍, കമ്മ്യൂണിറ്റി ശൗച്യാലയങ്ങള്‍, റോഡുകള്‍, ജെട്ടികള്‍, റെഡയിനേജ് സംവിധാനങ്ങള്‍ മുതലായവയും സി.ആര്‍.ഇസഡ് 1-ല്‍ നിയന്ത്രണങ്ങളോടുകൂടി അനുവദനീയമാണ്. 

  സി.ആര്‍.ഇസഡ് 2  പ്രദേശത്ത് അംഗീകൃത നമ്പറിട്ട ബില്‍ഡിംഗുകളുടെയോ, നിലവിലുള്ള റോഡിന്‍റെയോ, കരഭാഗത്തേക്ക് നിര്‍മ്മാണങ്ങള്‍ അനുവദനീയമാണ്.  അത്തരത്തില്‍ അനുവദിക്കുന്നതുതന്നെ പ്രാദേശീക ടൗണ്‍പ്ലാനിംഗ് നിയമങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും.  പുതിയ റോഡുകള്‍ കടലിന് അഭിമുഖമായി നിര്‍മ്മിച്ചതിന് ഈ ഒരു ഗുണം ലഭിക്കുകയുമില്ല.  

സി.;ആര്‍.ഇസഡ് 3:- വേലിയേറ്റ രേഖയില്‍ നിന്ന് 200 മീറ്റര്‍ പരിധിയാണ് കടലിനെ സംബന്ധിച്ച്  നിര്‍മ്മാണ നിരോധന മേഖല.  വേലിയേറ്റം ബാധിക്കുന്ന മറ്റ് ജലാശയങ്ങളില്‍ നിന്ന് 100 മീറ്ററുമാണ് നിരോധിത മേഖല.  യാതൊരു തരത്തിലുള്ള നിര്‍മ്മാണങ്ങളും, ഈ പ്രദേശത്ത് അനുവദനീയമല്ല. അതേസമയം, നിലവിലുള്ള അംഗീകൃതകെട്ടിടങ്ങളുടെ പ്ലിന്ത് ഏരിയ വര്‍ദ്ധിപ്പിക്കാതെ  പുനര്‍ നിര്‍മ്മാണം നടത്തുവാന്‍ അനുവദിക്കും.  കടലില്‍ നിന്ന് 100 മീറ്ററിനും, 200 മീറ്ററിനും, ഇടയ്ക്കുള്ള പ്രദേശത്ത് തദ്ദേശവാസികളുടെയും, മത്സ്യത്തൊഴിലാളികളുടെയും, വീടുകള്‍ നിര്‍മ്മിക്കുന്നതിനും, പുനര്‍ നിര്‍മ്മിക്കുന്നതിനും, അനുവാദം ലഭിക്കും-  പക്ഷേ അങ്ങനെ ലഭിക്കണമെങ്കില്‍ മതിയായ ദുരന്തനിവാരണ സംവിധാനങ്ങളോടുകൂടിയതും  ശുചിത്വ സംവിധാനങ്ങളോടു കൂടിയതുമായ  സമഗ്ര പദ്ധതി സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കേണ്ടതുണ്ട്.  നിലവില്‍ കേരളത്തില്‍ അത്തരത്തിലൊരു പദ്ധതിയില്ല.  

അതേസമയം, സി.ആര്‍.ഇസഡ് 3 പ്രദേശത്തും, കൃഷി ആവശ്യങ്ങള്‍ക്കായുള്ളതും, ആണവ ഉര്‍ജ്ജങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍, പെട്രോളിയം ഉല്പന്നങ്ങള്‍ ശേഖരിക്കുന്നതിന് ഡിസ്പെന്‍സറികള്‍, സ്ക്കൂളുകള്‍ ശൗചാല്യയങ്ങള്‍, സെമിത്തേരികള്‍ മുതലായവ ഓരോ സാഹചര്യങ്ങളും അനുസരിച്ച് പ്രാദേശിക കോസ്റ്റല്‍ സോണ്‍ മാനേജുമെന്‍റ് അധികാരികള്‍ക്ക് അനുമതി നല്കാം.  പ്രാദേശീക മത്സ്യത്തൊഴിലാളി സമൂഹത്തിന് ആവശ്യമായ  മീന്‍ ഉണക്കുന്നതിനുള്ള യാര്‍ഡുകള്‍, ലേലഹാളുകള്‍, വലയുണ്ടാക്കുന്ന യാര്‍ഡുകള്‍, ബോട്ട് ഉണ്ടാക്കുന്ന യാര്‍ഡുകള്‍ ഐസ് പ്ളാന്‍റുകള്‍, മത്സ്യങ്ങള്‍ ശുചിയാക്കുന്ന സംവിധാനങ്ങള്‍  എന്നിവയ്ക്കെക്കല്ലാം നിയന്ത്രിതമായ രീതിയില്‍ അനുവാദം ലഭിക്കാം.  200 മീറ്റര്‍ മുതല്‍ 500 മീറ്റര്‍ വരെയുള്ള പ്രദേശത്ത്  ബീച്ച് റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, എന്നിവ നിബന്ധനകള്‍ക്കു വിധേയമായി  അനുവദിക്കും.  തദ്ദേശവാസികളുടെ നിര്‍മ്മാണവും, പുനര്‍ നിര്‍മ്മാണവും  ഈ പ്രദേശത്ത് അനുവദിക്കും.

  സി.ആര്‍.ഇസഡ് 5: - കേരളം (2011 വിജ്ഞാപനം)

കേരളത്തിന്‍റെ സി.ആര്‍.ഇസഡ് പ്രദേശം, ദ്വീപുകളെ സംബന്ധിച്ച,്  ഉള്‍നാടന്‍ ജലാശയങ്ങളെ സംബന്ധിച്ച് വേലിയേറ്റ രേഖയില്‍ നിന്ന് 50 മീറ്റര്‍ പ്രദേശമായിരിക്കും.  ഈ 50 മീറ്ററിനുള്ളില്‍ നിലവിലുള്ള വീടുകള്‍ പുതുക്കി പണിയാം.  അതേസമയം പുതിയ നിര്‍മ്മാണങ്ങള്‍ അനുവദനീയമല്ല.  50 മീറ്ററിന് അപ്പുറത്തുള്ള  കരഭാഗത്തേക്ക് തദ്ദേശഭരണകൂടങ്ങളുടെ മുന്‍കൂര്‍ അനുമതിയോടുകൂടി തദ്ദേശവാസികളുടെ ഭവനങ്ങള്‍ക്ക് നിര്‍മ്മാണത്തിനുള്ള അനുവാദം ലഭിക്കും. 

 2019 ലെ വിജ്ഞാപനത്തിന് എന്താണ് പ്രത്യേകത ? 

  നിലവിലുള്ള വിജ്ഞാപനങ്ങളുടെ അപാകതകള്‍ സംബന്ധിച്ച്  നിരവധി പഠനങ്ങള്‍ നടത്തുകയും, പൊതുജനങ്ങളില്‍ നിന്ന് വിവരശേഖരണം  നടത്തുകയും, ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ ശൈലേഷ് നായക്ക്  കമ്മറ്റിശുപാര്‍ശകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് 2019 ലെ വിജ്ഞാപനം പുറത്തിറക്കിയത്. അതുപ്രകാരം എടുത്തുപറയാവുന്ന പ്രത്യേകതകള്‍ - ഉള്‍നാടന്‍ ജലാശയങ്ങള്‍ക്ക് സമീപമുള്ള ദ്വീപുകള്‍ക്ക് 20 മീറ്ററാണ് സി.ആര്‍.ഇസഡ് പ്രദേശമായി പറയുന്നത്.  അതുകൂടാതെ, സി.ആര്‍.ഇസഡ് 3 പ്രദേശത്തില്‍, തദ്ദേശവാസികളുടെ ഭവന നിര്‍മ്മാണങ്ങള്‍ക്കുള്ള സാദ്ധ്യതയും, പുതിയ വിജ്ഞാപനത്തില്‍ ഉണ്ട്.  സി.ആര്‍.ഇസഡ് 2 പ്രദേശത്തിലാകട്ടെ  താമസ ആവശ്യത്തിനുള്ള കെട്ടിടങ്ങളും, ഓഫീസുകള്‍ക്കുമാണ് നിര്‍മ്മാണത്തിന് അനുവദിക്കുന്ന പട്ടികയില്‍ ഉള്‍പ്പെടുന്നത്.  

2019 വിജ്ഞാപനത്തിന്‍റെ  കൂടുതല്‍ പ്രത്യേകതകള്‍ എന്ത് ?

2019-ലെ വിജ്ഞാപനത്തില്‍ സി.ആര്‍.ഇസഡ് -1 പ്രദേശത്തെ പൊതുവെ പരിസ്ഥിതി ലോലപ്രദേശമായി തന്നെയാണ് കണക്കാക്കിയിരിക്കുന്നത്.  ഒന്ന് എ എന്നും, ഒന്ന് ബി എന്നും തരം തിരിച്ചിട്ടുണ്ട് .  സി.ആര്‍.ഇസഡ് 2 പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നത് മുനിസിപ്പല്‍ പ്രദേശങ്ങളിലുള്ള സ്ഥലങ്ങളോ, അല്ലെങ്കില്‍ നിയമപ്രകാരം വികസിത കേന്ദ്രങ്ങളായിട്ടുള്ളവയോ, ആണ്.  വികസിതകേന്ദ്രങ്ങളായതുകൊണ്ടുമാത്രമായില്ല, നിലവിലുള്ള പ്ലോട്ടുകളുടെ 50 % പ്ലോട്ടുകളില്‍ നിര്‍മ്മാണങ്ങള്‍ നടന്നിട്ടുണ്ടാകണം.  കൂടാതെ, റോഡ്, ഡ്രെയിനേജ് സംവിധാനങ്ങളും ഉണ്ടാകണം.  

സി.ആര്‍.ഇസഡ് 3 പ്രദേശങ്ങളെ സി.ആര്‍.ഇസഡ് 3 എ എന്നും, 3 ബി എന്നും, രണ്ടായി തിരിച്ചിട്ടുണ്ട്.  സി.ആര്‍.ഇസഡ് 3 എ മേഖല നിശ്ചയിക്കുന്നത് ഒരു സ്ക്വയര്‍ കിലോമീറ്ററില്‍ 2161 ജനസംഖ്യ ഉള്ള പ്രദേശങ്ങളെയാണ് (2011 ലെ സെന്‍സെസ് പ്രകാരം). സി. ആര്‍. ഇസഡ് 3 എ യില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ക്ക്  കടലിലെ വേലിയേറ്റ പരിധിയില്‍ നിന്ന് 50 മീറ്ററാണ്  നിര്‍മ്മാണ നിരോധിത (വികസന നിരോധിത) മേഖല.  ജനസംഖ്യ കുറവുള്ള  3 ബി മേഖലകളില്‍  200 മീറ്റര്‍ നിര്‍മ്മാണ നിരോധനം എന്നുള്ളത് തുടരും.  സി.ആര്‍.ഇസഡ് 3 ബി എന്നതില്‍ പറയുന്നത് പഞ്ചായത്ത് പ്രദേശങ്ങളില്‍  സ്ക്വയര്‍ കിലോമീറ്ററില്‍ 2161 ജനസംഖ്യ ഇല്ലാത്ത പ്രദേശങ്ങളാണ്.  ഇവിടങ്ങളില്‍ കടലില്‍ നിന്ന് 200 മീറ്റര്‍ ആയിരിക്കും വികസിത നിരോധിത മേഖല.  അതേസമയം, മറ്റു ജലാശയങ്ങളില്‍ നിന്നാണെങ്കില്‍ വേലിയേറ്റ രേഖയില്‍ നിന്ന് 50 മീറ്റര്‍ ആയിരിക്കും വികസിത നിരോധിത മേഖല.  

ഉള്‍നാടന്‍ ദ്വീപുകള്‍ക്കും, ജലാശയങ്ങള്‍ക്കും സമീപം  ഉള്ള തീരനിയന്ത്രണ വിജ്ഞാപനമേഖല 20 മീറ്റര്‍ ആയിട്ടാണ് നിജപ്പെടുത്തിരിക്കുന്നത്.   ഇവിടങ്ങളില്‍ 20 മീറ്ററുകള്‍ക്കുള്ളില്‍ തദ്ദേശവാസികളുടെ ഭവനങ്ങള്‍ പുനര്‍ നിര്‍മ്മിക്കുകയോ, നന്നാക്കുകയോ ചെയ്യാം.  

എന്താണ് 2019-ലെ വിജ്ഞാപനം കൂടുതലായി നല്കുന്ന ഗുണം ?

2019- ലെ വിജ്ഞാപനം 2011 -ലെ വിജ്ഞാപനത്തെ അപേക്ഷിച്ച് തദ്ദേശവാസികളുടെ ഭവന നിര്‍മ്മാണത്തിന് അനുകൂലമായ സാദ്ധ്യത നല്കുന്നുണ്ട്.  2011-ലെ വിജ്ഞാപനത്തില്‍ നിലവിലുള്ള അതേ പ്ലിന്ത് ഏരിയ മാത്രമാണ് പുനര്‍നിര്‍മ്മാണം അനുവദിച്ചിട്ടുള്ളതെങ്കില്‍ പുതിയ വിജ്ഞാപനത്തില്‍ തദ്ദേശവാസികളെ സംബന്ധിച്ചിടത്തോളം നിര്‍മ്മാണത്തിനും, പുനര്‍ നിര്‍മ്മാണത്തിനും, അനുവാദം നല്കുന്നുണ്ട്.  പക്ഷേ, ആവശ്യമായ ദുരന്തനിവാരണ സംവിധാനങ്ങളും, സാനിറ്റേഷന്‍ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടാകണമെന്നു മാത്രം.   ജൂലൈ 2021 ല്‍ പുറത്തുവന്നിട്ടുള്ള  ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തെ തുടര്‍ന്നുള്ള ഇന്‍റഗ്രേറ്റഡ് ഫീഷറീസ് ഡെവലപ്മെന്‍റ പ്ളാനില്‍ തദ്ദേശവാസികളുടെ ഭവന നിര്‍മ്മാണം നി.ആര്‍.ഇസഡ് മേഖലയിലും സാദ്ധ്യമാക്കുന്നതിന് സംസ്ഥാനതലത്തില്‍ പ്ലാന്‍ തയ്യാറാക്കുമ്പോള്‍ ചെയ്യേണ്ടതായ കാര്യങ്ങളെപ്പറ്റി പ്രത്യേകം എടുത്തു പറയുന്നുണ്ട്.  അതേസമയം, 2021 ആദ്യപകുതിയില്‍ തദ്ദേശഭരണകൂടങ്ങളുടെ ചര്‍ച്ചയ്ക്കായി പുറത്തിറക്കിയ കരട് പ്ളാനില്‍ ടൂറിസം സംബന്ധിച്ച കാര്യങ്ങള്‍ക്കാണ് പ്രാമുഖ്യം നല്കിയിരുന്നത്. 2019 വിജ്ഞാപനത്തിന്‍റെ ടൂറിസം സാധ്യതകള്‍ പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തുന്നതിനായി പ്രത്യേക ഏജന്‍സിയെത്തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനയി ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ തദ്ദേശവാസികളുടെ ഭവന നിര്‍മ്മാണ സാധ്യതകള്‍ പുതിയ വിജ്ഞപനപ്രകാരം എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിനെ സംബന്ധിച്ചിടത്തോളമുള്ള കാര്യങ്ങള്‍ക്ക് പ്രത്യേക പദ്ധതികള്‍ അന്ന് പുറത്തിറക്കിയ കരടില്‍ കണ്ടില്ല. മാത്രമല്ല, ഉള്‍നാടന്‍ ദ്വീപകുകള്‍ക്കായി കുറച്ചു നിശ്ചയിച്ച 20 മീറ്റര്‍ പരിധി മാപ്പില്‍ ഉണ്ടെങ്കിലും അതിനായുള്ള ഐലന്‍റ് മാനേജുമെന്‍റ് പ്ളാന്‍ ഉണ്ടാകണം, അതുകൂടി പുതിയ പ്ളാനിനൊപ്പം വരേണ്ടതുണ്ട്. 

2019 - കരട് പ്ളാനിനായുള്ള കാത്തിരുപ്പ് 

പ്രദേശവാസികളുടെ ഭവനനിര്‍മ്മാണം സാധ്യമാകണം എന്ന വിഷയം പൊതുവേ എല്ലാവരും ഉന്നയിക്കുന്നതാണെങ്കിലും കേന്ദ്ര വിജ്ഞാപനം ആയതിനാല്‍ അക്കാര്യത്തില്‍ ഘടനാപരമായ ഭേദഗതികള്‍ വരുത്താന്‍ പ്ളാനില്‍ അവസരമില്ല. എന്നിരുന്നാലും തദ്ദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും ഭവനനിര്‍മ്മാണം സാധ്യമാക്കുന്നതിന് വിജ്ഞാപനത്തില്‍ തന്നെ പല നിര്‍ദ്ദേശങ്ങളും പറയുന്നു.. അത് ഫലപ്രദമായി ഉപയോഗിക്കുന്ന തരത്തിലുള്ള CZMP തയ്യാറാക്കുന്നതിന് ശരിയായ ഇടപെടലുകള്‍ ഉണ്ടാകണം. നിവേദനങ്ങളുടെ അടിസ്ഥാനത്തില്‍ മൊത്തം ജനസംഖ്യയുടെ കണക്ക് നോക്കി CRZ III A/B വിഭാഗത്തെ തരംതിരിക്കുന്നതിന് പകരം കര ഭൂമിയുടെ അടിസ്ഥാനത്തില്‍ ജനസംഖ്യ കണക്കിലാക്കണം എന്ന ശുപാര്‍ശയും നിലവിലുണ്ട്.  

ഉള്‍നാടന്‍ (ബാക്ക് വാട്ടര്‍) ദ്വീപുകളെ കണക്കാക്കിയിരിക്കുന്നത് ഓരോ ചെറിയ ദീപിന്‍റെയും വിവരങ്ങള്‍ രേഖപ്പെടുത്തിയാണ്. നിലവില്‍ ദ്വീപ് എന്ന ഗണത്തില്‍പ്പെടുത്തി 50 മീറ്റര്‍ നിയന്ത്രണ പരിധി ഉള്ള പ്രദേശങ്ങളെല്ലാം തന്നെ പുതിയ വിജ്ഞാപനത്തിലെ 20 മീറ്റര്‍ എന്ന പരിധിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാനാകണം. അതിനായി ഐലന്‍റ് മാനേജ്മെന്‍റ് പ്ളാന്‍ തയ്യാറാക്കേണ്ടിവരും. 

 പൊക്കാളി പാടങ്ങള്‍ സംബന്ധിച്ച് വേലിയേറ്റ രേഖ സ്ളൂയിസ് ഗേറ്റില്‍ (1991 ല്‍ നിലവിലുളളത്) നിന്ന് അളക്കണമെന്നാണ് ഭേദഗതി വരുത്തിയിട്ടുള്ളത്. പക്ഷെ അതിന്‍റെ പ്രയോജനം തീരവാസികള്‍ക്ക് ലഭിക്കണമെന്നങ്കില്‍ പ്ളാനില്‍ പൊക്കാളിപ്പാടങ്ങളുടെ സ്ളൂയിസ് ഗേറ്റ് രേഖപ്പെടുത്താനാകണം.  

CRZ III മേഖലയില്‍ പരമ്പരാഗത തീര വാസികളുടെ ഭവന നിര്‍മ്മാണം/പുനര്‍നിര്‍മ്മാണം സുരക്ഷാ നിബന്ധനകളോടെ അംഗീകരിക്കുന്ന കാര്യം വിജ്ഞാപനം 5.3(ശശ)മ ഭാഗത്ത് ഇളവായി പറയുന്നുണ്ട്. അക്കാര്യം നടപ്പിലാക്കുന്നതിനുവേണ്ടി മാനേജ്മെന്‍റ് പ്ലാന്‍ തയ്യാറാക്കുന്ന ഘട്ടത്തില്‍ അനുബന്ധം 4 മാര്‍ഗരേഖ ഖണ്ഡിക 5 പ്രകാരം detailed plans for long-term housing needs of coastal fisher communities എന്നത് സംസ്ഥാനങ്ങള്‍ നിര്‍ബന്ധമായും ചെയ്യേണ്ട കാര്യമാണ്. പുതിയ കരട് പ്ലാനില്‍ ഓരോ പ്രദേശത്തിന്‍റെയും അവസ്ഥ കണക്കിലെടുത്ത്  അക്കാര്യം ഉള്‍പ്പെടുത്താന്‍ പ്രത്യേക ശ്രദ്ധയുണ്ടാകണം. 2021 ജൂലൈ മാസം പുറത്തിറക്കിയ ഇന്‍റഗ്രേറ്റഡ് ഫീഷറീസ് ഡെവലപ്മെന്‍റ പ്ളാനില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല, 2021 ലെ ഒരു പൊതുതാല്‍പ്പര്യ ഹര്‍ജി വിധിന്യായത്തില്‍ കേരള ഹൈക്കോടതിയും  ഇന്‍റഗ്രേറ്റഡ് ഫീഷറീസ് ഡെവലപ്മെന്‍റ പ്ളാനില്‍ പറയുന്ന കാര്യങ്ങള്‍ പരിഗണിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. 

നിലവില്‍ CRZ II  ല്‍ ഉള്‍പ്പെട്ടിരിക്കുന്ന ചില പ്രദേശങ്ങള്‍ (ഉദാഹരണം- മരട്) പുതിയ കരട് വിജ്ഞാപനത്തില്‍,  ബാക്ക്വാട്ടര്‍ ദീപുകളുടെ പരിധിയില്‍ വരുമ്പോള്‍ നിലവില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഇളവുകള്‍ക്ക് (അംഗീകൃത നമ്പറിട്ട കെട്ടിടത്തിന്‍റെയോ റോഡിന്‍റെയോ കര ഭാഗത്തേക്ക് നിര്‍മ്മാണങ്ങള്‍ ആകാം എന്നത്) നഷ്ടം ഉണ്ടാകാത്ത രീതിയില്‍ ദ്വീപ് എന്ന പരിഗണന കൂടി ലഭിക്കണം.

പഞ്ചായത്തുകളെ വികസിത ഗണത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ 

തീരനിയന്ത്രണവിജ്ഞാപന പരിധിയിലുള്ള പ്രദേശങ്ങളില്‍ തദ്ദേശവാസികളുടെ ഭനനിര്‍മ്മാണ അവകാശങ്ങള്‍ നിഷേധിക്കപ്പെടരുത് എന്ന് തീരജനതയുടെ പൊതുവികാരമാണ്. എന്നാല്‍ തീരം മുഴുവനായും വാണിജ്യ നിര്‍മ്മാണങ്ങള്‍ക്കായി തുറന്നുകൊടുക്കണമെന്ന് പൊതുവെ അവര്‍ ആവശ്യപ്പെടുന്നുമില്ല. എന്നാല്‍ ഈ സാഹചര്യം കണക്കിലെടുത്ത് കേരളത്തിലെ 154 ഗ്രാമപഞ്ചായത്തുകളെ സെന്‍സസ് ടൗണ്‍  എന്ന കണക്കില്‍ സി ആര്‍ ഇസഡ് 2 ല്‍ ഉള്‍പ്പെടുത്താന്‍ ശ്രമം നടത്തി. നിലവില്‍ 66 പഞായത്തുകള്‍ പുതിയ പ്ളാനില്‍ സി ആര്‍ ഇസഡ് 2 ആയി മാറ്റപ്പെടുന്ന രീതിയില്‍ കരട് അവതരിപ്പിക്കും. സി ആര്‍ ഇസഡ് 2 പ്രദേശത്ത് അംഗീകൃത നമ്പറിട്ട കെട്ടിടങ്ങളുടെയും റോഡിന്‍റെയും കരഭാഗത്ത് നിര്‍മ്മാണങ്ങള്‍ അനുവദനിക്കാവുന്നതാണ് എന്നതാണ് കാരണം. ഇക്കാര്യം  അന്തിമ പ്ളാനില്‍ ഉള്‍പ്പെട്ട് ഉത്തരവിറങ്ങണം. വാണിജ്യപരമായി എല്ലാ വിഭാഗക്കാര്‍ക്കുകായി തീരപ്രദേശം നിയന്ത്രണങ്ങള്‍ നീക്കി തുറന്നുകൊടക്കുന്ന സാഹചര്യം വിശദമായ പഠനങ്ങള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്.   

കാത്തിരുപ്പേറെയായെങ്കിലും തീരവാസികള്‍ മലയോര വാസികള്‍ ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രതികരിച്ചതുപോലെ സംഘടിതമായി പ്രതികരിക്കില്ല. സി ആര്‍ ഇസഡ് നിര്‍മ്മാണ നിരോധനം സ്വന്തമായി അനുഭവപ്പെടുന്ന ആവശ്യക്കാര്‍ മാത്രം പ്രതികരിക്കാനിറങ്ങും. 2011 വിജ്ഞാപനത്തിന്‍റെ പ്ളാന്‍ പുറത്തിറങ്ങിയത് 7 വര്‍ഷം കൊണ്ടാണ്. 2019 ന്‍റെ പ്ളാന്‍ ഇനിയും കരട് പോലും പുറത്തിറക്കിയിട്ടില്ല. എന്നാലും കാത്തിരുപ്പിന് കണക്കുപറയാന്‍ തീരജനത ഇനിയും തയ്യാറായിട്ടില്ല.

(24-1-2023 വരെയുള്ള കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ലേഖനം തയ്യാറാക്കിയിട്ടുള്ളത്). 


Thursday, January 12, 2023

Whether accused in a crime need permission to go abroad ?

 The accused in a crime is granted bail by the Court. The criminal trial is pending before the court. The question is whether the accused need to take permission from the court to go abroad ?

If the bail condition does not impose any restriction leaving the country, the accused who holds a valid passport need not get any permission from the court. The section 6 and 22 of Passports Act 1967 - legal position. 

Crl MC 6140/2021 Kerala High Court. 

Thursday, December 29, 2022

Dowry Prohibition Rules Kerala

വിവാഹങ്ങൾക്ക് ലഭിക്കുന്ന സമ്മാനങ്ങളുടെ പട്ടികയിൽ വരനും വധുവും ഒപ്പിടണം !

https://youtu.be/oTyrt5-X5cU

Wednesday, December 21, 2022

CRZ| ദൂരപരിധി ബണ്ട് ഗേറ്റിൽ നിന്ന് അളക്കണം| ഭേദഗതി കണക്കിലെടുക്കണം| ഭേദഗതി പ്രകാരമുള്ള ദൂരപരിധി ഭവന നിർമ്മാണത്തിന് ലഭ്യമാക്കണം |കോടതി ഉത്തരവ്

https://youtu.be/npxjWk8w35c
CRZ| ദൂരപരിധി ബണ്ട് ഗേറ്റിൽ നിന്ന് അളക്കണം| ഭേദഗതി കണക്കിലെടുക്കണം| ഭേദഗതി പ്രകാരമുള്ള ദൂരപരിധി ഭവന നിർമ്മാണത്തിന് ലഭ്യമാക്കണം |കോടതി ഉത്തരവ് |


തീര നിയന്ത്രണ വിജ്ഞാപനം - താൽക്കാലിക ഷെഡ്ഡുകൾ നിർമ്മിക്കാനുള്ള അനുമതി സംബന്ധിച്ച നിയമഭേദഗതി: CRZ Notification 2019Amendment (November 2011)construction of Temporary structures

തീര നിയന്ത്രണ വിജ്ഞാപനം - താൽക്കാലിക ഷെഡ്ഡുകൾ നിർമ്മിക്കാനുള്ള അനുമതി സംബന്ധിച്ച നിയമഭേദഗതി: CRZ Notification 2019Amendment (November 2011)construction of Temporary structures

മലയോര മേഖലയിലെ ബഫർ സോൺ വിഷയവും തീരമേഖലയിലെ CRZ വിഷയവും!#EcoSensitiveZone#CoastalRegulationZone

മലയോര മേഖലയിലെ ബഫർ സോൺ വിഷയവും തീരമേഖലയിലെ CRZ വിഷയവും!
#EcoSensitiveZone
#CoastalRegulationZone
#CRZ
#ESZ

റവന്യൂ വകുപ്പിൽ നിന്ന് അനുവദിക്കുന്ന വിവിധ സർട്ടിഫിക്കറ്റുകൾ- അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ വിവരങ്ങളും കാലാവധിയും. #Certificates#RevenueDepartment

Caste of Adopted child

ദത്തെടുത്ത കുട്ടികളുടെ ജാതി എന്തായിരിക്കും ? 

കേരളത്തിൽ വിവിധ ആവശ്യങ്ങൾക്ക് ജാതി സർട്ടിഫിക്കറ്റ് ഉപയോഗപ്പെടാറുണ്ട്. ഉദ്യോഗത്തിനും പഠനത്തിനും ആവശ്യമായി വരാം. നിയമാനുസരണം ദത്തെടുത്ത കുട്ടികൾക്ക് മാതാപിതാക്കളുടെ ജാതി ലഭിക്കാം. ജന്മം നൽകിയ മാതാപിതാക്കളെ പറ്റി അറിവില്ലാത്തതോ ബാല്യത്തിൽ അനാഥരാവുകയും ചെയ്ത കുഞ്ഞുങ്ങളെ നിയമപ്രകാരം അല്ലാതെ എടുത്തു വളർത്തുന്ന സാഹചര്യങ്ങളിൽ വളർത്തു മാതാപിതാക്കൾ ഒരേ ജാതിക്കാർ ആണെങ്കിൽ എടുത്തു വളർത്തുന്ന കുട്ടിക്ക് അവരുടെ ജാതിയും, അല്ലെങ്കിൽ അവരുടെ ജാതികളിൽ ഏതു ജാതിയിലാണോ വളർന്നുവരുന്നത് ആ ജാതിയും, വളർത്തുമാതാപിതാക്കൾ നിയമാനുസൃതം വിവാഹിതരായിട്ടില്ലെങ്കിൽ എടുത്തു വളർത്തിയ കുട്ടിക്ക് വളർത്തമ്മയുടെ ജാതിയും ലഭിക്കുന്നതാണ്. (സർക്കുലർ നമ്പർ 11197/ജി1/എച്ച് പി എച്ച് ബി ബി എഫ് ബി തീയതി 19.05.2000). 

അനാഥാലയങ്ങൾ, ബാലഭവനങ്ങൾ മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ദത്തെടുക്കുന്ന കുട്ടികൾക്ക് ദത്തെടുക്കുന്ന മാതാപിതാക്കളുടെ ജാതി നിർണയിച്ച് നൽകാനും മാതാപിതാക്കൾ മിശ്രവിവാഹിതരാണെങ്കിൽ കുടുംബത്തിലെ ജീവിത സാഹചര്യം കണക്കിലെടുത്ത് ജാതി നിർണയിച്ച് നൽകാനും ഉത്തരവുകൾ ഉണ്ട്. (2696194/ബി3/2018/പ ജ പ വ വി വ തീയതി 26.07.2018)

https://www.facebook.com/108006441029117/posts/pfbid0PnBfpxfiWFetGwc6yCUAjaJmwpwxUhrTvEq4uFKhTHgs9T7wUK9T8XGUPaKA2FV2l/?mibextid=Nif5oz

Tuesday, December 13, 2022

ഭിന്നശേഷിക്കാരുടെ നിയമനം- Aided school -Writ Appeal Order dated 13.12.2022

ഭിന്നശേഷിക്കാരുടെ നിയമനം സംബന്ധിച്ച ഹൈക്കോടതി സിംഗിൾ ബഞ്ച് വിധി അതിനുമുമ്പ് നിയമനം കിട്ടിയ നിരവധി എയ്ഡഡ് സ്കൂൾ അധ്യാപകരുടെ അപ്പ്രൂവൽ നീണ്ടുപോകുന്നതിന് കാരണമായിട്ടുണ്ട്. അതിനെതിരെ നൽകിയിരുന്ന അപ്പീൽ ഇടക്കാല ഉത്തരവിൽ  ഈ സാമ്പത്തിക വർഷം അവസാനത്തോട് കൂടി 4700 തസ്തികകൾ ഉണ്ടാകും എന്ന സർക്കാർ കണക്ക് സൂചിപ്പിക്കുന്നു. ഇപ്പോൾ സർക്കാരിന്റെ കൈവശമുള്ള ഡാറ്റ പ്രകാരം സംസ്ഥാനത്ത് അംഗപരിമിതരുടെ എണ്ണം യോഗ്യതാനുസരണം കണക്കാക്കുമ്പോൾ മതിയായ എണ്ണം ആളുകൾ ഉണ്ടാവില്ല എന്നാണ് നിഗമനം. നിലവിൽ നടത്തിയ നിയമനങ്ങളുടെ അപ്പ്രൂവൽ തടസ്സമില്ലാതെ നടക്കാനും സാധ്യതകളുണ്ട് എന്ന നിഗമനവും ഉത്തരവിലുണ്ട്.
 
#Differentially_abled
#Aided_school
#Persons_with_disabilities_Act1995
#Right_of_persons_with_disabilities_Act2016

Download Writ Appeal Order dated 13.12.2022